'ഇരകൾ വെറുതേ അങ്ങ് ഉണ്ടാകുന്നതല്ല, കൃത്യമായ ലക്ഷ്യത്തോടെ, ഗൂഢാലോചനയുടെ ഭാഗമായി ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്നത് തന്നെയാണ് ഇരകളെ...ഇതാണ് നമ്മുടെ സാമൂഹ്യ അവസ്ഥ...' സൈബർ ആക്രമണങ്ങൾക്കെതിരെ ജോമോൾ ജോസഫ്
നിലവിൽ ഏറെ ചർച്ചയാകുന്നു ഒരു വിഷയമാണ് സൈബർ ആക്രമണം. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ സൈബർ ആക്രമണവും മാധ്യമ ആക്രമണവും..എന്ന തലക്കെട്ടോടുകൂടി ആക്ടിവിസ്റ്റായ ജോമോൾ ജോസഫ് ഒരു കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. 'സൈബറാക്രമണം ആര് ആർക്കെതിരേ നടത്തിയാലും, അതിനെ ന്യായീകരിക്കാനികില്ല. കാരണം സൈബർ ലോകത്ത് നിത്യജീവിതത്തിന്റെ ഭാഗമായി തന്നെ ആക്രമണം നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യജീവിയാണ് ഞാനും.'- എന്ന് വ്യക്തമാക്കുകയാണ് ജോമോൾ ജോസഫ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;'
സൈബർ ആക്രമണവും മാധ്യമ ആക്രമണവും..
സൈബറാക്രമണം ആര് ആർക്കെതിരേ നടത്തിയാലും, അതിനെ ന്യായീകരിക്കാനികില്ല. കാരണം സൈബർ ലോകത്ത് നിത്യജീവിതത്തിന്റെ ഭാഗമായി തന്നെ ആക്രമണം നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യജീവിയാണ് ഞാനും.
പല തരത്തിലാണ് ഞാൻ ആക്രമണത്തിന് ഇരയാകുന്നത്.
1. സംഘപരിവാർ അനുഭാവികളുടെ നിരന്തര ആക്രമണം - കപട സദാചാര ചിന്തകളെ തുറന്നുകാട്ടുകയോ, സ്ത്രീയെന്ന സ്വത്വബോധത്തിൽ നിന്നുകൊണ്ട് സ്ത്രീപക്ഷചിന്തകൾ മുന്നോട്ട് വെക്കുകയോ ചെയ്യുന്ന അവസരത്തിലെല്ലാം അവർ തെറിവിളിയും, വെർബൽ റേപ്പുമായി പാഞ്ഞടുക്കാറുണ്ട്..
2. മതവാദികളുടെ നിരന്തര ആക്രമണം - മതവാദ ചിന്തകളിൽ അധിഷ്ടിതമായ പൊള്ളയായ സദാചാര സമൂഹീക ചിന്തകളേ ചൂണ്ടിക്കാണിക്കുന്ന സമയങ്ങളിലൊക്കെ ഹിന്ദുത്വ, മുസ്ലീം വർഗ്ഗീയ വാദികൾ കേട്ടാലറക്കുന്ന തെറിവിളികളും, വെർബൽ റേപ്പുമായി കളം നിറയാറുണ്ട്.
3. രാഷ്ട്രീയ അനുഭാവികളുടെ ആക്രമണം - മുകളിൽ പറഞ്ഞ രണ്ടു വിഭാഗത്തെ അപേക്ഷിച്ച് രാഷ്ട്രീയ അനുഭാവികളുടെ ആക്രമണം താരതമ്യേന കുറവേ എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളൂ. മതാധിഷ്ടിത രാഷ്ട്രീയ അനുഭാവികളാണ് എനിക്കെതിരെ സൈബർ ലോകത്ത് ആക്രമണം അഴിച്ചുവിട്ടിട്ടുള്ളത്.
4. ഫേക് പ്രൊഫൈലുകളുടെ ആക്രമണം - മുകളിൽ പറഞ്ഞ മൂന്നുവിഭാഗത്തിൽ നിന്നും, പ്രധാനമായി എനിക്കെതിരേ ആക്രമണം നടന്നിട്ടുള്ളതും, ഇപ്പോഴും നടക്കുന്നതും ഫേക് ഐഡികളിൽ നിന്നാണ് എന്നതാണ് യാഥാർത്ഥ്യം.
5. താരങ്ങളുടെ ഫാൻസ് ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണം - ഈ വിഭാഗത്തിൽ മോഹൻലാലെന്ന നടന്റെ ആരാധകരെന്ന് പറഞ്ഞുനടക്കുന്ന പ്രൊഫൈലുകളിൽ നിന്നുമാണ് എനിക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുള്ളത്.
6. സോഷ്യൽമീഡിയാ ഫെയിമുകളുടെ ആക്രമണം - ഈ വിഭാഗത്തിൽ മൂന്നു വ്യക്തികളിൽനിന്നും, അവരുടെ നേതൃത്വത്തിൽ അവരുടെ ആരാധകരെന്ന് ഫാൻസെന്നും പറഞ്ഞു നടക്കുന്നവരിൽ നിന്നും ആക്രമണമുണ്ടായിട്ടുണ്ട്. സ്ത്രീ സമത്വവും, ശാക്തീകരണവും മുന്നോട്ട് വെക്കുന്ന അവർ പ്രധാനമായും ശ്രമിക്കുന്നത് ഞാനെന്ന വ്യക്തിയുടെ ക്രഡിബിലിറ്റി എങ്ങനെ കളയാം എന്നാണ്. അതിനായി യാതൊരു അടിസ്ഥാനവുമില്ലാത്ത അവരുടെ കാടൻ ചിന്തകൾ എന്നിലേക്ക് അടിച്ചേൽപ്പിക്കാനായി നിരന്തരം ശ്രമിക്കാറുണ്ട്. ഈ ഗണത്തിൽ നന്ന ഒരാക്രമണം പ്രസവത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ, എന്നേക്കാൾ വളരെ പ്രായം കുറഞ്ഞ ആക്ടിവിസ്ററായ ഒരു പെൺകുട്ടി, മറ്റൊരു ആക്ടിവിസ്റ്റിന്റെ പ്രേരണയാൽ നടത്തിയ സൈബർ ബുള്ളിയിങ്ങാണ്. അത് ജസ്ല ബിഗ്ബോസ്സ് ഷോയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു. അത്യന്തം കടുത്ത ശാരീരിക, മാനസീക അവസ്ഥകളിലൂടെ കടന്നുപോകുന്ന ആ സമയത്ത് ഞാൻ നേരിട്ട മാനസീക സംഘർഷം ഒരിക്കലും മറക്കാനാകില്ല. ആക്രമണം നടത്തിയവരും പിന്നിൽ നിന്ന് നേതൃത്വം നൽകിയതും സ്ത്രീ സമത്വവും, സ്ത്രീ ശാക്തീകരണവും പറയുന്ന സ്ത്രീകൾ തന്നെയാണ്.
ഇനി മാധ്യമങ്ങൾ നമ്മളുടെ മനസ്സുകളിൽ അടിച്ചേൽപ്പിച്ച ചുരുക്കം ചില വ്യക്തികളുടെ ചിത്രങ്ങൾ പറയാം.
1. നമ്പി നാരായണനൻ - ക്രയോജനിക് സാങ്കേതിക വിദ്യയിലൂടെ സ്പേസ് സയൻസിന്റെ ലോകത്ത് നമ്മുട രാജ്യത്തെ മുൻനിരയിലെത്തിക്കേണ്ടിയിരുന്ന നമ്മുടെ രാജ്യത്തെ മഹാനായ ഈ ശാസ്ത്രജ്ഞന്റെ ചിത്രം കാണുമ്പോൾ നമുക്കോർമ്മ വരിക ചാരക്കേസാണ് എങ്കിൽ, അത് ഈ നാട്ടിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കാട്ടിക്കൂട്ടിയ തെമ്മാടിത്തരമാണ്. എത്ര വർഷക്കാലമാണ് ഈ മഹാനായ മനുഷ്യൻ മാധ്യമ വിചാരണയും, മാധ്യമ ആക്രമണവും നേരിട്ടത്? ഏതെങ്കിലും വാർത്താ മാധ്യമം ഈ മനുഷ്യനോട് ഇതുവരെ മാപ്പു പറഞ്ഞോ?
2. തരികിട സാബുവെന്ന സാബുമോൻ അബ്ദുസമദ് - കലാഭവൻ മണിയുടെ മരണത്തിന് ഉത്തരവാദിയായി ഇന്നും കേരളസമൂഹം സംശയത്തിന്റെ നിഴലിൽ കാണുന്ന, മണിച്ചേട്ടന്റെ മരണം ഓർമ്മവരുമ്പോൾ അതോടൊപ്പം നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്ന സാബുമോന്റെ ചിത്രവും ഇതേ മാധ്യമങ്ങൾ നമ്മുടെ മനസ്സുകളിലേക്ക് പതിപ്പിച്ചു തന്നത് തന്നെയാണ്. മണിച്ചേട്ടന്റെ അടുത്ത സുഹൃത്തായ സാബുമോനെ, മണിച്ചേട്ടന്റെ കൊലപാതകിയായി അവതരിപ്പിക്കുന്നവതിനേക്കാൾ വലിയ തെമ്മാടിത്തരം വേറെന്തുണ്ട്? സാബുമോനോട് ചെയ്തതിലും വലിയ തെമ്മാടിത്തമല്ലേ അവർ മണിച്ചേട്ടനോട് ചെയ്തത്?
3. പിണറായി വിജയന്റെ വീട് - ഈ ചിത്രത്തിൽ കാണുന്ന വീട് സംബന്ധിച്ച് എന്തൊക്കെ നിറം പിടിപ്പിച്ചനുണകൾ നമ്മുടെ മനസ്സിലേക്ക് ഇതേ മാധ്യമങ്ങൾ കുത്തി നിറച്ചു തന്നു? ഇന്നും ഈ വീട് തന്നെയാണ് പിണറായി വിജയന്റെ വീട് എന്നുകരുതുന്ന എത്രയോ മനുഷ്യർ നമുക്കിടയിലുണ്ട്.
ഇനിയുമുണ്ട് പഴയത് ഒരുപാട്; കമല ഇന്റർനാഷനൽ അടക്കം പലതും.
സമീപ ദിവസങ്ങളിൽ മനോരമ ന്യൂസ് ചാനലിൽ അടുപ്പിച്ച് ആവർത്തിച്ച് വന്ന കള്ള വാർത്തകൾ മനോരമ പിൻവലിച്ചിരുന്നോ?
1. കരിപ്പൂർ വിമാന അപകടത്തിൽ കുട്ടി മരിച്ചതായി വന്ന കള്ള വാർത്ത - ആ വാർ"ത്ത പിൻവലിച്ച് മാപ്പു പറയാതെ, വീണ്ടും വീണ്ടും ന്യായീകരിക്കുകയല്ലേ മനോരമ ചെയ്തത്?
2. കരിപ്പൂർ വിമാനാപകടത്തിൽ വിമാനം തകരുന്നതിന് മുമ്പ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്നുള്ള വീഡിയോ - മനോരമ ന്യൂസിന് ആ വീഡിയോ കിട്ടി എന്നുപറഞ്ഞ് ആ വീഡിയോ മനോരമ ചാനലിൽ പ്രദർശിപ്പിച്ചത് പ്രമോദ് രാമനെന്ന മനോരമയിലെ സീനിയർ അവതാരകനല്ലേ? ആ വീഡിയോ ഒരു യൂട്യൂബ് ചാനലിന്റെ അക്കാഡമിക് പർപസിലുള്ള, വളരെ നാളുകൾക്ക് മുമ്പ് നടന്ന മറ്റൊരു വിമാന അപകടത്തിന്റെ കംപ്യൂട്ടർ ക്രിയേറ്റിവിറ്റിയാണ് എന്ന് തെളിവ് സഹിതം യാഥാർത്ഥ്യം പുറത്തു വന്നിട്ടും, മനോരമ ആ വാർത്ത പിൻവലിച്ച് മാപ്പു പറഞ്ഞോ?
ഇരകൾ വെറുതേ അങ്ങ് ഉണ്ടാകുന്നതല്ല, കൃത്യമായ ലക്ഷ്യത്തോടെ, ഗൂഢാലോചനയുടെ ഭാഗമായി ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്നത് തന്നെയാണ് ഇരകളെ..
ഇതാണ് നമ്മുടെ സാമൂഹ്യ അവസ്ഥ.
നമ്മുടെ സമൂഹത്തിൽ ഇരകൾ ഇനിയുമുണ്ടാകും ഒരുപാട്.
കരുത്തുള്ളവർ അതിജീവിക്കും, കരുത്തില്ലാത്തവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ വിസ്മൃതിയടയും..
https://www.facebook.com/Malayalivartha