സ്വർണ്ണക്കടത്ത് ; കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവിന്റെ വീട്ടിൽ റെയ്ഡ്; കോഴിക്കോട് പി പി എം ഗ്രൂപ്പിന്റെ ഉടമയെയും ചോദ്യം ചെയ്തു
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്.
കോഴിക്കോട് പി പി എം ഗ്രൂപ്പിന്റെ ഉടമ നിസാറിനെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തു. പിടിയിലായ ഉടനെ സരിത്തിന്റെ ആദ്യ കോൾ പോയത് നിസാറിനായിരുന്നുവെന്നാണ് കണ്ടെത്തിയത്. ഇയാൾ ലീഗ് നേതാവിന്റെ ബന്ധുവാണെന്നാണ് സൂചന. കോഴിക്കോട് കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് നിസാർ.
അതേസമയം, സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ സാധ്യതയില്ല. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇന്നലെ രാത്രി വൈകി ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിച്ചത്. കേസിൽ പങ്കാളിയായ സരിത് കുമാർ കസ്റ്റഡിയിലായതിന് പിന്നാലെ ഒളിവിലാണ് സ്വപ്ന.
സ്വപ്നയുടെ ബിസിനസ് പങ്കാളിയായ തിരുവനന്തപുരത്തെ കാർ വർക് ഷോപ്പ് ഉടമ സന്ദീപ് നായരും കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദീപിന്‍റെ ഭാര്യയെ ഇന്നലെ ആറ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കള്ളക്കടത്തില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയച്ചു.
സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകൾക്കായി വിദേശത്ത് പോയിട്ടുണ്ടെന്നാണ് വിവരം. ഇതുവരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്തത്. സൗമ്യക്ക് പങ്കില്ലെന്ന് കണ്ടതിനെതുടര്‍ന്ന് വൈകിട്ട് അഞ്ചു മണിയോടെ വിട്ടയച്ചു.
https://www.facebook.com/Malayalivartha