ശബളം കിട്ടിയിട്ട് മാസങ്ങള്‍: അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ ദുരിതക്കടലില്‍, മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു

കടുത്ത ദുരിതത്തില്‍ അണ്‍എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍. അണ്‍ എയിഡഡ്് മേഖലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി തൊഴില്‍ വകുപ്പു രൂപം കൊടുത്ത നിയമം അണ്‍ എയിഡഡ് സ്്കൂള്‍ മാനേജ്‌മെന്റുകളുടെ സമ്മര്‍ദഫലമായി മരവിപ്പിച്ചു. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന നിയമം ഇനി ഉടനേയെങ്ങും അവതരിപ്പിക്കുന്ന സാഹചര്യമില്ല.
ഒരു ലക്ഷത്തിലധികം അദ്ധ്യാപകരാണ് അണ്‍ എയ്ഡഡ് മേഖലയില്‍ ഇന്നു പണിയെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും 5000 രൂപയില്‍ താഴെ മാത്രമാണ് ശമ്പളം. അടിമകളോടെന്നപോലെയാണ് പല സ്‌കൂള്‍ അധികാരികളും അദ്ധ്യാപകരോട് പെരുമാറുന്നത്. ഉന്നതബിരുദങ്ങള്‍ നേടിയവരാണു ഭൂരിഭാഗവും. 10 മുതല്‍ 15 വര്‍ഷം വരെ സര്‍വ്വീസുള്ള അദ്ധ്യാപകര്‍ക്കുപോലും അയ്യായിരത്തിനു മുകളില്‍ ശമ്പളം നല്‍കുന്നില്ല. വിശ്രമമില്ലാതെ പണിയെടുക്കാന്‍ നിര്‍ബന്ധിതമാകുന്നു. ക്ലാസ്സില്‍ ഇരിക്കാന്‍ പോലും അവര്‍ക്ക് അവകാശമില്ല. സകൂള്‍ ബസുകളില്‍പോലും നിന്ന് യാത്രചെയ്യാനേ പാടുള്ളൂ. സീറ്റ് ഒഴിവുണ്ടെങ്കില്‍പോലും ഇരിക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. പ്രസവാവധിപോലും അനുവദിക്കാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റുകളും ഉണ്ടെന്നുള്ളത് പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ഒഴിവു സമയങ്ങളില്‍ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതുപോലും വിലക്കുന്നു. അച്ചടക്കത്തിന്റെ പേരില്‍ അടിമത്തം അടിച്ചേല്‍പിക്കുന്ന കാടന്‍ നിയമങ്ങളാണ് ഇവരുടെമേല്‍ പ്രയോഗിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ അദ്ധ്യാപകരുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരുകയാണ്. 2015 മാര്‍ച്ച് 31 ന് 9000 ഓളം അദ്ധ്യാപകരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നു വിരമിച്ചത്. ഇതിന്റെ പത്തിലൊന്നുപേര്‍ക്കു പോലും പുതുതായി നിയമനം നല്‍കുന്നില്ല. അപ്പോള്‍ ബി എഡും എം എഡുമൊക്കെ കഴിഞ്ഞവര്‍ അണ്‍ എയ്ഡഡ് മേഖലയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂണുപോലെയാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ കേരളത്തില്‍ പൊട്ടിമുളയ്ക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ലൈസന്‍സും വേണ്ട. ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും കേരളത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അംഗീകാരം ആവശ്യമാണെന്നിരിക്കെയാണ് ഈ ദുസ്ഥിതിയുള്ളതെന്ന് ഓര്‍ക്കണം. ഒരു നിയമവും അവരെ തടയാന്‍ പര്യാപ്തമല്ല.
സര്‍ക്കാര്‍ അംഗീകരിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്ക് വിദ്യാഭ്യാസവകുപ്പിന്റെ കൈയിലില്ല. എന്നാല്‍ ചില സംഘടനകളുടെ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് 13000 ലധികം അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച ലാഭമുള്ള കച്ചവടസ്ഥാപനമായി ഈ മേഖല മാറിയിട്ടുണ്ട്. അതുകൊണ്ടാണ് പട്ടിക്കൂട് വരെ ക്ലാസ്മുറിയാകുന്ന അവസ്ഥ കേരളത്തിലുണ്ടായത്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ സ്‌കൂളുകളിലായി ഒരു ലക്ഷത്തിലധികം അദ്ധ്യാപകരാണ് പണിയെടുക്കുന്നത്. അദ്ധ്യാപകരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരാണ് കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ തൊഴില്‍ ചൂഷണം നേരിടുന്നവര്‍ എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.
കേരളത്തില്‍ പണിയെടുക്കുന്ന അന്യദേശ തൊഴിലാളികള്‍ക്കുപോലും ഇവരേക്കാള്‍ കൂലിയും തൊഴില്‍ സംരക്ഷണവും മാന്യതയും ലഭിക്കുന്നുണ്ട്. അദ്ധ്യാപകര്‍ സംഘടിക്കാതിരിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി പ്രതികരിക്കാതിരിക്കാനും അധികാരികള്‍ എപ്പോഴും ജാഗരൂകരായിരിക്കും. അവര്‍ക്കുവേണ്ടി കാര്യമായി പറയാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തയ്യാറാകുന്നില്ല. ക്ഷമയുടെ നെല്ലിപ്പലക കടക്കുമ്പോള്‍ അങ്ങുമിങ്ങും ചെറു പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പല സന്നദ്ധസംഘടനകളും വ്യക്തികളും സര്‍ക്കാരിനോട് ഇവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുന്ന നിയമത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു നിയമം തൊഴില്‍ വകുപ്പ് രൂപം നല്‍കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രസ്തുത നിയമം അവതരിപ്പിക്കാനുള്ള തീരുമാനവും തത്വത്തില്‍ എടുത്തിരുന്നു. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സമ്മര്‍ദ്ദഫലമായി ബീല്ല് ഫ്രീസറിലായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























