കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റം നിഷേധിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ... തനിക്കതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ കോടതിയിൽ പറഞ്ഞു. കേസിന്റെ വിചാരണ അടുത്തമാസം 16ന് ആരംഭിക്കും. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ വിസ്തരിക്കും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റം നിഷേധിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. തനിക്കതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ കോടതിയിൽ പറഞ്ഞു. കേസിന്റെ വിചാരണ അടുത്തമാസം 16ന് ആരംഭിക്കും. ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങൾ പ്രതി നിഷേധിച്ചതിനെ തുടർന്നാണ് കേസ് വിചാരണക്കായി മാറ്റിയത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ആകും 16ന് ആദ്യം വിസ്‌തരിക്കുക.
ദൈവത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ബിഷപ്പ് ഫ്രാങ്കോ പറഞ്ഞു. കേസിന്റെ വിചാരണയ്ക്ക് മുന്നോടിയായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു.
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ആണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പടെ 84 സാക്ഷികളാണ് ആയിരം പേജുളള കുറ്റപത്രത്തിലുളളത്.
കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു. നേരത്തെ കേരള ഹൈക്കോടതിയിലും കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലും ഹർജി നൽകിയിരുന്നു. ഇത് തള്ളിയതോടെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വിചാരണ നടപടികൾ കോടതി സ്റ്റേ ചെയ്‌തില്ല.
കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്.. .. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. എന്നാൽ ഹർജിയിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. വിചാരണ നേരിടണമെന്ന് കോടതി അറിയിച്ചു. ഇത് ചോദ്യം ചെയ്യാൻ ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനോട് ആത്മീയ ശക്തി കൊണ്ട് കോടതിയെ എതിർക്കാനാണോ നോക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷം ജൂലൈ 13 ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർച്ചയായ പതിനാലാം തവണയും വിചാരണയ്ക്ക് ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് സെഷൻസ് കോടതി ജാമ്യം റദ്ദാക്കിയത്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
2018 ൽ അറസ്റ്റ് ചെയ്യുന്നതിന് മുൻപും ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു ...ബലാൽസംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന നിലപാടിലായിരുന്നു . അന്ന് ഫ്രാങ്കോ മുളയ്ക്കലിന് കുരുക്കായത് 2014 മെയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും നടന്ന സംഭവങ്ങളെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങളായിരുന്നു .
ആദ്യം ബലാത്സംഗം ചെയ്‌തെന്ന് പരാതിയിൽ പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ മൊഴി നൽകിയിരുന്നത് ..പക്ഷെ സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പൊലീസ് തെളിവുകൾ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തിൽ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്.
കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ, കാർഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരായി . കൂടാതെ മുതലക്കോടത്തെ സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് താമസിച്ചതിന് രേഖകളില്ലായിരുന്നു
ഇപ്പോഴും കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെറ്റില്ല എന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ആണ് ഫ്രാങ്കോ പറയുന്നത്
https://www.facebook.com/Malayalivartha