വേദനയോടെ കോടിയേരി... മക്കള്‍ ഉണ്ടാക്കിയ പൊല്ലാപ്പില്‍ വെള്ളം കുടിച്ച് കോടിയേരി ബാലകൃഷ്ണന്‍; മയക്കുമരുന്ന് കേസ് അഭ്യൂഹങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് വളരുമ്പോള്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിയുടെ കസേര ഇളകുമെന്നാണ് സൂചന

ബിനീഷ് കോടിയേരി എന്ന മകന്‍ തനിക്കുണ്ടായതില്‍ ഇന്ന് ഏറ്റവുമധികം വേദനിക്കുന്നത് കോടിയേരി ബാലകൃഷ്ണനാണ്. ബിനീഷും അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധം അഭ്യൂഹങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് വളരുമ്പോള്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിയുടെ കസേര ഇളകുമെന്നാണ് സൂചന. മയക്കുമരുന്ന് കേസില്‍ ബിനീഷ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമെന്നാണ് മനസ്സിലാക്കുന്നത്.
അതേ സമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ കണ്ണുകള്‍ ബാംഗ്ലൂര്‍ മയക്കുമരുന്ന് ഇടപാടിലേക്ക് തിരിഞപ്പോള്‍ ലോകത്ത് ഏറ്റവുമധികം സന്തോഷിച്ചത് തീര്‍ച്ചയായും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. എന്തിനാണ് അദ്ദേഹം ഇത്രയധികം സന്തോഷിക്കുന്നത്? ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ പിണറായിയും അദ്ദേഹത്തിന്റെ ഓഫീസുമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. ഒറ്റയടിക്ക് അതെല്ലാം അവസാനിക്കുകയും കണ്ണുകളെല്ലാം ബിനീഷ് കോടിയേരിയിലേക്ക് തിരിയുകയും ചെയ്തു.
ഇതോടെ പ്രതിരോധത്തിലായിരുന്ന പിണറായി രക്ഷപ്പെടുകയും കോടിയേരി വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. സര്‍ക്കാരില്‍ മാത്രമല്ല പാര്‍ട്ടിയിലും പിണറായി ഇതോടെ രക്ഷപ്പെട്ടു. ഇക്കാലമത്രയും പിണറായി പാര്‍ട്ടിയിലും ഒറ്റപ്പെട്ടിരുന്നു. അതിനും പരിഹാരമായി.
പിണറായിക്ക് ഇപ്പോള്‍ ഒരൊറ്റ പ്രാര്‍ത്ഥന മാത്രമാണുള്ളത്. അത് കോടിയേരിയുടെ മകന്‍ തുടര്‍ന്നും വാര്‍ത്തകളില്‍ നിറയണേ എന്നത് മാത്രമാണ്. മയക്കുമരുന്ന് ഇടപാട് മതിലുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ വാര്‍ത്തകളില്‍ നിന്ന് മായുന്നത് സ്വര്‍ണ്ണകടത്തും മുഖ്യന്ത്രിയുടെ ഓഫീസുമാണ് .
അതേ സമയം ബംഗ്ലുരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഡി.എന്‍ എ പരിശോധനക്ക് നര്‍ക്കോട്ടിക് സെല്ലും ദേശീയ കുറ്റാനേഷണ ഏജന്‍സിയും ശ്രമം തുടങ്ങി. ഒറ്റയ്ക്ക് ഇത്രയും വലിയ മയക്കുമരുന്ന് സാമ്രാജ്യം കൈകാര്യം ചെയ്യാന്‍ അനൂപിന് കെല്പ്പില്ലെന്നും ഇയാള്‍ക്ക് പിന്നില്‍ ആരെല്ലാമുണ്ടെന്നുമാണ് ദേശീയ കുറ്റാന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലാവാനുള്ള ഫൈസല്‍ ഫരീദിനും കെ.റ്റി. റമീസിനും മയക്കു മരുന്ന് ഇടപാടിലുള്ള പങ്കും ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഒപ്പം ബിനീഷ് കോടിയേരിയുടെ പങ്കും അന്വേഷിക്കുന്നു. എന്‍ ഐ എയുടെ കോര്‍ട്ടിലേക്കാണ് പന്ത് നീങ്ങുന്നത്. തിരുവനന്തപുരം വിമാനത്താവള കള്ളക്കടത്ത് കേസില്‍ കാര്യമായ തെളിവുകള്‍ ലഭിക്കാതിരുന്ന ദേശീയ കുറ്റാന്വേഷണ ഏജന്‍സിക്ക് ബാംഗ്ലൂര്‍ മയക്കുമരുന്ന് ഇടപാട് നല്‍കുന്നത് വലിയ ആശ്വാസമാണ്.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുമായി മയക്കുമരുന്ന് ഇടപാടിന് ബന്ധമുണ്ടോ എന്ന് കസ്റ്റംസ് അന്വേഷണം തുടങ്ങി. ലഹരി കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലുള്ള കെ.ടി റമീസുമായി ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് ലഹരികടത്തും കസ്റ്റംസ് അന്വേഷണപരിധിയിലേക്കെത്തിയത്.
