നാടും നഗരവും കോവിഡ് മുക്‌തമല്ല...! ; ഓണക്കാലത്തും കോവിഡ് പ്രതിരോധത്തില്‍ പ്രത്യേക ജാഗ്രത ആവശ്യമെന്ന് ആരോഗ്യ വകുപ്പും ഷൈലജ ടീച്ചറും

കേരളത്തില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ആറ് മാസം പിന്നിടുമ്പോഴും ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പ്രതിദിനം 4.01 ശതമാനം എന്ന നിലയിലാണ് കേരളത്തില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണെന്ന് മാത്രമല്ല, കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാല് മടങ്ങായാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതെന്നും സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഓണക്കാലത്ത് കോവിഡ് പ്രതിരോധത്തില്‍ പ്രത്യേക ജാഗ്രത ആവശ്യമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നുവെന്നു തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് തല ജാഗ്രതാ സമിതികള്‍ ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. ഒണം പ്രമാണിച്ച് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരെ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നും മന്ത്രി കെ.കെ.ശൈലജ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും മന്ത്രി കോവിഡ് പ്രതിരോധത്തിനായുള്ള നിർദ്ദേശങ്ങൾ പങ്കുവയ്ക്കാറുണ്ട്.
കെ.കെ.ശൈലജ ടീച്ചറുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
"കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാൻ. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. 'ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്' എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്."
അതേസമയം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, മുന്‍ നിരയില്‍ നിന്ന് നയിച്ച് പ്രശംസ അര്‍ഹിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന വ്യക്തി തന്നെയാണെന്ന് നമ്മുക്ക് പറയാൻ കഴിയും. സെപ്റ്റംബര്‍ മാസത്തോടെ രോഗികളുടെ എണ്ണത്തില്‍ വലിയൊരു കുതിപ്പ് തന്നെ പ്രതീക്ഷിക്കുമ്പോൾ, കോവിഡില്‍ നിന്ന് മാറിനില്‍ക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് മന്ത്രി എടുക്കുന്നതെന്ന ചോദ്യത്തിന് മറ്റുള്ളവരോട് പിന്തുടരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഞാനും പിന്തുടരുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി.
"ബ്രേക്ക് ദി ചെയിന്‍ ക്യാമ്ബയിന്‍ ആരംഭിച്ചതുമുതല്‍ ഒരു പ്രോട്ടോക്കോളും ലംഘിക്കാതെയാണ് പോകുന്നത്. ഞാന്‍ ശാരീരിക അകലം പാലിക്കുന്നു, മാസ്ക് ധരിക്കുന്നു, കൈ കഴുകുന്നു, കൈ സാനിറ്റൈസര്‍ പതിവായി ഉപയോഗിക്കുന്നു."
"ഓഫീസിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ പോലും ഞാൻ മാസ്ക് മാറ്റാറില്ല. ആളുകളോട് സംസാരിക്കുമ്പോൾ രണ്ട് മീറ്റർ ദൂരം നിലനിർത്താൻ ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നു. എന്നാലും നമുക്ക് അറിയില്ല, എവിടെ നിന്ന് വേണമെങ്കിലും വൈറസ് ബാധിച്ചേക്കാം."
കുട്ടികള്‍, 60 വയസ്സ് കഴിഞ്ഞവര്‍, ഭിന്നശേഷിയുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുടെ റിവേഴ്സ് ക്വാറന്റൈന്‍ തുടരണം. ക്വാറന്റീനില്‍ കഴിയുന്ന ജീവിതശൈലീരോഗമുള്ളവര്‍ക്ക് ആരോഗ്യ, കുടുംബശ്രീ പ്രവര്‍ത്തകര്‍ മരുന്ന് എത്തിക്കണം. അവരുടെ വീട്ടുമുറ്റത്ത് എത്തുകയോ ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുകയോ വേണം. കോവിഡ് പേടിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ കഴിയുന്നവരെ നോക്കാതിരിക്കാന്‍ പാടില്ലെന്നും ആരോഗ്യ മന്ത്രി നിർദ്ദേശിക്കുന്നു.
അതേസമയം വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കുറഞ്ഞതായി മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ നല്ല ഭക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണക്കോടി വാങ്ങാന്‍ കുടുംബസമേതം പോകരുതെന്നും ഒരാള്‍ പോയാല്‍ മതിയെന്നും മന്ത്രി ഓർമ്മപ്പെടുത്തി. കോര്‍പറേഷന്‍ മേഖലകളില്‍ ഇക്കാര്യം ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. കടയില്‍ കയറി വസ്ത്രം ധരിച്ചു പാകമാണോയെന്നു നോക്കരുത്. തദ്ദേശഭരണം, ആരോഗ്യം, പൊലീസ് വകുപ്പുകള്‍ ഒന്നിച്ചു വേണം പ്രവര്‍ത്തിക്കാനെന്നും മന്ത്രി പറയുന്നു.
https://www.facebook.com/Malayalivartha

























