ബാങ്കിൽ നിന്നു സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് 75 ലക്ഷത്തോളം രൂപ ഡോളറായി മാറ്റിവാങ്ങി; ഇത് ബാങ്കിലെ ചില ജീവനക്കാരുടെ ഒത്താശയോടെയെന്ന സംശയത്തിൽ അന്വേഷക സംഘം
സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കായി റെഡ് ക്രെസന്റ് കൈമാറിയ തുകയിൽ ഒരു ഭാഗമാണ് ഡോളറാക്കി വാങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇങ്ങനെ സംഭവിച്ചുവെങ്കിൽ അതു ബാങ്കിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെയല്ലെന്ന് യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്കിന്റെ വക്താവ് വെളുപ്പെടുത്തിയിരുന്നു. ബാങ്കിന്റെ ഫോറിൻ എക്സ്ചേഞ്ച് സംവിധാനങ്ങളൊന്നും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് അവരുടെ ആഭ്യന്തര പരിശോധനയിൽ വ്യക്തമാക്കുക്കയും ചെയ്തു. ജീവനക്കാർ വഴി രൂപയായി നൽകിയ പണം ഡോളറാക്കി മാറ്റിയത് പല ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴിയാണോയെന്നു സംശയമുണ്ട്.
ബാങ്ക് നിയമവിരുദ്ധമായി ഒരു ഇടപാടുകളും നടത്തിയിട്ടില്ലെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും വക്താവ് അറിയിക്കുകയും ചെയ്തു. കോൺസുലേറ്റിന്റെ അക്കൗണ്ട് ബാങ്കിൽ നിന്ന് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇത്രയും വലിയ തുക ജീവനക്കാരനെക്കൊണ്ട് ഡോളറാക്കി മാറ്റിയെടുത്തതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. വലിയ തുക സ്വന്തം നിലയിൽ മാറ്റുന്നതിലെ അപകടം മണത്താണ് ബാങ്ക് ജീവനക്കാരൻ വഴി സ്വപ്ന പണം മാറ്റിയെടുക്കാൻ ശ്രമിച്ചതെന്നും സൂചനകൾ പുറത്ത് വരുന്നു.
വിരട്ടിയും ഭീഷണിപ്പെടുത്തിയുമൊക്കെ ലക്ഷങ്ങൾ ആണ് സ്വപ്ന സ്വന്തമാക്കിയത് എന്നു കഴിഞ്ഞ ദിവസങ്ങളിൽ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനെ വിരട്ടി സ്വപ്ന ശേഖരിച്ചത് ഒരുലക്ഷം ഡോളർ എന്ന വിവരവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ആയിരുന്നു ഇവർ വിരട്ടിയത്. ഇയാളെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായി വിവരങ്ങൾ വന്നിരുന്നു. ഉദ്യോഗസ്ഥൻ തന്നെയാണ് എൻ.ഐ.എ.യോട് ഇക്കാര്യം പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നതനാണ് ഇടനിലക്കാരനായതെന്ന് എൻ.ഐ.എ.കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമായിരുന്നു ഈ ഇടപാട് നടന്നത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന് കീഴിൽ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമാണം യൂണിടാക് ഏറ്റെടുത്ത ഉടനെ ആയിരുന്നു സംഭവം അരങ്ങേറിയത്. യു.എ.ഇ.യിലുള്ള സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് ആണ് ഈ പദ്ധതിക്ക് പണം നൽകിയിരുന്നത്. സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന് യൂണിടാക്കിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടിരൂപ ട്രാൻഫർ ചെയ്തതിനുശേഷമാണ് ഡോളർ വാങ്ങിപ്പിച്ചത്. കോൺസുലറ്റിന്റെ ആറ് അക്കൗണ്ടുകളിൽ ഒന്നിൽനിന്നാണ് തുക അയപ്പിച്ചത്. സ്വപ്നയാണ് ഇതിനുപിന്നിൽ ചുക്കാൻ പിടിച്ചത്.
തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരിൽനിന്നുമാണ് ഡോളർ വാങ്ങിപ്പിച്ചത് എന്നും ഇതിന്റെ തുല്യമായ തുക ഇന്ത്യൻ കറൻസി ആയി യൂണിടാക് ഉന്നതൻ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ച് തന്നു എന്നും എൻ.ഐ.എ.യോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പറയുകയും ചെയ്തു. ‘‘ഡോളർ സംഘടിപ്പിച്ച് നൽകിയത് അന്നുതന്നെ ഈ ഉദ്യോഗസ്ഥൻ തന്റെ ബാങ്കിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ, കോൺസുലേറ്റ് അയച്ച തുക യൂണിടാകിന്റെ അക്കൗണ്ടിലേക്ക് വരാൻ വൈകി എന്നും അതിന് സ്വപ്നതന്നെ വിളിച്ച് ശകാരിച്ചു എന്നുമാണ് ഉദ്യോഗസ്ഥൻ രേഖാമൂലം അന്ന് ബാങ്കിനെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം ബാങ്കിന്റെ കേരളത്തിന്നു പുറത്തുള്ള ശാഖയിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരുവനന്തപുരത്തെ ബാങ്ക് ഉദ്യോഗസ്ഥനെ കോൺസുലറ്റിലേക്ക് വിളിപ്പിച്ചാണ് സ്വപ്ന ശാസിച്ചിരുന്നത്. അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്നും ഭീഷണി പ്പെടുത്തി. നേരിട്ട് പണം ട്രാൻസ്ഫർ ചെയ്ത ശേഷം എന്തിന് ഡോളർ കള്ളത്തരത്തിൽ വാങ്ങി എന്നതിൽ വ്യക്തതയില്ല. ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോവാൻ ആവും ഇത് എന്നാണ് പ്രാഥമിക നിഗമനം.5.25 കോടി കൈമാറിയതിന്റെ അടുത്ത ദിവസം സാൻസ് വെൻചേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 2.25 കോടി മാറ്റിയിരുന്നു. ഈ സ്ഥാപനത്തിന് ലൈഫ് മിഷനുമായി ഉള്ള ബന്ധവും എൻ.ഐ.എ. അന്വേഷണപരിധിയിൽ ഉണ്ട്. എന്നാൽ, കോൺസുേലറ്റിലെ മറ്റ് പ്രവൃത്തികൾക്കുവേണ്ടിയാണ് ഈ കൈമാറ്റമെങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാവില്ല.
ഹൈദരാബാദിൽ തുടങ്ങുന്ന യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകളും ഇതേ സ്വകാര്യബാങ്കിന് നൽകാമെന്നും അതിനു ‘വേണ്ടത്’ ചെയ്യണം എന്നും സ്വപ്ന പറഞ്ഞതായും ഈ ഉദ്യോഗസ്ഥൻ ബാങ്കിനെ അറിയിച്ചിരുന്നു. എന്നാൽ, വഴിവിട്ട കാര്യങ്ങൾ ചെയ്ത് ഇടപാട് നേടേണ്ട എന്നായിരുന്നു ബാങ്ക് അധികൃതർ നിർദേശിച്ചത്. എൻ.ഐ.എ.യോട് പറഞ്ഞ ഈ വിവരങ്ങളോടുകൂടി ലൈഫ് മിഷൻ പദ്ധതിയിലേക്കും അന്വേഷണം നീങ്ങിയേകക്കും
സ്വപ്‌ന ഉന്നത സ്വാധീനമുള്ള സ്ത്രീ ആണെന്നും അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമെന്നും ് കോടതി കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നത സ്വാധീനമുള്ള സ്ത്രീയാണെന്ന് ബോധ്യപ്പെട്ടതായി കോടതി കഴിഞ്ഞ ദിവസമായിരുന്നു പറഞ്ഞത്. സ്വപ്നയുടെ അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമാണെന്നും ഇതുവരെയുള്ള വാദങ്ങളിൽനിന്ന് അത് മനസിലായെന്നും കോടതി നിരീക്ഷിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതിവിധിയിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടെ പരാമർശം.
https://www.facebook.com/Malayalivartha