സർക്കാരിന്റെ 'ആപ്പ്' ഒരു ആപ്പ് ആകുമോ.....? ; 35 കോടിയിൽ നിന്ന് ആറു കോടിയിലേക്ക് വരുമാനം കൂപ്പുകുത്തി
കേരളത്തിൽ ഓൺലെെൻ മദ്യ വിൽപ്പന ആരംഭിച്ചതോടെ ബിവറേജസ് കോർപ്പറേഷൻ വരുമാനം കൂപ്പുകുത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ബേവ് ക്യൂ ആപ്പ് വരുന്നതിന് മുമ്പായി ശരാശരി 35 കോടിയോളം രൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോൾ ആറ് മുതൽ ഏഴ് കോടിരൂപ വരെ മാത്രമായി ചുരുങ്ങി.
സംസ്ഥാനത്ത് 270 ഔട്ടുലെറ്റുകളാണ് ബിവറേജസ് കോർപ്പറേഷനുള്ളത്. ഇതിൽ 265 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മദ്യ വിൽപ്പന ഓൺലെെനായതോടെ ഇതിൽ ഭൂരി ഭാഗവും നഷ്ടത്തിലായി. ശരാശരി 11 ലക്ഷം രൂപയുടെ വിൽപ്പന നടന്നാൽ മാത്രമെ ഒരു ഷോപ്പ് ലാഭത്തിലാകു. എന്നാൽ മിക്ക ഷോപ്പിലും വിൽപ്പന രണ്ടു-മൂന്നുലക്ഷം രൂപയിൽ താഴെ മാത്രമാണുള്ളത്.
‘ആപ്പ്’ വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ജീവനക്കാരുടെ പക്ഷം. ഉപഭോക്താവിന് ഇഷ്ടമുള്ള കടയും സമയവും സാധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അതോടെ നഷ്ടപ്പെട്ടു. കോർപ്പറേഷന്റെ ഉപഭോക്താക്കളിൽ മിക്കവരും സാധാരണക്കാരാണ്. അവരിൽ പലർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാനറിയില്ല. അതോടെ വൈകുന്നേരം ജോലി കഴിഞ്ഞുമടങ്ങുമ്പോൾ മദ്യം വാങ്ങുന്ന പതിവും മുടങ്ങി. അതേസമയം ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ സമയം കിട്ടുന്നത് മിക്കവാറും ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പാണ്. മറ്റുസമയത്ത് വെറുതേയിരിക്കുകയാണെന്നും ജീവനക്കാരിൽ നിന്ന് ആക്ഷേപമുണ്ട്.
ബിവറേജസ് കോർപ്പറേഷന് മദ്യ വിൽപ്പനയുടെ 20 ശതമാനം ലാഭം മാത്രമാണ് ലഭിക്കുന്നത്. ഇതിൽ നിന്നുമാണ് ശമ്പളവും കടവാടകയുമുൾപ്പെടെയുളള മറ്റു ചിലവുകൾ നടത്തിവന്നിരുന്നത്.അതേസമയം ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പരിമിതിയുണ്ടെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ബിവറേജസ് കോർപ്പറേഷൻ എം.ഡി സ്പർജൻ കുമാർ പറഞ്ഞു.
അതേസമയം ആപ്പിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങിയ ശേഷം ബാറുകള്‍ക്ക് വന്‍ നേട്ടമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകളില്‍ പ്രതിദിനം ശരാശരി 35 കോടിയുടെ വിപ്പനയാണുണ്ടായിരുന്നത്. ബാറുകളില്‍ ഇത് 10 കോടിയോളമായിരുന്നു. ബവ്കോ ആപ്പ് ബാറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണുണ്ടാക്കിയത്. കഴിഞ്ഞ മാസം ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകള്‍ വഴി 380 കോടിയുടെ വില്‍പ്പനായാണ് നടന്നത്. എന്നാല്‍ വെയര്‍ഹൗസില്‍ നിന്നും ബാറുകള്‍ വഴി 766 കോടിയുടെ മദ്യം വിറ്റു. ഈ നില തുടര്‍ന്നാല്‍ ബെവ്കോയ്ക്ക് കെസ്ആര്‍ടിസിയുടെ സ്ഥിതിയുണ്ടാകുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അതേസമയം തിരുവോണത്തിന് ബവ്റിജസ് ഔട്ട്ലറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടുണ്ട്. ബാറുകളിലെ മദ്യകൗണ്ടറുകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നു എക്സൈസ് അറിയിച്ചു. എന്നാൽ മദ്യക്കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദം ബാറുകള്‍ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഔട്ട്ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ച് ബാറുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയിരുന്നു. ഇത്തവണ ബാറുകളില്‍ മദ്യക്കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ്ഔട്ട്ലറ്റുകൾക്ക് അവധിയെന്നായിരുന്നു സര്‍ക്കാരിന്‍റെ ന്യായീകരണം.
എന്നാൽ ഇത്തവണയും തിരുവോണത്തിനു ഔട്ട്ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി കഴിഞ്ഞു. ഔട്ട്ലറ്റുകളിലെ തൊഴിലാളികള്‍ക്കുള്ള പരമാവധി ബോണസ് 85000 രൂപയായി നിജപ്പെടുത്തി. ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്ന കൗണ്ടറുകള്‍ മേയ് 26 മുതലാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. തിരുവോണ ദിവസം 100 കോടി വരെ വില്‍പന ഔട്ട്ലറ്റുകൾക്ക് നേരത്തെയുണ്ടാകാറുണ്ടായിരുന്നു.
https://www.facebook.com/Malayalivartha