മൂന്നേകാൽ കിലോ സ്വർണ്ണം കവർന്ന സംഭവം ഉടമയുടെ മാസ്റ്റർ പ്ലാൻ...?; ഗ്യാസ് കട്ടറില്ല; ആയുധങ്ങളില്ല; അടയാളങ്ങളുമില്ല; ലോക്കര്‍ മുറി തുറന്നു; ജ്വല്ലറി കവർച്ചയിലെ ദുരൂഹതയ്ക്ക് പിന്നാലെ പോയ പോലീസ് ഒടുവിൽ ചുരുളുകൾ അഴിക്കുന്നു

തൃശൂർ കയ്പമംഗലം മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലുണ്ടായ കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസിന്റെ നിഗമനം. കടയുടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.
മൂന്ന് കിലോയിൽ അധികം സ്വർണം നഷ്ടപ്പെട്ടു എന്നായിരുന്നു ജ്വല്ലറി ഉടമകൾ പറഞ്ഞിരുന്നത്. എന്നാൽ ജ്വല്ലറിയിൽ സ്വർണം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. വായ്പ തിരിച്ചടവിൽ നിന്ന് രക്ഷപ്പെടാനുള്ള നാടകമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം ജൂവലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ട്. എന്നാൽ, ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. കടയിലെ സെയിൽസ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ സ്വർണമായിരുന്നില്ല. മൂന്ന് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടെന്ന് പറയുന്ന ജ്വല്ലറിയിൽ രണ്ടരമാസമായി സിസിടിവി കാമറ പ്രവര്‍ത്തിക്കുന്നില്ലെന്നതും സംശയത്തിനിടയാക്കുന്ന ഒന്നാണ്.
ആറുകിലോ സ്വർണം സ്റ്റോക്കുണ്ടെന്നു കാണിച്ച് ബാങ്കിൽ നിന്ന് ഉടമ വൻ തുക വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുമുണ്ട്. സ്വർണം നഷ്‌ടപ്പെട്ടതായി കാണിച്ച് വായ്പ തിരിച്ചടവിൽനിന്ന് രക്ഷപ്പെടാനായി ഉടമ കെട്ടിച്ചമച്ച കഥയാണോ ഇതെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
ജ്വല്ലറിയുടെ ഭിത്തി തുരന്നിട്ടുണ്ടെങ്കിലും കഷ്ടിച്ച് ഒരടി ഉയരവും രണ്ടടി വീതിയും മാത്രമുള്ള ദ്വാരത്തിലൂടെ ഒരാൾക്ക് സുഗമമായി അകത്തേക്കോ പുറത്തേക്കോ പോകാൻ കഴിയില്ല. മാത്രമല്ല, ഇതിലൂടെ ആരെങ്കിലും കടന്നതിൻെറ ലക്ഷണങ്ങളോ തുരക്കാൻ ഉപയോഗിച്ച ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല. അതുപോലെ തന്നെ ഭിത്തി തുരക്കാന്‍ ഉപയോഗിച്ച ആയുധങ്ങളൊന്നും ഉപേക്ഷിച്ചില്ല. കള്ളന്റേതായ ഒന്നും ജ്വല്ലറിയ്ക്കകത്തു നിന്ന് കിട്ടിയിട്ടുമിട്ടില്ല. ജ്വല്ലറിയ്ക്കുള്ളില്‍ ഭൂഗര്‍ഭ അറയുണ്ട്. ഇതിന്റെ വാതില്‍ ആറു പൂട്ടിട്ടാണ് പൂട്ടുന്നത്. ഇതെങ്ങനെ തുറന്നുവെന്ന് വ്യക്തമല്ല. വാതില്‍ തുറക്കാന്‍ ബലംപ്രയോഗിച്ചിട്ടില്ലെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമാണ്. ഇത്തരം സംശയങ്ങളാണ് പോലീസിനെ മറ്റൊരു രീതിയിൽ ചിന്തിക്കാനായി വഴിയൊരുക്കിയത്.
ദേശീയ പാതയോരത്ത് ചേര്‍ന്നാണ് മൂന്നുപീടിക ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറി. ഒരു വശത്ത് പൊന്തക്കാടാണ്. ഈ വശത്തുള്ള ഭിത്തിയാണ് തുരന്നിട്ടുള്ളതും. ഭിത്തി തുരന്ന ഉടനെ പ്ലൈവുഡ് ആണ്. ആ പ്ലൈവുഡും തുരന്ന നിലയിലാണ്. നിരവധിയാളുകളിൽ നിന്നും പണം നിക്ഷേപമായി സ്വീകരിച്ച് പലവിധ ബിസിനസുകൾ നടത്തിയ ഉടമയ്ക്ക് ഇതിൽ കനത്ത നഷ്ടം സംഭവിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്‌ച രാവിലെ പത്തോടെയാണ് ജൂവലറി മോഷണക്കഥ പുറത്തറിയുന്നത്. ആറുമാസമായി കച്ചവടവും ആളനക്കവുമില്ലാതെ കിടന്ന ഗോൾഡ് ഹാർട്ട് ജൂവലറി കുത്തിത്തുരന്ന് മൂന്നേകാൽ കിലോ സ്വർണം കവർന്നുവെന്നായിരുന്നു പരാതി.
ജ്വല്ലറി ഉടമ സലിമും മാനേജർ മുഹമ്മദ് കോയയും ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിറകുവശത്തെ വാതിലിലൂടെ ഇവർ ജ്വല്ലറിക്കകത്ത് കടന്നപ്പോൾ ഗോവണിയോട് ചേർന്ന ഭാഗത്ത് രണ്ടടി വ്യാസത്തിൽ ഭിത്തി തുരന്ന നിലയിലായിരുന്നു. ചുറ്റുഭാഗവും മുളകുപൊടി വിതറിയിട്ടുണ്ട്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന തറയോടു ചേർന്ന ലോക്കർ തുറന്ന നിലയിലായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതറിഞ്ഞതെന്നുമാണ് ദൃക്‌സാക്ഷികളായവർ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha

























