മോഷ്ടിച്ച മാല പണയം വച്ച് വാങ്ങിയത് ആഡംബര ബൈക്ക്; ആഘോഷമാക്കി വാഗമണ്ണിൽ ഫോട്ടോ ഷൂട്ടും തകർപ്പും; കോട്ടയം നഗരസഭ മുൻ കൗൺസിലറുടെ മകൻ ഒടുവിൽ അറസ്റ്റിൽ; കേസുകൾ ഒത്തു തീർപ്പാക്കി മടുത്ത് അച്ഛൻ
തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനുള്ളിൽ കയറി ക്ഷേത്രം വാച്ചറുടെ അഞ്ചു പവന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ഇത് പണയം വച്ച് ലഭിച്ച പണം ഉപയോഗിച്ച് ആഡംബര ബൈക്കും വാങ്ങി വാഗമണ്ണിൽ എത്തി ഫോട്ടോഷൂട്ടും നടത്തിയ കൊടുംക്രിമിനലായ പത്തൊൻപതുകാരൻ അറസ്റ്റിൽ. കോൺഗ്രസ് നേതാവും മുൻ നഗരസഭ കൗൺസിലറുമായ വി.കെ അനിൽകുമാറിന്റെ (ടിറ്റോ) മകനും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയുമായ യുവാവാണ് ഇപ്പോൾ പിടിയിലായത്.
തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ വാച്ചറുടെ അഞ്ചു പവന്റെ സ്വർണമാല മോഷ്ടിച്ച കേസിലാണ് വേളൂർ മാണിക്കുന്നം ലളിതാസദനത്തിൽ അഭിജിത്തിനെ(19)യാണ് കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 25 ന് മാല മോഷ്ടിച്ച ശേഷം കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ സ്വർണ മാല പണയം വച്ച പ്രതി ഈ പണം ഉപയോഗിച്ചാണ് ബൈക്ക് വാങ്ങുകയായിരുന്നു. രണ്ടു ലക്ഷത്തോളം വിലയുള്ള ആഡംബര ബൈക്ക് വാങ്ങിയ ശേഷം ബൈക്കുമായി വാഗമണ്ണിൽ ഫോട്ടോഷൂട്ടിനായി പ്രതി പോയതായി കണ്ടെത്തി.
ഇതിനിടെ തിരുവാർപ്പ് ക്ഷേത്രത്തിലെ വാച്ചർ സംഭവം സംബന്ദിച്ചു ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുകയായിരുന്നു. തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ വാച്ചർ ഹരിദാസിന്റെ അഞ്ചു പവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷ്ടാവ് കവർന്നതായാണ് പരാതി. ഹരിദാസ് സ്വർണമാല ഈരിവച്ച ശേഷം കുളിക്കാൻ പോകുകയായിരുന്നു. ഇതിനിടെ എത്തിയ മോഷ്ടാവ് മാലയുമായി കടക്കുകയായിരുന്നു. ഇതേ തുടർന്നു ഹരിദാസ് കുമരകം പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുൻപ് മോഷണക്കേസുകളിൽ കുടുങ്ങിയിട്ടുള്ള അഭിജിത്ത് സ്ഥലത്ത് എത്തിയിരുന്നതായി കണ്ടെത്തിയത്. തുടർന്നു, അഭിജിത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ഇതോടെയാണ് അഭിജിത്ത് കൊച്ചിയിലേയ്ക്കു കടന്നതായും ആഡംബര ബൈക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയത്.തുടർന്നു കസ്റ്റഡിയിൽ എടുത്ത പ്രതിയുമായി ഇടപ്പള്ളിയിലെ സ്ഥാപനത്തിൽ എത്തി സ്വർണമാല കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
കുമരകം എസ്.ഐ അബ്ദുൾ ലത്തീഫ്, എ.എസ്.ഐ സത്യൻ, അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ ബൈജു, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മൂന്നു വർഷം മുൻപ് ബന്ധുവിന്റെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നതു സംബന്ധിച്ചുള്ള പരാതിയും അഭിജിത്തിനെതിരെ ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ ഒരു മാസം മുൻപ് നഗരത്തിലെ ഒരു സ്ഥാപനത്തിൽ നിന്നും 30,000 രൂപ കവർന്ന സംഭവത്തിൽ അച്ഛൻ ടിറ്റോ ഇടപെട്ട് പണം തിരികെ നൽകി കേസ് ഒത്തു തീർപ്പാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha