പതിനൊന്ന് മരണം; കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേ അടക്കം 11 പേർ മരിച്ചു
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേ അടക്കം 11 പേർ മരിച്ചു. പിലാശേരി ഷറഫുദീൻ, ചെർക്കളപ്പറമ്പ് രാജീവൻ എന്നിവരുടെ മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച നാലുപേർ മരിച്ചു. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീ മരിച്ചു. രണ്ടു മൃതദേഹങ്ങൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുണ്ട്.
സഹപൈലറ്റ് അഖിലേഷിനും ഒട്ടേറെ യാത്രക്കാർക്കും പരുക്കുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0483 2719493.
https://www.facebook.com/Malayalivartha