ഓണ്‍ലൈന്‍ മദ്യവിതരണത്തിനായി തയ്യാറാക്കിയ ബവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത...സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന
ഓണ്‍ലൈന്‍ മദ്യവിതരണത്തിനായി തയ്യാറാക്കിയ ബവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.
ബവ്കോയുടെ മദ്യവിതരണത്തിനായി ഫെയർ കോഡ് ടെക്നോളജീസ് തയാറാക്കിയ ബവ്ക്യൂ ആപ് പൂർണമായും പണിമുടക്കി. ഇന്നു രാവിലെ ഒൻപതു മണിവരെ കണക്‌ഷൻ തകരാർ കാണിച്ച ആപ് ഒൻപതു മണിക്കു ശേഷം, ‘രാവിലെ ഒൻപതു മണി വരെ മാത്രമാണ് ബുക്കിങ് സമയം’ എന്നാണ് കാണിക്കുന്നത്. ഇതോടെ ആവശ്യക്കാർക്ക് ആർക്കും ബുക്ക് ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ് ബാറുകളിൽ നിന്നും ബവ്കോ ഔട്‍ലെറ്റുകളിൽനിന്നു ലഭിക്കുന്ന വിവരം
സംസ്ഥാനത്തെ മിക്ക ബാറുകളിലും മദ്യം സ്റ്റോക്കില്ല എന്നതാണ് വേറൊരു പ്രധാന വിഷയം . രാവിലെ മദ്യം വാങ്ങാനെത്തിയവരെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. പലയിടത്തും ഇവിടെ ആകെയുള്ളത് ഏതാനും ബീയറുകളും വൈനുകളും മാത്രമാണെന്ന് കടലാസിൽ എഴുതി പതിപ്പിച്ചിട്ടുണ്ട്. ബാറുകളിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം ചെന്നവർക്ക് ഒരു കുപ്പി പോലും ലഭിക്കാതെ മടങ്ങേണ്ടി വന്നു
. നക്ഷത്ര ഹോട്ടലുകളില്‍ വില കൂടിയ മദ്യം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് വിവരം. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കും ക്ഷാമം നേരിടുന്നു. മദ്യം വാങ്ങുന്നതിനായി ഇന്ന് ബവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് ഇനി ജൂണ്‍ രണ്ടിനു മാത്രമാകും അവസരം
ഇന്നലെ ബുക്ക് ചെയ്യാൻ ആയവർക്കും പരാതികൾ ഏറെ ആയിരുന്നു. വൻകിട ബാറുകളിൽ ലഭ്യമാകുന്നത് ഉയർന്ന വിലയുടെ മദ്യമാണെന്നിരിക്കെ ഉപഭോക്താവിന് ഔട്‍ലെറ്റ് തിരഞ്ഞെടുക്കാൻ അനുവാദം നൽകാതെ ടോക്കൺ നൽകിയതാണ് തിരിച്ചടിയായത് . മിക്ക ബാറുകളിലും ആകെയുണ്ടായിരുന്നത് ലീറ്ററിന് നാലായിരവും അയ്യായിരവും രൂപ വിലവരുന്ന ബ്രാൻഡുകൾ മാത്രം.
ഇതിൽ അധികവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവ. സർക്കാർ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച വിലയ്ക്കാണ് ഇറക്കുമതി ചെയ്ത മദ്യവും ഇവിടെ നിന്നുള്ള മദ്യവും വിൽപന നടത്തുന്നതെന്ന് ബാർ അധികൃതർ വ്യക്തമാക്കി.
ആപ് വഴി മദ്യം ബുക്ക് ചെയ്യാൻ സാധിക്കാതെ വന്നതോടെ മദ്യാപാനികളും കടുത്ത നിരാശയിലാണ്. പലരും കമ്പനിയുടെ ഫെയ്സ്ബുക് പേജിൽ കയറി രോഷം തീർക്കുന്നുണ്ട് ..അതിനു പറ്റാത്തവർ മദ്യശാലകൾക്കു മുന്നിലെത്തി രോഷം പ്രകടിപ്പിക്കാനും ശ്രമിക്കുന്നുണ്ട് . എന്നാൽ മദ്യവിതരണ കേന്ദ്രങ്ങളിൽ പലയിടത്തും പൊലീസിനെ നിർത്തിയിട്ടുള്ളതിനാൽ ടോക്കൺ ഇല്ലാതെ എത്തുന്നവരെ ഓടിച്ചുവിടുകയാണ് ..
അതേസമയം മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്നും ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം ഉണ്ടാകില്ലെന്നുമാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ടോക്കണ്‍ ഒഴിവാക്കണമെന്ന് ബാറുടമകളും ആവശ്യപ്പെടും. ചിലപ്പോള്‍ ഇന്നുകൂടി സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരം നല്‍കിയേക്കും.
https://www.facebook.com/Malayalivartha