ലഹരി കടത്ത് കേസില്‍ ബംഗ്ലുരുവില്‍ നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ചത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് റമീസ് പലരില്‍ നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ബംഗലുരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപും ഇത്തരത്തില്‍ പണം നിക്ഷേപിച്ചവരില്‍ ഉണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
ബംഗലുരുവില്‍ വെച്ച് സ്വപ്നയും സന്ദീപും എന്‍ഐഎ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണില്‍ വിളച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കുന്നതിനാണ് കെ.ടി റമീസിനെ ചോദ്യം ചെയ്യുന്നത്. റമീസിനെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തിങ്കളാഴ്ച കസ്റ്റംസ് അപേക്ഷ കോടതി പരിഗണിക്കും.
കൊച്ചിയിലെ നിശാപാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മുഹമ്മദ് അനൂപ്. പുതുമുഖ സിനിമാ താരങ്ങളുമായുള്ള വിപുലമായ സൗഹൃദം അനൂപിനുണ്ടായിരുന്നു. വസ്ത്ര വ്യാപാര ശൃംഖലയിലെ ജീവനക്കാരനായിരിക്കെയാണ് പ്രമുഖരുമായി അനുപ് ബന്ധം സ്ഥാപിക്കുന്നത്. ബംഗലുരുവിലെ റസ്‌റ്റോറന്റിനായി പണം നിക്ഷപിച്ചവരില്‍ കൊച്ചിയിലെ സുഹൃത്തുക്കളും ഉണ്ട്. ജനുവരിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ അനൂപ് മൂന്ന് മാസത്തോളം വീട്ടിലുണ്ടായിരുന്നു.
ചികിത്സയിലിരിക്കെ അനൂപ് മുഹമ്മദിനെ കാണുന്നതിനായി ആഢംബര കാറുകളില്‍ നിരവധി പേരാണ് ആശുപത്രിയിലും വീട്ടിലുമെത്തിയത്. ഒറ്റയ്ക്ക് വന്‍ മയക്ക് മരുന്ന് വ്യാപാരം നടത്താന്‍ കഴിവുള്ള വ്യക്തിത്വമല്ല അനൂപിന്റെതെന്നാണ് നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് അനൂപിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടായിരിക്കാമെന്നാണ് കണക്ക് കൂട്ടല്‍. കൊച്ചിയില്‍ അടക്കം നടക്കുന്ന അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിലും വിരല്‍ ചൂണ്ടുന്നത് ബിനീഷ് കോടിയേരിയിലേക്കാണ്.
ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മില്‍ മൂന്ന് മാസത്തിനിടെ 76 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. ഇതില്‍ ജൂണില്‍ മാത്രം 58 ഫോണ്‍കോളുകളാണ് ബിനീഷുമായുള്ളത്. നാലു കോളുകള്‍ വരെ ചെയ്ത ദിവസങ്ങള്‍ വരെയുണ്ട്. സ്വപ്ന ബാംഗ്ലൂരിലെത്തുന്നതിന് രണ്ട് ദിവസം മുമ്പും ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള രഹസ്യ കോളുകള്‍ വാട്ട്‌സ്ആപ്പ് വഴിയാണ് നടന്നിരുന്നത്. തന്നെ മാനസികമായി തകര്‍ക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്ന് കോടിയേരി പ്രതികരിച്ചു.
ആരോഗ്യപരമായി കോടിയേരിക്ക് ഇത് നല്ല സമയമല്ല. അതിനിടയിലാണ് ബിനീഷ് കോടിയേരിയിലൂടെ നിര്‍ഭാഗ്യം അദ്ദേഹത്തെ തേടി വീണ്ടുമെത്തിയത്.
https://www.facebook.com/Malayalivartha
























