അടവുകള്‍ മാറ്റുമ്പോള്‍... ഈ വര്‍ഷത്തെ മണ്ഡല കാലത്ത് ഏറ്റവുമധികം ടെന്‍ഷന്‍ അനുഭവിക്കുന്നത് സിപിഎമ്മും സര്‍ക്കാരും; നിയമോപദേശം മറയാക്കി യുവതികളെ ശബരിമലയില്‍ കയറ്റി വിടാതിരിക്കും; കര്‍മ്മസമിതിക്കാര്‍ തടഞ്ഞ് പബ്ലിസിറ്റിയുണ്ടാക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും

കഴിഞ്ഞ വര്‍ഷത്തെ മണ്ഡല കാലത്ത് ഭക്തരോട് ഒരു മയവും വേണ്ട എന്ന നിലപാടാണ് പോലീസ് എടുത്തിരുന്നത്. അതിപ്പോള്‍ മാറി മറിഞ്ഞിരിക്കുകയാണ്. ഭക്തരെ സ്വാമി എന്നല്ലാതെ വിളിക്കരുതെന്നാണ് പോലീസിന് കിട്ടിയ നിര്‍ദേശം. മാത്രമല്ല യുവതികളെ പോലീസ് തടഞ്ഞോളും. കര്‍മ്മസമിതിക്കാര്‍ക്കോ സംഘപരിവാര്‍ ശക്തികള്‍ക്കോ യുവതികളെ തടയാനുള്ള ഒരവസരവും നല്‍കില്ല. പകരം ബസ് സ്റ്റാന്റുകള്‍ മുതല്‍ നിലയ്ക്കല്‍, പമ്പ, കാനനപാത എന്നിവിടങ്ങളിലൊക്കെ പോലീസ് പരസ്യമായും രഹസ്യമായും യുവതികളെ നിരീക്ഷിക്കും. കണ്ടെത്തിയാല്‍ ഉപദേശിച്ച് പറഞ്ഞ് വിടും. ഒരാള്‍ക്കും സംരക്ഷണം നല്‍കി മല കയറ്റില്ല. ഇതോടെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നോക്കുകുത്തിയാക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം വിധിയില്‍ വ്യക്തത വരുത്താമോയെന്നു സുപ്രീം കോടതിയോടു ചോദിച്ചാല്‍ പെട്ടുപോകുമെന്നു സര്‍ക്കാരിനു ബോധ്യമുണ്ട്. അതുകൊണ്ടുകൂടിയാണു നിയമോപദേശത്തെ മറയാക്കി പിടിച്ചുനില്‍ക്കാനുള്ള ശ്രമം. വിധി പറഞ്ഞ ബെഞ്ചില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജി റോഹിന്റന്‍ നരിമാനാണ്. വ്യക്തത ചോദിച്ചാല്‍ ആ അപേക്ഷ ജസ്റ്റിസ് നരിമാന്റെ ബെഞ്ച് മുന്‍പാകെ വരും.
സുപ്രീം കോടതിവിധി നടപ്പാക്കാനായില്ലെങ്കില്‍ എന്താണു സംഭവിക്കുകയെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വിശദമായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള നിലപാടിനെയും ചോദ്യം ചെയ്തു വ്യക്തികളാരെങ്കിലും കോടതിയെ സമീപിച്ചാലും സര്‍ക്കാര്‍ പ്രശ്‌നത്തിലാകുമെന്നതാണു സ്ഥിതി.
ഇപ്പോഴത്തെ വിധിയില്‍ വ്യക്തതയില്ലെന്നാണ് മുഖ്യമന്ത്രിയും മറ്റും ആദ്യം പരസ്യനിലപാടുത്തത്. എന്നാല്‍, പഴയ വിധി പ്രാബല്യത്തിലാണെന്നും സ്‌റ്റേ ഇല്ലെന്നും സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളില്‍ വിലയിരുത്തലുണ്ടായി. പക്ഷേ, വിധി പ്രാബല്യത്തിലെന്നു പരസ്യ നിലപാടെടുത്താല്‍, യുവതീപ്രവേശത്തിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുവെന്ന വ്യാഖ്യാനമുണ്ടാവാമെന്നും. സൗകര്യമേര്‍പ്പെടുത്താന്‍ ബാധ്യസ്ഥരാവുമെന്നും ആശങ്കയും ഉയര്‍ന്നു. നിയമോപദേശമെന്ന തന്ത്രം ആവശ്യമായി വന്നത് ഈ ഘട്ടത്തിലാണ്.
ശബരിമല കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയോടുതന്നെ ഉപദേശം തേടി. അദ്ദേഹം അഡ്വക്കറ്റ് ജനറലിനു കുറിപ്പു നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനു നല്‍കിയത് നിയമോപദേശത്തേക്കാള്‍, സര്‍ക്കാരിനും പാര്‍ട്ടിക്കും തടിതപ്പാനുള്ള മാര്‍ഗമാണ്. അതിലൂടെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുന്‍ നിലപാട് സ്‌റ്റേയ്ക്കു തുല്യമായ അവസ്ഥയിലാക്കി.
അതേസമയം മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. അകമേ യുവതികളെ കയറ്റാതിരിക്കാന്‍ ശ്രമിക്കുകയും പുറമേ നല്ലപിള്ള ചമയുകയുമാണ് സിപിഎം ചെയ്യുന്നത്. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ കാര്യത്തില്‍ ആശയവ്യക്തത വരുത്തി നടപ്പിലാക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇക്കാര്യത്തില്‍ സെക്രട്ടേറിയറ്റ് എന്തെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം അറിയിച്ചു.
യുവതീപ്രവേശത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കരണംമറിഞ്ഞുവെന്ന പ്രചാരണം വന്നതോടെയാണു വിശദീകരണം. സ്ത്രീപുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണു പാര്‍ട്ടി നിലപാട്. എന്നാല്‍, അതതു കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലാണു സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴത്തെ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതുഅഭിപ്രായം നിയമവൃത്തങ്ങളിലുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ അതു നിരാശരാക്കിയിട്ടുണ്ടെന്നു സിപിഎം ചൂണ്ടിക്കാട്ടി. കാര്യം ഇങ്ങനെയാണെങ്കിലും ഏതെങ്കിലും യുവതി മലകയറാന്‍ ചെന്നാല്‍ ഒരു ദാഷണ്യവും നല്‍കേണ്ടന്ന രഹസ്യ നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























