തൂക്കിക്കൊല്ലട്ടെ! ഇതുകൊണ്ടൊന്നും തളരില്ല ; മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. ബെംഗളുരു മയക്കുമരുന്ന് കേസ് പ്രതികളുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണസംഘം എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കട്ടെ എന്ന് പ്രതികരിച്ച കോടിയേരി നിങ്ങളൊരു രക്ഷിതാവാണെങ്കില്‍ ഇത്തരമൊരു കാര്യമറിഞ്ഞാല്‍ നിങ്ങള്‍ സംരക്ഷിക്കുമോ? എന്ന് ചോദിച്ചു. ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ ഇല്ലാത്ത കഥകളുണ്ടാക്കി പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
മാനസികമായി എന്നെ തകര്‍ക്കനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതുകൊണ്ടൊന്നും എന്നെ തകര്‍ക്കാനാവില്ല. ഇതും ഇതിനേക്കാള്‍ വലിയ കഥകള്‍ വന്നാല്‍ അതും നേരിടാന്‍ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവാകുമ്പോള്‍ പലതരത്തിലുളള ആക്രമണങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് വിചാരണയും പരിശോധനയും ഒരുവഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജന്‍സി കാര്യങ്ങള്‍ സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തട്ടെ. ബിനീഷ് വല്ല കുറ്റവും ചെയ്‌തെങ്കില്‍ അവനെ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ. ആരും സംരക്ഷിക്കാന്‍ പോകുന്നില്ല എന്നും കോടിയേരി പറഞ്ഞു.
അതേസമയം ബിനീഷിനെതിരെയുള്ള കുരുക്ക് മുറുകുകയാണ് . മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ പതിവായി വിളിക്കാറുണ്ടെന്നു ഫോൺ രേഖകൾ വ്യക്തമാക്കുന്നു. അനൂപിന്റെ 78299 44944 എന്ന നമ്പറിൽ നിന്ന് ബിനീഷ് കോടിയേരിയുടെ 456ൽ അവസാനിക്കുന്ന മൊബൈൽ നമ്പറിലേക്കായിരുന്നു കോളുകൾ. ഓഗസ്റ്റ് 1ന് ഇരുവരും തമ്മിൽ 2 തവണ സംസാരിച്ചിട്ടുണ്ട്. ഇതിൽ രണ്ടാമത്തെ കോൾ 196 സെക്കൻഡ് നീണ്ടു. പിന്നീട് 13നു രാത്രി 11നു 488 സെക്കൻഡ് നേരം സംസാരിച്ചു. അറസ്റ്റിലാകുന്നതിനു 2 ദിവസം മുൻപ് ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12.53 മുതൽ 1.28 വരെയുള്ള സമയത്തിനിടെ 5 തവണ സംസാരിച്ചു. 8 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെയാണ് സംസാര ദൈർഘ്യം. 21നാണ് അനൂപ് പിടിയിലാകുന്നത്.
അനൂപ് മുഹമ്മദിന് ബെംഗളൂരുവിൽ സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലെന്ന് ആരോപണമുണ്ട്. ബിനീഷിന്റെ കമ്പനിയുടെ പാർട്ണർ ആയിരുന്ന അനസ് വലിയപറമ്പത്തുമായി ചേർന്നാണ് 2015ൽ സ്ഥാപനം ആരംഭിച്ചത്. എന്നാൽ തനിക്ക് വളരെ അടുത്ത് അറിയുന്ന ആളാണ് അനൂപെന്നും എന്നാല്‍ അനൂപിന് ഇത്തരത്തിലൊരു ബിസിനസ് ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നുമാണ് ബിനീഷ് കോടിയേരി പറയുന്നത്. പിടിയിലാകുന്നതിനു 2 ദിവസം മുൻപു നാട്ടിലേക്കു വരാൻ പണമില്ലെന്നു പറഞ്ഞു വിളിച്ചെന്നും 15,000 രൂപ നൽകിയെന്നും സമ്മതിച്ചു.
ഇതിനിടെ അനൂപിന്റെ കോള്‍ ലിസ്റ്റില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച 'ഉണ്ട' എന്ന് സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ ഫോണ്‍ നമ്ബറും കണ്ടെത്തിയെന്നുള്ളതും മറ്റൊരു സുപ്രധാന വിവരമാണ്. നിലവില്‍ ബംഗലൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ളവരുടെ ഉന്നത ബന്ധങ്ങളെക്കുറിച്ച് അനേഷിക്കുകയാണെന്ന് ബെംഗളൂരു നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ അറിയിച്ചു. കൊച്ചി നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയുമായി ചേര്‍ന്നല്ല തങ്ങളുടെ അന്വേഷണമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അനൂപ് മുഹമ്മദിനെ നിയന്ത്രിക്കുന്ന ഉന്നതന്‍ ആരെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് വ്യക്തമായ ധാരണയുള്ളതായാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























