ഐശ്വര്യറായി പോലും നമിച്ചു... എണ്ണിപ്പറയാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇന്നും നമ്മുടെയുള്ളിലുണ്ട്; 96 വയസിന്റെ വയ്യായ്ക വകവയ്ക്കാതെ ദീര്‍ഘദൂര യാത്ര നടത്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെത്തിയത് പൊന്നുമോന്റെ സത്യപ്രതിജ്ഞ കാണാന്‍
ദേശാടനത്തിലൂടെ വന്ന് കല്യാണ രാമനില്‍ ദിലീപിന്റെ മുത്തച്ഛനായി എത്തി നമ്മളെ കുടുകുടെ ചിരിപ്പിച്ചയാളാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ചിത്രത്തിലെ അഭിനയത്തിന് ശേഷം മലയാള സിനിമയില്‍ മുത്തച്ഛന്‍ കഥാപാത്രങ്ങളുടെ മുഖമായി അദ്ദേഹം മാറുകയായിരുന്നു.
കൈകുടന്ന നിലാവ്, മധുര നൊമ്പരക്കാറ്റ്, സദാനന്ദന്റെ സമയം, നോട്ട് ബുക്ക്, രാപ്പകല്‍, ലൗഡ് സപീക്കര്‍, പോക്കിരി രാജ, കല്യാണരാമന്‍, മായാ മോഹിനി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം 2012 ലാണ് അവസാനമായി വെളളിത്തിരിയിലെത്തിയത്. ഇന്നും മലയാള സിനിമയിലെ മുത്തശ്ശന്‍ കഥാപാത്രങ്ങളില്‍ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് കല്യാണരാമനിലെ കഥാപാത്രമാണ്.
പുല്ലേലി ഇല്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി പയ്യന്നൂരിലെ കോറോം പുല്ലേലി വാധ്യാര്‍ ഇല്ലത്ത് ജനിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് സിനിമയുമായുള്ള ഏക ബന്ധം മകളുടെ ഭര്‍ത്താവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സിനിമ ഗാന രചയിതാവ് ആണെന്നത് മാത്രമായിരുന്നു. എന്നാല്‍ അസാമാന്യ അഭിനയ മികവ് കൊണ്ട് സംവിധായകനെ പോലും ഞെട്ടിച്ചുകളഞ്ഞു ഈ മുത്തശ്ശന്‍ അന്ന്. പിന്നീടങ്ങോട്ട് മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹസന്‍, രാജനീകാന്ത് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളോടൊപ്പം അഭിനയിച്ച് താരങ്ങളുടെ കൂട്ടത്തിലെ സൂപ്പര്‍ താരമായി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മാറി. മാത്രമല്ല ലോക സുന്ദരി ഐശ്വര്യ റായിയുടെ മുത്തച്ഛനായിട്ടും അഭിനയിച്ചു ഈ മുത്തശ്ശന്‍. എണ്ണിപ്പറയാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ച ഓരോ സിനിമകളിലും കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു. യോഗയും ചിട്ടയായ ജീവിതവും ആണ് ഈ പ്രായത്തിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആരോഗ്യവാനായി ഇരിക്കാനുള്ള രഹസ്യം.
ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് മകന്റെ സത്യപ്രതിജ്ഞയിലൂടെയാണ്. പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെ പയ്യന്നൂരിലെ കോറോത്തുനിന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ബുധനാഴ്ചയാണ് എറണാകുളത്തെത്തിയത്. 96 വയസ്സിന്റെ വയ്യായ്കയും ദീര്‍ഘദൂര യാത്രയുടെ ക്ഷീണവും അദ്ദേഹം വകവെച്ചില്ല. വയലറ്റ് നിറമുള്ള സില്‍ക്ക് ഷര്‍ട്ടിട്ട് രാവിലെത്തന്നെ അദ്ദേഹം സ്മാര്‍ട്ടായി ഒരുങ്ങിയിരുന്നു ഇളയ മകന്‍ 'കുഞ്ഞ്' ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്‍ക്കുന്നതു കാണാന്‍. കാണാനെത്തിയവരോടും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു 'എന്താ താന്‍ സ്മാര്‍ട്ടായിട്ടല്ലേ ഇരിക്കുന്നത്' എന്ന്.
അച്ഛനെ ചക്രക്കസേരയിലിരുത്തി കാറില്‍ കയറ്റിയാണ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വടുതലയിലെ വീട്ടില്‍നിന്നു പറപ്പെട്ടത്. അതിനുമുമ്പ് നിറഞ്ഞമനസ്സോടെ മകന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഓര്‍മപ്പിശകിനിടയിലും മറക്കാത്ത മന്ത്രജപത്തോടെയുള്ള അനുഗ്രഹമേറ്റുവാങ്ങി മകന്‍ അച്ഛന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചു.
അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറയുമ്പോള്‍ സദസ്സിലെ മുന്‍നിരയില്‍ പ്രാര്‍ഥനയോടെ കണ്ണടച്ചിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.
ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതില്‍ ബിരുദമെടുക്കാന്‍ കുഞ്ഞികൃഷ്ണന്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന കാലം. ആയിടയ്ക്കാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരി മരിച്ചത്. അതോടെ ഗണിതപഠനം നിര്‍ത്തി വല്യച്ഛന്റെ പാത പിന്തുടരാന്‍ നിര്‍ദേശം വന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേര്‍ന്നത്.
തിരികെയെത്തി പയ്യന്നൂരില്‍ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോള്‍ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണു നിര്‍ദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം.
അച്ഛനോടുള്ള സ്‌നേഹംകാരണം ആ നിര്‍ദേശങ്ങളെല്ലാം പാലിച്ചു. അതാണ് എന്നും തന്നെ മുന്നോട്ടു നയിച്ചത്. ഈ ചടങ്ങില്‍ അച്ഛന് എത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സത്യപ്രതിജ്ഞാവേദിയില്‍ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha