ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ഹോം ക്വാറന്‍റൈൻ മാർഗനിര്‍ദ്ദേശങ്ങൾ കർശനമാക്കുന്നു... ഇതിനായി സംസ്ഥാന സർക്കാർ പുതുക്കിയ ഉത്തരവിറക്കി
ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ഹോം ക്വാറന്‍റൈൻ മാർഗനിര്‍ദ്ദേശങ്ങൾ കർശനമാക്കുന്നു. ഇതിനായി സംസ്ഥാന സർക്കാർ പുതുക്കിയ ഉത്തരവിറക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും വൈദ്യപരിശോധന നടത്തുമെന്നാണ് നിർദേശത്തിൽ പറയുന്നത്. വൈറസ് ബാധയുള്ള വ്യക്തിയുമായോ അല്ലെങ്കില്‍ വൈറസ് സാന്നിധ്യമുള്ള വസ്തുവുമായോ ബന്ധപ്പെട്ടാല്‍ രോഗം വരാനുള്ള സാധ്യത വളരെ കുടതലാണ്. ഇതൊഴിവാക്കാനാണ് ക്വാറന്‍റൈൻ ചട്ടങ്ങള്‍ കർശനമാക്കുന്നത്
പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയാണ് 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയക്കുന്നത് ..ഇവർ പാലിക്കേണ്ട ക്വാറന്‍റൈൻ ചട്ടങ്ങള്‍ ഏതൊക്കെയാണെന്ന് സംസ്ഥാനം വ്യക്തമാക്കുന്നുണ്ട് . ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ വാർത്താ കുറിപ്പിലൂടെയാണ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ടത്, വിശദാംശങ്ങളറിയാം.
പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയയ്ക്കും .ഇവർ പിന്നീട് രോഗലക്ഷണം പ്രകടിപ്പിക്കുകയാണെങ്കില്‍ ആർടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കും. ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും അതേ സമയം രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
സ്വന്തം വീട്ടിൽ പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ബാത്ത്‌റൂമും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഹോം ക്വാറന്‍റൈൻ അനുവദിക്കാന്‍ പാടുള്ളുവെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. ഈ സൗകര്യങ്ങള്‍ മാര്‍ഗരേഖ പ്രകാരം ലഭ്യമാണോ എന്ന അതാത് സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം പരിശോധന നടത്തി ഉറപ്പുവരുത്തേണ്ടതാണ്.
മാര്‍ഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്‍റൈൻ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈൻ സൗകര്യമോ സ്വീകരിക്കാവുന്നതാണ്
ക്വാറന്‍റൈനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികളും മറ്റ് രോഗബാധയുള്ള വ്യക്തികളുമായും യാതൊരു വിധത്തിലും സമ്പര്‍ക്കത്തിൽ ഏര്‍പ്പെടാന്‍ പാടുള്ളതല്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗാവസ്ഥയില്‍ ഉള്ളവര്‍ എന്നിവരില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കണം
നേരത്തെ തീരുമാനിച്ച പ്രകാരം ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് ഇവരെ നിരീക്ഷണത്തില്‍ വെക്കേണ്ടതും സ്ഥിതിഗതികൾ വിലയിരുത്തേണ്ടതും.
ഹോം ക്വാറന്‍റൈൻ ചട്ടങ്ങള്‍ അനുസരിച്ചുകൊളളാമെന്ന് കേരളത്തിലെത്തുന്ന വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്. ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതിരിക്കുകയോ ഇത് തെറ്റിക്കുകയോ ചെയ്യുന്ന വ്യക്തിയെ പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണെന്നും സർക്കാർ മാർഗനിർദേശത്തിലുണ്ട്.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മറ്റ് പൊതുജനാരോഗ്യ നടപടികള്‍*
സോപ്പും വെള്ളവും അല്ലെങ്കിൽ ആല്‍ക്കഹോള്‍ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ നന്നായി കഴുകുക
*പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ്, തോര്‍ത്ത് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്
*എല്ലായ്പ്പോഴും മാസ്ക് ധരിക്കുക. ഓരോ 6-8 മണിക്കൂറിലും മാസ്ക് മാറ്റുകയും വേണം. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന മാസ്കുകള്‍ വീണ്ടും ഉപയോഗിക്കരുത്
നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി, പരിചരണം നൽകുന്നവർ,അടുത്ത് ബന്ധപ്പെടുന്നവര്‍ എന്നിവര്‍ ഉപയോഗിക്കുന്ന മാസ്കുകള്‍ സാധാരണ ബ്ലീച്ച് ലായനി അല്ലെങ്കിൽ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി (1%) ഉപയോഗിച്ച് അണുവിമുക്തമാക്കണം.
* ഉപയോഗിച്ച മാസ്ക് അണുബാധയുള്ളതായി കണക്കാക്കണം.
നീരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
* കുടുംബത്തിലെ ഒരാള്‍ മാത്രം നിരീക്ഷണത്തില്‍ കഴിയുന്നവരുമായി നേരിട്ട് ബന്ധപ്പെടുക
*വസ്ത്രങ്ങള്‍ ശരീരത്തില്‍ നേരിട്ട് മുട്ടാതിരിക്കാനും കുടഞ്ഞ് വിരിക്കാതിരിക്കാനും ശ്രദ്ധിക്കുക
*മുറിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുടെ വസ്ത്രങ്ങളും വൃത്തിയാക്കുമ്പോള്‍ ഡിസ്പോസിബിള്‍ കയ്യുറകള്‍ ഉപയോഗിക്കുക.
*കയ്യുറകള്‍ നീക്കം ചെയ്തതിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക
https://www.facebook.com/Malayalivartha