ശബരിമലയില്‍ ഇത്തവണ യുവതികളെ കയറ്റേണ്ടെന്ന രീതിയില്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആരുടെയോ ഭാവനാസൃഷ്ടിയാണെന്ന് സി.പി.എം

ശബരിമലയില്‍ ഇത്തവണ യുവതികളെ കയറ്റേണ്ടെന്ന രീതിയില്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആരുടെയോ ഭാവനാസൃഷ്ടിയാണെന്ന് സി.പി.എം. ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തെന്നമട്ടില്‍ വന്ന ചില മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണ്. സ്ത്രീപുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ് പാര്‍ടി നിലപാട്. എന്നാല്‍, അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
1991ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചു. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി പ്രകാരം യുവതീപ്രവേശനം സ്റ്റേ ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാതെ, മതവും ആചാരവും ഭരണഘടനയും ആയി ബന്ധപ്പെട്ട എട്ട് കാര്യങ്ങള്‍ ഭൂരിപക്ഷബെഞ്ച് വിശാലബെഞ്ചിന് വിട്ടിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷവിധി നടപ്പാക്കണമെന്നതാണ് സി.പി.എം പറയുന്നത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പള്ളികള്‍ തുറന്ന് കൊടുക്കണമെന്നുള്ള ഭൂരിപക്ഷ ബെഞ്ചിന്റെ വിധി സര്‍ക്കാര്‍ ഇതുവരെ പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. 2017ലെ വിധിയില്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ തുടങ്ങിയത് ഈവര്‍ഷമാണ്. എന്നാല്‍ ശബരിമല യുവതീപ്രവേശന വിധി കഴിഞ്ഞതവണ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും സംഘപരിവാര്‍ ശക്തികളും അത് രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയം സി.പി.എമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്നാണ് യുവതീപ്രവേശന വിഷയത്തില്‍ അയവ് വരുത്താന്‍ സി.പി.എം തീരുമാനിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. അതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും യുവതീപ്രവേശനം ആയുധമാക്കുമെന്ന് ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം അത്രയ്ക്ക് അങ്ങോട്ട് ഏശില്ലെങ്കിലും യുവതീപ്രവേശനം പോലുള്ള ആചാരപരമായ വിഷയങ്ങള്‍ പ്രശ്‌നമാകും. അതിനാല്‍ സംയമനം പാലിക്കുന്നതാണ് നല്ലതെന്ന് പാര്‍ട്ടിക്ക് മനസ്സിലായി. അതിനാല്‍ തന്ത്രപരമായ നിലപാട് എടുക്കുകയാണ്. അത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിലത്ത് കിടന്ന് ഉരുളുകയാണ്. സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച വാര്‍ത്താ കുറുപ്പ് വായിച്ചാല്‍ യുവതീ പ്രവേശനത്തിന് എതിരാണ് പാര്‍ട്ടി നിലപാടെന്ന് വ്യക്തമാകും.
https://www.facebook.com/Malayalivartha
























