ആകാംക്ഷയില്‍ കേരളം... കേരളത്തില്‍ ഭരണ പ്രതിപക്ഷമില്ലാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോരാടുമ്പോള്‍ ആദ്യം പ്രഖ്യാപിച്ച ഹര്‍ത്താലുകാരോട് ചേരാതെ സി.പി.എമ്മും മുസ്ലിം സംഘടനകളും; തീവ്ര സംഘടനകളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ച് വല്ലാ അനിഷ്ടമുണ്ടായാല്‍ അതോടെ എല്ലാം തീര്‍ന്നു; ഒറ്റപ്പെട്ട ഹര്‍ത്താലില്‍ വണ്ടിയോടുമോ?
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചില സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളത്തെ ഹര്‍ത്താലിന് വണ്ടികള്‍ ഓടുമോ കടകള്‍ തുറക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം. കേരളത്തില്‍ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ജനം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഉള്ളത്. അതിനാല്‍ തന്നെ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതേസമയം നാളെ ആഹ്വാനംചെയ്ത ഹര്‍ത്താലിനെതിരേ സി.പി.എമ്മും മുസ്ലിം സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. എ.പി, ഇ.കെ. സുന്നികളും ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഒരുവശത്ത് എല്ലാവരും എതിര്‍ക്കുമ്പോള്‍ തന്നെ ഹര്‍ത്താല്‍ വിജയിപ്പിക്കേണ്ട സമ്മര്‍ദ്ധവും ഹര്‍ത്താല്‍കാര്‍ക്കുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെ വര്‍ഗീയമായി നേരിടുന്നത് ബി.ജെ.പിയുടെ കുരുക്കില്‍ ചെന്നു വീഴുന്നതിന് തുല്യമായിരിക്കുമെന്നാണ് സി.പി.എം. ഉള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍. യു.ഡി.എഫിനും ഹര്‍ത്താലിനോട് അനുകൂലമായ നിലപാട് ഇല്ല. ഇന്നത്തെ യു.ഡി.എഫ്. യോഗത്തിനുശേഷം അവരും നിലപാട് വ്യക്തമാക്കിയേക്കും.
വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണു ബില്‍ കൊണ്ടുവന്നതെന്നും ഹര്‍ത്താലുമായി സഹകരിച്ചാല്‍ അത് അവരുടെ ഉദ്ദേശ്യത്തിനു പിന്തുണ നല്‍കുന്നതായിരിക്കുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി, കേരള മുസ്ലിം ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്.ഐ.ഒ, ജനകീയ മനുഷ്യാവകാശപ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആര്‍.എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പാര്‍ട്ടി പരസ്യമായി എതിര്‍ക്കുന്ന കക്ഷികളുടെ പ്രക്ഷോഭത്തിനു പിന്തുണ നല്‍കുന്നത് സ്വന്തം നയങ്ങള്‍ക്ക് വിരുദ്ധമാകുമെന്നാണു സി.പി.എം. വിലയിരുത്തല്‍. ഹര്‍ത്താലിന് പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം. സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണെന്നു സി.പി.എം. ചൂണ്ടിക്കാട്ടി. അത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയുടെ നിഷേധമാണ്. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണിത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താല്‍പ്പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റെപ്പെട്ട നീക്കങ്ങളില്‍നിന്ന് പിന്തിരിയണമെന്നും സി.പി.എം. അഭ്യര്‍ഥിച്ചു.
ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് എ.പി, ഇ.കെ സുന്നി വിഭാഗങ്ങള്‍ അടക്കമുള്ള പ്രധാന മുസ്ലിം സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹര്‍ത്താലുമായി ബന്ധമില്ലെന്നു യൂത്ത് ലീഗ് നേരത്തേ അറിയിച്ചിരുന്നു.
തീവ്ര നിലപാടുകാരുമായി യോജിച്ച് ഹര്‍ത്താല്‍ വേണ്ടെന്നാണു തീരുമാനമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി. ആദ്യം ഹര്‍ത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇ.കെ സുന്നി വിഭാഗത്തിനും ഇപ്പോള്‍ യോജിച്ചുള്ള ഹര്‍ത്താലിനെ മാത്രമേ അനുകൂലിക്കൂ എന്ന സമീപനമാണുള്ളത്. മുജാഹിദ് വിഭാഗവും ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പങ്കാളിയാകരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് ഐ.എന്‍.എല്‍.
അതേസമയം കേരളത്തില്‍ തീവ്ര സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെ കേന്ദ്രവും ആഭ്യന്തര മന്ത്രാലയവും വളരെ കരുതലോടെയാണ് നോക്കിക്കാണുന്നത്. കേരളത്തില്‍ നേരത്തെ തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഓരോ സംഭവവും നിരീക്ഷിച്ച് വരികയാണ്. അതിനാല്‍ തന്നെ കര്‍ശന നടപടിയ്ക്കാണ് അമിത്ഷാ ഒരുങ്ങുന്നത്. മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഹര്‍ത്താലില്‍ നിന്നും പിന്‍മാറിയതില്‍ ബിജെപി നേതൃത്വം സന്തോഷിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha