വേമ്പനാട് കായലില്‍ തീപിടിച്ച ഹൗസ് ബോട്ട് പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ; പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍

വേമ്പനാട് കായലില്‍ തീപിടിച്ച ഹൗസ് ബോട്ട് പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ. ആറു വര്‍ഷത്തോളം ലൈസന്‍സില്ലാതെയാണ് ഹൗസ് ബോട്ട് പ്രവർത്തിച്ചുപോന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ബോട്ടിന്റെ യഥാര്‍ഥ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കും.
ബോട്ടിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായി. ആലപ്പുഴ പാതിരാമണലിന് സമീപം ഇന്നലെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 13 പേരുമായി യാത്രതിരിച്ച ഓഷ്യാഡോ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നംഗ സംഘത്തിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടത്തിൽ നിന്ന് സഞ്ചാരികളും ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ ഉ ച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അഗ്നിബാധ ഉണ്ടായ ഉടന്‍ പാതിരാമണല്‍ ദ്വീപിന് അടുത്ത്, കായലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്കു ബോട്ട് ഓടിച്ചു കയറ്റിയതാണ് രക്ഷയായത്. ബോട്ട് കത്തുന്നതു കണ്ടു കായിപ്പുറം ജെട്ടിയില്‍ ടൂറിസ്റ്റുകളെ കാത്തു കിടന്നിരുന്ന ചെറുബോട്ടുകളും വള്ളങ്ങളും മുഹമ്മ കുമ രകം ഫെറിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തി.
കായലില്‍ അലമുറയിട്ടു കരയുകയായിരുന്ന യാത്രക്കാരെ ഈ ബോട്ടുകളിലാണ് മുഹമ്മ ബോട്ടുജെട്ടിയിലും കായിപ്പുറം ബോട്ടു ജെട്ടിയിലുമായി എത്തിച്ചത്. കണ്ണൂരില്‍നിന്നു കായല്‍ കാഴ്ച കാണാനെത്തിയവരാണു ബോട്ടിലുണ്ടായിരുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ ഐഷാസ് വീട്ടില്‍ ലത്തീഫിന്റെ മകന് അഹമ്മദ് ഫസല്‍ (24), റിഷാദ് (32), താഹിറ (43), ആയിഷ (46), നിജാസ് (38), റഷീദ് (25), സാനിയ (20), നിഷുവാ (21), അല്‍ഷിറ(23), നൂര്ജഹാന് (28), കുട്ടികളായ ഇസാന് (ആറ്), ഇസാക്ക് (മൂന്ന്), ഇസാം മറിയം (6 മാസം) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് വൈക്കം തലയാഴം സ്വദേശി സിജിയുടെ ഓഷിയാനോ ബോട്ടില്‍ ഇവര്‍ പാതിരാമണല്‍ ദ്വീപിലേക്കു നീങ്ങിയത്. ഒന്നോടെ ദീപിന്റെ തെക്ക് ഭാഗത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. നാലു മുറിയുള്ള ബോട്ടിന്റെ ഒന്നാമത്തെ മുറിയുടെ ജനല്‍ ഭാഗത്താണ് അഗ്നിബാധ ഉണ്ടായതെന്നു ജീവ നക്കാര്‍ പറയുന്നു.
പാചകവാതക ചോര്‍ച്ചയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകട കാരണമെന്നു കരുതുന്നു. അഗ്നിബാധ തടയാൻ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ബോട്ട് ദ്വീപിന്റെ തീരത്തേക്ക് ഓടിച്ചുകയറ്റിയത്. ആഴം കുറഞ്ഞ ഭാഗമായതിനാല്‍ കായലിലേക്കു ചാടിയ യാത്രക്കാര്‍ക്കു കായലില്‍ നില്ക്കാന് കഴിഞ്ഞു.
https://www.facebook.com/Malayalivartha