കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെ; പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ല; വിവാദമായ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെ. വിവാദമായ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണെന്നും പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പിഎസ്‌സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി അനൂപ് ജേക്കബാണ് നോട്ടീസ് നൽകിയത്. പിഎസ്‌സി കോണ്‍സ്റ്റബിൾ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ ആശങ്കയും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളി നടത്തിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നുമാണ് പ്രതിപക്ഷം ആരോപണം.
എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ക്രൈംബ്രാഞ്ച് വഴിയൊരുക്കുകയായിരുന്നു. കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാർഥികൾക്ക് മൂന്ന് തട്ടിപ്പുകാരുടെ പേരിൽ നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ വിഷയത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ തള്ളി. പരീക്ഷയിൽ പ്രതികൾ നടത്തിയത് ഹൈടെക് തട്ടിപ്പാണെന്നും അതുകൊണ്ട് ശാസ്ത്രീയ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണ്. ഉദ്യോഗാർഥികളുടെ നിയമനത്തിൽ സർക്കാരിന് ഇടപെടാൻ പരിമിധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിൽ അടിയന്തര പ്രാധാന്യമില്ലെന്നും അതിനാൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
അതേസമയം പി.എസ്.സി പരീക്ഷ ക്രമക്കേട് കേസില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി പിഎസ്‍സി സെക്രട്ടറിക്ക് കത്ത് നൽകി. കേസിലെ മൂന്ന് പ്രതികളല്ലാതെ മറ്റാരെങ്കിലും കോപ്പിയടിച്ചതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവിയുടെ കത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























