കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ സേനയെ തയ്യാറാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; രജിസ്‌ട്രേഷൻ ഓൺലൈൻ വഴി...20നും 40നും ഇടയിൽ പ്രായമുള്ളവർക്ക്അപേക്ഷിക്കാം

സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ദുരന്തങ്ങളിൽ ഇടപെട്ട് സഹായിക്കാൻ സംസ്ഥാനത്താകെ വോളണ്ടിയർമാർ ആവശ്യമാണെന്നും അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണമെന്നും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ഈ പ്രവർത്തനം പൂർണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതൽ 40 വയസ് വരെയുള്ള ആളുകളെയാണ് സന്നദ്ധ സേനയായി രംഗത്തിറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത് . 2.36 ലക്ഷം പേർ ഉൾപ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതിലേക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴി ആണ്നടത്തുന്നത് ഇതിനായി വെബ്പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്രായപരിധിയിൽ യുവാക്കൾ ഈ ദുരന്ത സമയത്തിൽ ഏറ്റവും വലിയ സാമൂഹിക പ്രതിബദ്ധത ഏറ്റെടുക്കാൻ അർപ്പണ ബോധത്തോടെ രംഗത്തിറങ്ങണമെന്നും ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളിൽ എത്തിക്കാൻ സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ധാരാളം പേർ വീടിന് പുറത്ത് പോയി ഭക്ഷണം വാങ്ങാനും ഭക്ഷ്യ വസ്തുക്കൾ വാങ്ങാനും കഴിയാത്തവരാണെന്നും വീടിനകത്ത് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനാവാത്ത ആളുകളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്നദ്ധ പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് നൽകും. ഇവരുടെ യാത്രാ ചിലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും. പ്രാദേശികമായ സേനയായി ഇവരെ ക്രമീകരിക്കും . സംസ്ഥാനത്ത് 1465 യുവ വളന്റിയർമാർ ആശുപത്രിയിലുള്ള ഒറ്റപ്പെട്ടവരെ സഹായിക്കാൻ കൂട്ടിരിക്കാനായി തയ്യാറായിട്ടുണ്ട്. യുവജന കമ്മിഷന്റെ അഭ്യർത്ഥന മാനിച്ച് 1465 പേരെ കണ്ടെത്താനായി. ഇവരും സന്നദ്ധ സേനയോടൊപ്പം സജീവമായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha