ചെറിയ കളി എടുക്കുന്നില്ല... ലൈഫ് മിഷന്‍ പദ്ധതി വഴി ലഭിച്ച നാലര കോടിയോളം രൂപ കമ്മീഷന്‍ അടിച്ച് മാറ്റി മുങ്ങിയെന്ന് സ്വപ്ന പറയപ്പെടുന്ന ഈജിപ്ഷ്യന്‍ പൗരനെ എന്‍ഐഎ പൊക്കുമെന്നായപ്പോള്‍ കളി മാറി; ബോധപൂര്‍വം നടത്തിയ കെട്ടുകഥ പൊളിച്ചടുക്കി എന്‍ഫോഴ്‌സ്‌മെന്റ്

മലയാളികളെ പലവട്ടം ഞെട്ടിച്ചതാണ് പാവപ്പെട്ട മലയാളികള്‍ക്ക് വീട് വച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയിലെ കൊള്ളക്കോഴ. ആകെ കിട്ടിയ 20 കോടിയില്‍ നാലര കോടിയും കമ്മീഷനായി പലരും കൊണ്ടുപോയി. ബാക്കിയുള്ളവ ഒപ്പിച്ച് വേണം കമ്പിയും സിമന്റും തിരുകിക്കയറ്റാന്‍. ലൈഫ് മിഷന്‍ പദ്ധതി വഴി കിട്ടിയ കോഴ ചിലര്‍ അടിച്ച് മാറ്റിയതായി സ്വപ്ന സുരേഷ് അന്വേഷണ സംഘത്തോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തന്നെ ചാനല്‍ അവതാരകനായി വന്നപ്പോള്‍ വെടി പൊട്ടിച്ചു. ഈജിപ്ഷ്യന്‍ പൗരനാണ് അടിച്ച് മാറ്റിയതെന്നും തിരുവനന്തപുരം കവടിയാറില്‍ വച്ചാണ് കൈമാറ്റമെന്നും വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു. ഇതിന് പിന്നാലെ ചില മന്ത്രിമാരും കൂടി ഈജിപ്ഷ്യന്‍ പൗരനെ ഏറ്റെടുത്തതോടെ ജനം വിശ്വസിച്ചു.
എന്നാലിപ്പോള്‍ കളി മാറുകയാണ്. ഈജിപ്ഷ്യന്‍ പൗരനെ പൊക്കാനായി എന്‍ഐഎ ശ്രമിക്കുന്നതിനിടെ മറ്റ് പല വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനിടെ സ്വപ്ന സുരേഷ് പറഞ്ഞത് പലതും കള്ളമാണെന്ന് തുടരന്വേഷണങ്ങളില്‍ വ്യക്തമായതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രമുഖരെ രക്ഷിക്കാനുമായി മെനഞ്ഞ കഥയാണ് പലതുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് ബോധ്യമായി. സര്‍ക്കാറുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ഈ തുക നല്‍കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് ലഭിച്ചിരിക്കുന്ന വിവരം.
ഇതില്‍ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും നടന്നു വരുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ലഭിച്ച കമ്മീഷനാണ് ലോക്കറില്‍നിന്ന് ലഭിച്ച ഒരു കോടിയെന്നായിരുന്നു മൊഴി. ബാക്കി തുക യു.എ.ഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന് കൈമാറിയെന്നും ഇയാള്‍ ഇതുമായി കടന്നുവെന്നും മൊഴി നല്‍കി. എന്നാല്‍ യൂണിടാക്ക് പ്രതിനിധിയുടെ മൊഴി എടുത്തപ്പോള്‍ 55 ലക്ഷം രൂപ മാത്രമാണ് സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയതെന്നും ഇത് സന്ദീപ് നായരുടെ അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും വ്യക്തമായി.
അതേസമയം ഇതേപറ്റി വേറെ ചില മാധ്യമ വാര്‍ത്തകളും വരുന്നുണ്ട്. ലൈഫ് മിഷന്‍ കരാറിനു കമ്മീഷനെന്ന നിലയില്‍ യൂണിടാക് കമ്പനി നല്‍കിയതില്‍ മൂന്നിലൊന്നു സ്വന്തമാക്കിയതു യു.എ.ഇ. കോണ്‍സുല്‍ ജനറലാണെന്നാണ് ഒരു പ്രമുഖ പത്രം സമര്‍ത്ഥിക്കുന്നത്. ശേഷിച്ചതിലേറെയും എം. ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള കോഴപ്പണം. സ്വപ്‌ന, സരിത്ത്, സന്ദീപ് സംഘത്തിനു കിട്ടിയത് 55 ലക്ഷവും നയതന്ത്രവഴിയില്‍ സ്വര്‍ണക്കടത്തിനുള്ള സഹായവുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിഗമനം.
കോണ്‍സുല്‍ ജനറലും യൂണിടാക്കുമായുള്ള ഫ്‌ളാറ്റ് നിര്‍മ്മാണക്കരാറിനു ലൈഫ് മിഷന്റെ അംഗീകാരവും വിവിധ വകുപ്പുകളുടെ അനുമതിയും നേടാനാണ് കമ്മീഷനെന്ന ഓമനപ്പേരില്‍ കോഴ നല്‍കിയത്. ഉന്നതര്‍ക്കു വീതിക്കാനുള്ള കോഴപ്പണം കൈപ്പറ്റിയശേഷം സ്വപ്‌നയും സരിത്തും സന്ദീപും സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറിനെ കണ്ടു. യൂണിടാക്കിനു നിര്‍മാണാനുമതിയും വിവിധ വകുപ്പുകളുടെ പെര്‍മിറ്റും മറ്റും ലഭിക്കാന്‍ ശിവശങ്കര്‍ സഹായിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുന്നു.
സ്വപ്‌നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരു കോടി ശിവശങ്കറിന്റെ വിഹിതമാണെന്നു സാഹചര്യത്തെളിവുണ്ട്. ലോക്കറിലിരുന്ന 982 ഗ്രാം സ്വര്‍ണം കള്ളക്കടത്തിലൂടെ സ്വപ്‌ന സമ്പാദിച്ചതാകാം. റെഡ്‌ക്രെസന്റുമായുള്ള കരാറില്‍ ഒപ്പിടേണ്ടിയിരുന്നതു തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്നെങ്കിലും ലൈഫ് മിഷന്‍ സി.ഇ.ഒയെ ചുമതലപ്പെടുത്തിയതു ബോധപൂര്‍മാണെന്നും ഇ.ഡി. കരുതുന്നു.
അതേസമയം പ്രതികളുടെയും സംശയനിഴലിലെ ഉദ്യോഗസ്ഥരുടെയും സ്വത്തുവിവരം പരിശോധിച്ച് കോഴപ്പണം പോയ വഴി കണ്ടെത്താനാണു ശ്രമം. കസ്റ്റംസിനും എന്‍.ഐ.എയ്ക്കും കൊടുത്തതില്‍നിന്നു ഭിന്നമായ മൊഴിയാണ് ഇ.ഡിക്കു ശിവശങ്കര്‍ നല്‍കിയതെന്നാണു സൂചന. സാഹചര്യത്തെളിവുകളെ സാധൂകരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറെ വീണ്ടും ചോദ്യംചെയ്യും. അതില്‍ പെട്ടാല്‍ പെട്ടത് തന്നെ.
"
https://www.facebook.com/Malayalivartha


























