സ്വര്‍ണത്തിലേക്ക് എത്ര ദൂരം... ബാലഭാസ്‌കറുടെ മരണത്തിന്റെ സത്യം തേടി സിബിഐ പോകുമ്പോള്‍ ഓരോന്നോരോന്നായി മറ നീക്കി പുറത്താകുന്നു; ബാലുവിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ സി.ബി.ഐ ചോദ്യം ചെയ്യലിനിടെ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

മലയാളികളുടെ മനസിന്റെ വേദനയായി മാറിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ബാലുവിന്റെ ഭാര്യയായ ലക്ഷ്മിയുടെ പൊട്ടിക്കരച്ചിലിനും ബാലുവിന്റെ പിതാവിന്റെ വിതുമ്പലിനും ഫലം കാണുക തന്നെ ചെയ്യും. ദൈവം കരുതിവച്ച തെളിവ് പോലെ പലതും പുറത്തേയ്ക്ക് വരികയാണ്. ബാലഭാസ്‌കറിന്റെ വാഹനം അപടത്തില്‍പ്പെടുന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ വലുതായിരുന്നു. ക്രൈം ബ്രാഞ്ച് പോലും കാണാത്ത പല സംഭവങ്ങളും സോബിന്‍ സിബിഐയ്ക്ക് പറഞ്ഞു കൊടുത്തു. എന്തിന് നുണ പരിശോധനയ്ക്ക് പോലും താന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
ഇതിനിടെ ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തിലെ ദുരൂഹത നീക്കാന്‍ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ സി.ബി.ഐ ചോദ്യം ചെയ്തു. ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ പ്രധാനമായും ആരോപണം ഉന്നയിക്കുന്നയാളാണ് പ്രകാശന്‍ തമ്പി. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിനേക്കുറിച്ചും സി.ബി.ഐ അന്വേഷിച്ചു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ അപകടം ആസൂത്രിതമാണോയെന്നതാണ് സി.ബി.ഐ പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണം തുടങ്ങുമ്പോള്‍ ആരോപണ നിഴലിലുള്ള ഏറ്റവും പ്രധാന വ്യക്തിയാണ് ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന പ്രകാശന്‍ തമ്പി. അതിനാലാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സി.ബി.ഐ സംഘം മണിക്കൂറോളം ചോദ്യം ചെയ്തത്.
ബാലഭാസ്‌കര്‍ അപകടത്തില്‍ പെട്ടപ്പോള്‍ ആദ്യം ആശുപത്രിയിലെത്തിയവരില്‍ ഒരാള്‍ തമ്പിയായിരുന്നു. തുടര്‍ന്നുള്ള ആശുപത്രി കാര്യങ്ങള്‍ക്കും തമ്പി നേതൃത്വം നല്‍കിയിരുന്നു. ഈ സമയത്തെല്ലാം വീട്ടുകാരെ അവഗണിക്കാനും ചികിത്സാ കാര്യങ്ങള്‍ മറച്ചുവയ്ക്കാനും തമ്പി ശ്രമിച്ചെന്നാണ് ബാലുവിന്റെ മാതാപിതാക്കളുടെ പ്രധാന ആരോപണം.
തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കൊല്ലം പള്ളിമുക്കിലെ കടയില്‍ ബാലഭാസ്‌കറും ഡ്രൈവര്‍ അര്‍ജുനും ജ്യൂസ് കുടിക്കുന്ന കാമറാ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പ്രകാശന്‍ തമ്പി കൈക്കലാക്കി പരിശോധിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നീട് കടയുടമ ഷംനാദ് മൊഴിമാറ്റിയതും ദുരൂഹമാണ്. ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ 44 പവന്‍ ആഭരണങ്ങളുണ്ടായിരുന്നു. കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് തമ്പിയായിരുന്നു. മംഗലപുരം സ്‌റ്റേഷനില്‍ ബാലുവിന്റെ മാനേജരാണെന്ന് പരിചയപ്പെടുത്തി സ്വര്‍ണം ഏറ്റുവാങ്ങിയതും തമ്പിയാണ്. ലോക്കറ്റ്, മാല, വള, സ്വര്‍ണ നാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. തമ്പിയുടെ വീട്ടില്‍ നിന്ന് ഡി.ആര്‍.ഐ ബാലുവിന്റെ ഒരു ഫോണും പിടിച്ചെടുത്തിരുന്നു.
ബാലുവിനെ അപായപ്പെടുത്തിയത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്. അതിന് കാരണവുമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശന്‍ തമ്പിയെ ഡി.ആര്‍.ഐ നേരത്തെ പ്രതിയാക്കിയിരുന്നു. പ്രകാശന്‍ തമ്പിയും സുഹൃത്ത് വിഷ്ണുവും ചേര്‍ന്ന് 200 കിലോയിലേറെ സ്വര്‍ണം കടത്തിയതായാണ് ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ തമ്പി പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണ്. തമ്പി ഏഴു തവണയും വിഷ്ണു 10 തവണയും ദുബായിലേക്കു യാത്ര ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്തിലെ കാരിയറായിരുന്നവരും ഇതേ ദിവസങ്ങളില്‍ യാത്ര ചെയ്തു. തമ്പി 60 കിലോയും വിഷ്ണു 150 കിലോയും സ്വര്‍ണം കടത്തിയെന്നാണ് നിഗമനം.
ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രകാശന്‍ തമ്പിയെ സിബിഐ ഒമ്പതര മണിക്കൂറാണ് ചോദ്യം ചെയ്തത്. രാവിലെ 11ന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി എട്ടര വരെ നീണ്ടു. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സിബിഐ വ്യക്തമാക്കി. പ്രകാശന്‍ തമ്പിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് സിബിഐ.
"
https://www.facebook.com/Malayalivartha

























