വിടാതെ പ്രതിപക്ഷം... പമ്പയിലെ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു; ജൂലൈയില്‍ പ്രളയം ഉണ്ടാകുമെന്ന് ചില ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു; മണല്‍ വാരിയത് പ്രളയം ഒഴിവാക്കാന്‍ വേണ്ടിയാണത്രേ
ഒരു മുതിര്‍ന്ന മന്ത്രിക്കും കുടുംബത്തിനുമെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ച പമ്പയിലെ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. അതേ സമയം ജ്യോത്സ്യന്‍ പറഞ്ഞതു കൊണ്ടാണ് തങ്ങള്‍ മണല്‍വാരിയതെന്നാണ് സര്‍ക്കാര്‍ പക്ഷം.
വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യമാണ് സര്‍ക്കാര്‍ തളളിയത്. മണല്‍നീക്കം ദുരന്തനിവാരണ നിയമപ്രകാരമുളള നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ദുരന്ത നിവാരണ നടപടികള്‍ വിജിലന്‍സ് അന്വേഷണത്തിന്റെ വേലിക്കെട്ടിന് പുറത്താണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
ഇക്കൊല്ലം ജൂലൈയില്‍ പ്രളയം ഉണ്ടാകുമെന്ന് ചില ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. ജ്യോതിഷ മാസികകള്‍ ഇക്കാര്യം പുറത്തുവിട്ടിരുന്നതുമാണ്. കേരളം ഭരിക്കുന്നത് ഇടതു സര്‍ക്കാരാണെങ്കിലും അവര്‍ക്ക് ജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമാണെന്നാണ് കേരളം തമാശ പറയുന്നത്. തമാശ വിശ്വസിക്കാമെങ്കില്‍ മണല്‍ വാരിയത് പ്രളയം ഒഴിവാക്കാന്‍ വേണ്ടിയാണത്രേ.
പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. അനുമതിയുടെ മറവില്‍ ക്ലേസ് ആന്റ് സെറാമിക്‌സ് സ്വകാര്യ കമ്പനികള്‍ക്ക് മണല്‍ മറിച്ച് വില്‍ക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നല്‍കിയ പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉയര്‍ത്തിയത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പേരു കേട്ട ഉദ്യോഗസ്ഥനാണ്.
ആരോപണം ഉയര്‍ന്നതോടെ മണല്‍ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്താണ് സര്‍ക്കാര്‍ തളളിയത്. ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണല്‍ നീക്കം ചെയ്യണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഭാവിയില്‍ പ്രളയസാധ്യത ഒഴിവാക്കുന്നതിനാണ് മണല്‍ മാറ്റിയതെന്നും സര്‍ക്കാര്‍ പറയുന്നു. അതിനാലാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കളക്ടര്‍ അനുമതി നല്‍കിയതെന്നും സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ പമ്പയിലെത്തി മണല്‍നീക്കം പരിശോധിച്ചത് വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് മണല്‍ ക്ലേയ്‌സ് ആന്റ് സെറാമിക്‌സിന് നല്‍കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നദിയില്‍ നിന്നെടുത്ത മണല്‍ പമ്പയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്ഥലത്തേക്കാണ് മാറ്റിയത്. വിവാദം തണുക്കുമ്പോള്‍ പഴയ പാര്‍ട്ടിക്ക് തന്നെ മണല്‍ വില്‍ക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
പമ്പ മണല്‍ കൊള്ളക്ക് പിന്നില്‍ ഒരു മന്ത്രിയും കുടുംബവും ആണെന്നാണ് കെ. സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. കോടികളുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. കണ്ണൂരില്‍ മണല്‍ കടത്താന്‍ ശ്രമിച്ച കമ്പനിയാണ് പമ്പയിലും കരാറില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. പ്രതിഷേധം ശക്തമായപ്പോള്‍ സര്‍ക്കാര്‍ കമ്പനിയെ മണല്‍ വാരല്‍ ഏല്‍പ്പിച്ചു. സ്വകാര്യ കമ്പനിയുടെ തലപ്പത്ത് കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റുകാരും ഉണ്ടെന്നായിരുന്നു ബി ജെ പിയുടെ ആരോപണം.
വിജിലന്‍സ് അന്വേഷണം തള്ളിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായേക്കാം.
https://www.facebook.com/Malayalivartha