രാജ്യാന്തര ചാനലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലെ ജീവനക്കാ ര്‍ക്ക് ബേപ്പൂര്‍ തുറുഖത്തും കപ്പല്‍ ക്രൂ ചേഞ്ചിന് പദ്ധതി
ബേപ്പൂര്‍ തുറമുഖത്ത് ക്രൂ ചേഞ്ച് സൗകര്യം ഒരുക്കാന്‍ പദ്ധതി. രാജ്യാന്തര ചാനലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലെ സ്വദേശികളായ കപ്പല്‍ ജീവനക്കാര്‍ക്കു ജോലി കാലാവധി കഴിഞ്ഞ് ഇറങ്ങാനും പുതിയ സംഘത്തിനു കയറാനുമാണ് തുറമുഖ അധികൃതര്‍ വഴിയൊരുക്കുന്നത്. തുറമുഖ അധികൃതര്‍ പുറംകടലില്‍ ക്രൂ ചേഞ്ചിന് അനുവാദം തേടി കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍, കേരള മാരിടൈം ബോര്‍ഡ് എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ബേപ്പൂര്‍ തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണു രാജ്യാന്തര കപ്പല്‍ചാല്‍. ഇതിനാല്‍ ക്രൂ ചേഞ്ച് സൗകര്യം പെട്ടെന്ന് ഒരുക്കാനാകുമെന്നത് മുന്നില്‍ കണ്ടാണു തുറമുഖ അധികൃതര്‍ പുതിയൊരു ഉദ്യമത്തിനു പ്രയത്‌നിക്കുന്നത്.
നിലവില്‍ കേരളതീരത്ത് കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലാണ് ക്രൂ ചേഞ്ച് സംവിധാനമുള്ളത്. നേരത്തെ കപ്പലുകള്‍ തുറമുഖങ്ങളില്‍ എത്തി ഏറെ സമയം ചെലവഴിച്ചു ജീവനക്കാര്‍ മാറുന്ന രീതിയാണുണ്ടായിരുന്നത്. ഇതു ഷിപ്പിങ് കമ്പനികള്‍ക്കു സാമ്പത്തിക-സമയ നഷ്ടമുണ്ടാക്കി. ചെറു തുറമുഖങ്ങളില്‍ വലിയ കപ്പലുകള്‍ അടുപ്പിക്കുന്നതിനും പ്രയാസമുണ്ടായി. ഇതിനു പകരമായാണു പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍ ജോലിക്കാരെ എത്തിക്കുന്ന രീതി പരീക്ഷിക്കുന്നത്. നിലവില്‍ ലക്ഷദ്വീപ് കപ്പലുകളില്‍ ക്രൂ ചേഞ്ച് ബേപ്പൂരില്‍ നടത്തുന്നുണ്ട്.
ജീവനക്കാരുടെ ഡ്യൂട്ടി മാറ്റത്തിന് കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിനു തുറമുഖ വകുപ്പ് കസ്റ്റംസ്, ഇമിഗ്രേഷന്‍, ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം വിഭാഗങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവ അടുത്തുണ്ട് എന്നത് പ്രയോജനപ്പെടുത്തി ക്രൂ ചേഞ്ച് സംവിധാനം തുടങ്ങിയാല്‍ തുറമുഖത്ത് റവന്യു വരുമാനം വര്‍ധിപ്പിക്കാനാകും എന്നതിനൊപ്പം രാജ്യാന്തര തലത്തില്‍ കൂടുതല്‍ പ്രസിദ്ധിയും നേടാനാകും. ഇതു സംബന്ധിച്ചു മാരിടൈം ബോര്‍ഡ് ഷിപ്പിങ് കമ്പനികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഷിപ്പിങ് ഡയറക്ടര്‍ ജനറലില്‍ നിന്ന് അനുവാദം ലഭിച്ചാല്‍ ബേപ്പൂരില്‍ ക്രൂ ചേഞ്ച് സൗകര്യം തുടങ്ങാനാകുമെന്നു പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ.അശ്വനി പ്രതാപ് പറഞ്ഞു.
ബേപ്പൂര്‍ തുറമുഖത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 ക്യാമറകള്‍ സ്ഥാപിച്ചു. പ്രവേശന കവാടത്തിലും ലക്ഷദ്വീപ് സെക്യൂരിറ്റി ചെക്കിങ് സെന്ററിലും ഫിക്‌സഡ് ക്യാമറകളാണ്. ഇരു വാര്‍ഫിലും ജങ്കാര്‍ ജെട്ടി പരിസരത്തുമായി 4 കറങ്ങുന്ന ക്യാമറകളാണ് ഘടിപ്പിച്ചത്. ക്യാമറകള്‍ പുതുക്കി സ്ഥാപിച്ചതോടെ തുറമുഖം നിരീക്ഷണ വലയത്തിലായി. തുറമുഖ റോഡ് മുതലുള്ള എല്ലാ ഭാഗത്തെയും ചലനങ്ങള്‍ ഇനി സദാസമയവും ക്യാമറകള്‍ ഒപ്പിയെടുക്കും.
ഒരു മാസത്തെ റിക്കോര്‍ഡിങ് സൂക്ഷിക്കാനും 37 ഇരട്ടിയില്‍ വലിപ്പപ്പെടുത്താനും (സൂമിങ്) ശേഷിയുള്ള സംവിധാനമാണു സജ്ജമാക്കിയിരിക്കുന്നത്. 13 ലക്ഷം രൂപ ചെലവിലാണു തുറമുഖത്ത് നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചത്. പോര്‍ട്ട് ഓഫിസര്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എന്നിവരുടെ മുറിയിലും ഗേറ്റ് സെക്യൂരിറ്റി സെന്ററിലും പ്രത്യേക മോണിറ്റര്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത്. വാര്‍ഫിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ക്യാമറയിലൂടെ പുലിമുട്ടിന്റെ അറ്റത്തുള്ള ജലവാഹനങ്ങള്‍ പോലും നിരീക്ഷിക്കാന്‍ കഴിയുമെന്ന് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ.അശ്വനി പ്രതാപ് പറഞ്ഞു. വാര്‍ഫിന്റെ മുക്കിലും മൂലയിലും നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പോര്‍ട്ട് ഓഫിസര്‍ക്കു മുറിയിലിരുന്നു നേരില്‍ കാണാനാകും.
https://www.facebook.com/Malayalivartha