കഴിഞ്ഞ 24 മണിക്കൂറില്‍ 386 കേസുകള്‍; ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് കടന്നുപോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം; ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 1637 പേരിൽ
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 386 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് കടന്നുപോകുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ ഇതുവരെ 1637 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേര്‍ മരണപ്പെടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഡല്‍ഹി പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവരാണ് പുതിയ പോസിറ്റീവ് കേസുകളില്‍ ഭൂരിഭാഗവും. ഇന്ന് മാത്രം ആന്ധ്രപ്രദേശില്‍ നിന്ന് നിസാമുദ്ദീനിലെ തബ്ലീഗ് പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അസമില്‍ നിന്നും പ്രാര്‍ത്ഥന ചടങ്ങിന്റെ ഭാഗമായ നാല് പേര്‍ക്കും പുതുച്ചേരിയില്‍ നിന്നുള്ള രണ്ടുപേരുടെയും പരിശോധന ഫലം പോസിറ്റീവാണ്. ചൊവ്വാഴ്ച മുതല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തബ്ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ യാത്രകളാണെന്നും അദ്ദേഹം വ്യക്തമാക്കി. തബ്ലിഗ് ജമാഅത്തുമായി ബന്ധപ്പെട്ട 1,800 പേരെ ഒമ്പത് ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ കേസുകളില്‍ ഈയടുത്തുണ്ടായ വര്‍ധന ദേശീയതലത്തിലുള്ള ട്രെന്‍ഡിനെ സൂചിപ്പിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
20,000 കോച്ചുകള്‍ പരിഷ്‌കരിച്ച് ഐസൊലേഷനും ക്വാറന്റൈനും ആവശ്യമായ 3.2 ലക്ഷം കിടക്കകള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. 5000 കോച്ചുകളുടെ ജോലി ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പരിശോധന കിറ്റുകള്‍, മരുന്നുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ കൊണ്ടുവരുന്നതിനുള്ള പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമംയം, തമിഴ്നാട്ടില്‍ മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 50 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശങ്ക വര്‍ധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആയിരങ്ങളാണ് മര്‍കസ് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച അഞ്ച് പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായി തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ മര്‍കസ് സമ്മേളനത്തില്‍ നാലായിരത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു.
ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്‌മെന്റിലെ 32 വയസുളള ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. സാഫ്ദര്‍ജങ് ആശുപത്രിയിലെ ബയോകെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റിലെ ഡോക്ടറായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മാര്‍ച്ച് 26 നാണ് വൈറസ് സ്ഥിരീകരിച്ചത്.
രാജ്യത്താകമാനം ഇതുവരെ 47,951 കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായും ഇന്നലെ മുതല്‍ സ്വകാര്യ ലാബുകളില്‍ 816 ടെസ്റ്റുകള്‍ നടത്തിയതായും ഐസിഎംആറിന്റെ ഡോ. ആര്‍. ഗംഗാഖേദ്കര്‍ പറഞ്ഞു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 234 ആയി.
https://www.facebook.com/Malayalivartha