കരിപ്പൂരിലേത് അപകടം തന്നെ; പക്ഷേ മുന്നറിപ്പ് അവഗണിച്ചു; മുന്നറിപ്പ് നല്‍കിയത് ഒന്‍പത് വര്‍ഷം മുമ്പ്; മഴക്കാലത്ത് റെയില്‍വേ ലാന്‍ഡിങിന് അനുവദിക്കാന്‍ പാടില്ലെന്ന് ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റി നിര്‍ദേശം നല്‍കിയത് 2011 യില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ തെന്നിമാറിയുണ്ടായ ദുരന്തം അപ്രതീക്ഷിതമായുണ്ടായ അപകടം തന്നെയാണ്. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലത്ത് ലാന്‍ഡിങ് അനുവദിക്കരുതെന്ന മുന്നറിപ്പ് അവഗണിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേശക സമിതിയിലെ അംഗമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്. ആ നിര്‍ദേശം വെറുതെയല്ലെന്ന് മനസ്സിലായത് 2020 ഓഗസ്റ്റ് ഏഴിനാണെന്നു മാത്രം. മംഗലാപുരം വിമാനത്താവളത്തിലെ ലാന്‍ഡിങ് ദുരന്തത്തിനു ശേഷം താന്‍ നല്‍കിയ നിര്‍ദേശം അവഗണിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്.
താഴേയ്ക്കു ചെരിവുള്ള ഒരു ടേബിള്‍ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. റണ്‍വേയുടെ അവസാനമുള്ള ബഫര്‍ സോണിനും ആവശ്യമായ വലുപ്പമില്ല. സാധാരണഗതിയില്‍ 240 മീറ്റര്‍ ബഫര്‍ സോണ്‍ വേണമെങ്കില്‍ ഇവിടെ 90 മീറ്റര്‍ മാത്രമാണുള്ളത്. കൂടാതെ രണ്ട് വശത്തും 100 മീറ്റര്‍ സ്ഥലം വേണമെന്നത് കരിപ്പൂരില്‍ 75 മീറ്ററായി കുറഞ്ഞു. നീളം കുറഞ്ഞ ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള റണ്‍വേയ്ക്കാണ് അന്ന് ഡിജിസിഎ അനുമതി നല്‍കിയതെന്നും ക്യാപറ്റന്‍ മോഹന്‍ രംഗനാഥ് പറയുന്നു.
ഒരു ടേബിള്‍ ടോപ്പ് റണ്‍വേയില്‍ മഴ പെയ്യുമ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് ഒരു മാര്‍ഗനിര്‍ദേശവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2011 ജൂണ്‍ 17ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റിയ്ക്ക് സമര്‍പ്പിച്ച കത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അപകടസാധ്യത സംബന്ധിച്ച് സുപ്രധാന കാര്യങ്ങള്‍ പറയുന്നുണ്ട്. റണ്‍വേയുടെ അവസാനഭാഗത്തുണ്ടാകേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ റണ്‍വേ 10 അപ്രോച്ച് അനുവദിക്കരുത്. വിമാനത്താവളത്തിലെ റണ്‍വേയുടെ അവസാനം 240 മീറ്റര്‍ ബഫര്‍ സോണ്‍ അടിയന്തരമായി കൂട്ടിച്ചേര്‍ക്കണം. കൂടാതെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ റണ്‍വേയുടെ നീളം കുറയ്ക്കുകയും ചെയ്യണം. ഇങ്ങനെയാണ് കത്തില്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറയുന്നത്. റണ്‍വേ അവസാനിച്ചിട്ടും വിമാനത്തിന് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ റണ്‍വേയുടെ അവസാനം സുരക്ഷാ സംവിധാനങ്ങളില്ലെന്നും ഐ.എല്‍.എസ് ലോക്കലൈസര്‍ ആന്റിന സ്ഥിതി ചെയ്യുന്നത് ഒരു കോണ്‍ക്രീറ്റ് സ്ട്രക്ചറിലാണെന്നും അതിനു ശേഷം കുത്തനെ ചെരിവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മംഗലാപുരത്ത് എയര്‍ ഇന്ത്യ വിമാനം സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടതിനു പിന്നാലെയായിരുന്നു കോഴിക്കോട് വിമാനത്താവളത്തിന്റെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടും സമര്‍പ്പിക്കപ്പെട്ടത്. മംഗലാപുരം ദുരന്തം ഒഴിവാക്കാവുന്നതായിരുന്നുവെന്നും റണ്‍വേ സാഹചര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ മെച്ചപ്പെടുത്തണമെന്നും 2011ല്‍ നല്‍കിയ കത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. രണ്ട് വിമാനത്താവളങ്ങളുടെയും റണ്‍വേകളുടെ നീളം കുറയ്ക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. വിമാനത്താവളത്തില്‍ ഡിജിസിഎ സംഘങ്ങള്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഈ അപകടത്തെപ്പറ്റി അവര്‍ ചിന്തിച്ചിരുന്നോ എന്നും ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ വ്യക്തമാക്കി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിയുകയായിരുന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്‌സ്. 344 ദുബായ് കോഴിക്കോട് വിമാനമാണ് 7.52ന് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha