ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല
മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പതിവ് വാർത്താ സമ്മേളനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മലപ്പുറം ജില്ലാ കളക്ടര്‍ക്കും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരിപ്പൂർ സന്ദർശിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്..
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്‌തീൻ, കെ ടി ജലീൽ, ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോകും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരിലെത്തിയിരുന്നു.
ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണെങ്കിലും സ്വയംനിരീക്ഷണത്തിൽ തുടരുമെന്ന് മന്ത്രി എ സി മൊയ്‌തീൻ അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിന് ശേഷം ജില്ലയിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.
https://www.facebook.com/Malayalivartha