സ്ത്രീ എന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല! സ്വർണക്കടത്ത് കേസിൽ അധികാര ഇടനാഴിയിലെ സ്വപ്ന സുരേഷിന്റെ സ്വാധീനം പ്രകടമാണെന്ന് കോടതിയുടെ വിലയിരുത്തൽ; കോൺസുലേറ്റിലെ രാജിക്ക് ശേഷവും ഉന്നത ഉദ്യോഗസ്ഥരെ സഹായിച്ചതായും കോടതി; സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി
സ്വർണക്കടത്ത് കേസിൽ അധികാര ഇടനാഴിയിലെ സ്വപ്ന സുരേഷിന്റെ സ്വാധീനം പ്രകടമാണെന്ന് കോടതിയുടെ വിലയിരുത്തൽ. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം. കോൺസുലേറ്റിലെ രാജിക്ക് ശേഷവും സ്വപ്ന ഉന്നത ഉദ്യോഗസ്ഥരെ സഹായിച്ചതായും കോടതി നിരീക്ഷിച്ചു
സ്വപ്ന സുരേഷിനും സെയ്തലവിക്കും കോടതി ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവരുടെ ജാമ്യാപേക്ഷ എതിർത്ത് സ്വീകരിച്ച നിലപാട് അംഗീകരിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ല എന്ന് കോടതി അറിയിച്ചു.
അധികാര ഇടനാഴികളില്‍ സ്വപ്ന സുരേഷിന്റെ സ്വാധീനം പ്രകടമാണെന്ന് കോടതി വ്യക്തമാക്കി. സ്വാധീനമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും അവിടെ സഹായം തുടര്‍ന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ഒമ്പത് പേജുള്ള വിധിപകർപ്പിന്റെ അവസാനഭാഗങ്ങളിലാണ് കോടതി ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. മാത്രമല്ല, പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ വലിയതോതിൽ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും കോടതി വിലയിരുത്തി.
നിയമ വിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലുള്ള കള്ളക്കടത്താണ് പ്രതികൾ നടത്തി വന്നത്. പലർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് സ്വർണം കടത്തുകയായിരുന്നു. രാജ്യാന്തര തലത്തിൽ വലിയ ബന്ധമുള്ളവരാണ് പ്രതികൾ. അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രതികൾ പിടിയിലാകും വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.
അതേ സമയം സംജു ഉൾപ്പടെ മൂന്നു പേർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിട്ടുള്ളതിനാൽ അതിൽ വിധി വരുന്ന മുറയ്ക്ക് 17-ാം തീയതി പരിഗണിക്കാം എന്ന് കോടതി നിലപാടെടുത്തു. നേരത്തെ സ്വപ്ന ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയും തള്ളിയിരുന്നു. സ്വപ്നയ്ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെയായിരുന്നു എൻഐഎ കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.
ജൂണ്‍ 30നാണ് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം എത്തിയത്. പാഴ്‌സലില്‍ സ്വര്‍ണമുണ്ടെന്ന കാര്യം വെളിപ്പെടുത്താതെയാണു സ്വപ്ന ശിവശങ്കറിനോട് സഹായം അഭ്യര്‍ഥിച്ചത്.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ വിവിധ തുറമുഖങ്ങളില്‍ കെട്ടിക്കിടന്നിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാന്‍ പ്രയാസമാണെന്നും അതാകും പാഴ്‌സലുകള്‍ വിട്ടുകിട്ടാന്‍ വൈകുന്നതെന്നും സ്വപ്നയോട് പറഞ്ഞതായി ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തി. സാധാരണ നിലയില്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ പാഴ്‌സല്‍ വിട്ടുകിട്ടുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും ശിവശങ്കര്‍ നിലപാടെടുത്തു.
ശിവശങ്കറില്‍നിന്ന് സഹായം ലഭിക്കാതായതോടെയാണ് സ്വപ്നയും സന്ദീപും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനൊപ്പം വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. പിന്നീട് പാഴ്‌സലുകള്‍ തുറന്നു പരിശോധിച്ച ഉദ്യോഗസ്ഥര്‍ ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളില്‍ ഒളിപ്പിച്ച 30 കിലോ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യവസ്തുക്കളും ചെരിപ്പുകളും പെട്ടികളിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha