കൊല്ലം പ്രാക്കുളത്ത് കൊറോണ വൈറസ് ബാധിതന്റെ സമ്പര്‍ക്ക പട്ടിക പുതുക്കിയതോടെ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈ റിസ്‌ക് പട്ടികയിലുള്ളവരുടെ എണ്ണം 101.....23 പേർ ആശുപത്രിയിൽ...സ്ഥിതി ഗുരുതരം....ഇന്നു നിര്‍ണായകം
കോറോണ വൈറസ് ബാധ ഏറ്റവും അവസാനം സ്ഥിതീകരിച്ച ജില്ലയായിരുന്നു കൊല്ലം. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ വഷളാകുന്നുവെന്നാണ് സൂചന. നിലവില്‍ കൊല്ലത്ത് 23 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 17,023 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളതും കൊല്ലം ജില്ലയിലാണ്. അതിനിടെ, പ്രാക്കുളത്ത് കൊറോണ വൈറസ് ബാധിതന്റെ സമ്പര്‍ക്ക പട്ടിക പുതുക്കിയതോടെ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈ റിസ്‌ക് പട്ടികയിലുള്ളവരുടെ എണ്ണം 101 ആയി വര്‍ധിച്ചു. നേരത്തെ 41 പേരായിരുന്നു ഹൈ റിസ്‌ക് പട്ടികയില്‍ ഉണ്ടായിരുന്നത്. കൂടാതെ 46 പേരെ ലോ റിസ്‌ക് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
അതേസമയം, കോവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശി എത്തിയ ഇ.കെ-522 എമിറേറ്റ്സ് വിമാനത്തിലെ സഹയാത്രികരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തിരുവനന്തപുരം ഡിഎംഒയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച പത്ത് പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ സഹയാത്രികരായ കൊല്ലം ജില്ലക്കാരുടെ സാംപിളുകള്‍ ശേഖരിച്ചതു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലുമായാണ്. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്രവം ഇന്ന് ശേഖരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന 36 പേരുടെ പരിശോധന ഫലം ഇന്നു പുറത്ത് വരുമെന്ന് അധ്കൃതര്‍ വ്യക്തമാക്കി. രോഗിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
അതേസമയം, പ്രാക്കുളം സ്വദേശി സഞ്ചരിച്ചതുമായി ബന്ധപ്പട്ട് ഇനിയും വിവരങ്ങള്‍ കിട്ടാനുണ്ട്. ഈ മാസം 18 നു രാവിലെ 4.45 നു തമ്പാനൂരില്‍നിന്നു പുറപ്പെട്ടു കൊല്ലത്തെത്തിയ കെഎസ്ആര്‍ടിസി ബസിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഡ്രൈവര്‍, കണ്ടക്ടര്‍, സഹയാത്രികര്‍ എന്നിവരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമാകണം. കൊല്ലം വേളാങ്കണ്ണി പള്ളിക്കു സമീപം രാവിലെ 6.30ന് ബസ് ഇറങ്ങിയ ശേഷം യാത്ര ചെയ്ത ഓട്ടോയുടെ വിവരങ്ങള്‍ ലഭിക്കണം. ഡ്രൈവര്‍, ഡ്രൈവര്‍ ഇടപെട്ട ആളുകള്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല.
അതിനിടെ, കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ 44 വയസ്സുകാരനുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി. ഉമയനല്ലൂര്‍ മൈലാപ്പൂര് സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം വിമാനത്താവളം വഴിയാണ് എത്തിയത്. ദുബായില്‍ നിന്നു മുംബൈയിലെത്തിയ ഇയാള്‍ അവിടെ നിന്ന് 6 ദിവസം മുന്‍പാണു തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്നു പുറത്തുകടന്ന ഇയാളെ നെടുമങ്ങാടു വച്ച് വാഹന പരിശോധനയ്ക്കിടെയാണു പൊലീസ് കണ്ടെത്തുന്നത്. തുടര്‍ന്നു തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചു സ്രവം പരിശോധനയ്‌ക്കെടുത്ത ശേഷം ഐഎംജി ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണു പരിശോധനാ ഫലം വന്നത്. ഇയാള്‍ ജില്ലയിലുള്ളവരുമായി നേരിട്ടു ബന്ധപ്പെട്ടതായി വിവരമില്ല. ഇയാളുടെ ലഗേജുകള്‍ ഒരു സുഹൃത്ത് കാറില്‍ എത്തിച്ചതായി പറയുന്നു. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha