കോവിഡ് കാലത്ത് കേരളത്തിലെ പകുതിയോളം പേരും റേഷന്‍ വാങ്ങി
കോവിഡ് കാലത്ത് സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ നാലു തവണയായി റേഷന്‍ കടകളില്‍ എത്തിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.77 കോടി പേരാണ് റേഷന്‍ വാങ്ങിയത് എന്നാണ് കണക്ക്. ഏപ്രിലില്‍ സംസ്ഥാനത്തെ 14,250 റേഷന്‍ കടകളില്‍ 1,77,74,329 ഇടപാടുകളാണ് നടന്നത്. ഓരോ ഉപഭോക്താവ് കടയില്‍ എത്തി എന്നാണ് ഓരോ ഇടപാടിനേയും പരിഗണിച്ചത്.
സാധാരണ റേഷന്‍ വാങ്ങാനാണ് ആദ്യം കാര്‍ഡ് ഉടമകള്‍ വരി നിന്നത്. ഇതില്‍ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി സൗജന്യമായി നല്‍കി; മറ്റു കാര്‍ഡ് ഉടമകള്‍ക്കു സാധാരണ റേഷന്‍ വിഹിതവും. 87.28 ലക്ഷം കാര്‍ഡ് ഉടമകളില്‍ 97% പേര്‍ റേഷന്‍ വാങ്ങിയതായാണ് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.
കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വാങ്ങാന്‍ പിന്നീട് അന്ത്യോദയ അന്നയോജന (മഞ്ഞ), പിങ്ക് എന്നീ മുന്‍ഗണന വിഭാഗത്തിലെ 37 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ രണ്ടാംതവണ ചെന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലവ്യഞ്ജന കിറ്റ് വാങ്ങാനും മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ വീണ്ടും വരി നിന്നു.
മുന്‍ഗണനേതര വിഭാഗത്തിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ പ്രതിമാസ മണ്ണെണ്ണ വിഹിതം വാങ്ങാനാണു നാലാമത് എത്തിയത്. ലോക്ഡൗണ്‍ മൂലം ഇത്തവണ മണ്ണെണ്ണ വാങ്ങാന്‍ എല്ലാവര്‍ക്കും കഴിഞ്ഞില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
സംസ്ഥാനം ഒന്നരലക്ഷം ടണ്ണും കേന്ദ്രം 75,000 ടണ്ണും വിഹിതമായി നല്‍കിയപ്പോള്‍ ആകെ 2,24,294 മെട്രിക് ടണ്‍ അരി വിതരണം നടത്തി. ഇതില്‍ കേന്ദ്ര, സംസ്ഥാന റേഷന്‍ വാങ്ങാനും മുന്‍ഗണനേതര വിഭാഗത്തിനുള്ള കിറ്റ് വാങ്ങാനും ഈ മാസവും കാര്‍ഡ് ഉടമകള്‍ പല തവണ കടയില്‍ എത്തുന്നതു തുടരും.
റേഷന്‍ ചരിത്രത്തില്‍ ഇത്രയും പേര്‍ക്കു സാധനങ്ങള്‍ കൊടുക്കാനായതു നേട്ടമാണെങ്കിലും വ്യാപാരികള്‍ പരിശോധനകളുടെ പേരില്‍ പീഡിപ്പിക്കപ്പെടുകയാണെന്നും 10,000 രൂപ സഹായധനം നല്‍കണമെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha