ഇനി അടിക്കാന്‍ വന്നാല്‍... അതിര്‍ത്തിയില്‍ ചൈന സൃഷ്ടിച്ച പ്രകോപനം വെടിവയ്പ്പില്‍ അവസാനിച്ചതായി റിപ്പോര്‍ട്ട്; ചൈനീസ് സേനയുടെ ഭാഗത്തുനിന്നും വെടിവയ്പുണ്ടായപ്പോള്‍ താക്കീതെന്നവണ്ണം ഇന്ത്യ തിരിച്ചടിച്ചു; സാഹചര്യം നിയന്ത്രണവിധേയമെന്ന് ഇന്ത്യന്‍ സേന
ലഡാക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ വന്ന ചൈനയുടെ മുമ്പില്‍ ഉടമ്പടി പ്രകാരം തോക്കെടുക്കാത്തതാണ് ഇന്ത്യന്‍ ആള്‍ നാശത്തിന് കാരണം. എന്നാല്‍ ആ ഉടമ്പടി ഇനി നോക്കി നില്‍ക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. ഇനിയും സംഘര്‍ഷം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് നിര്‍ദേശം നല്‍കിയത്. ദിവസങ്ങളായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം അവസാനം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍, ചൈനീസ് സേനകള്‍ തമ്മില്‍ വെടിവയ്പുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്കടുത്ത് പാംഗോംഗ് തടാകക്കരയുടെ തെക്ക് ഭാഗത്തായാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ വെടിവയ്പുണ്ടായതെന്നാണ് വിവരം. ചൈനീസ് സേനയുടെ ഭാഗത്തുനിന്നും വെടിവയ്പുണ്ടായപ്പോള്‍ താക്കീതെന്നവണ്ണം ഇന്ത്യ തിരിച്ച് വെടിവയ്ക്കുകയായിരുന്ന എന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന പ്രാഥമിക വിവരം.
നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഇന്ത്യ നിയന്ത്രണരേഖ മറികടന്നുവെന്നും അപ്പോഴാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നുമുള്ള ചൈനയുടെ ആരോപണത്തില്‍ വ്യക്തത വരുത്തുകയായിരുന്നു കേന്ദ്രം. 1975ന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യത്തിന്റെയും സേനകള്‍ തമ്മില്‍ വെടിവയ്പ്പുണ്ടാകുന്നത്.
പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈനികര്‍ തങ്ങള്‍ക്കുനേരെ വെടിവച്ചുവെന്നും തുടര്‍ന്ന് തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും ചൈനീസ് വെസ്‌റ്റേണ്‍ തീയറ്റര്‍ കമാന്‍ഡിലെ കേണലായ ഷാങ് ഷുയിലി പറഞ്ഞിരുന്നു. സംഭവിച്ചത് ഗുരുതരമായി കണക്കാക്കേണ്ട പ്രകോപനമാണെന്നും ഇന്ത്യ ഇത്തരത്തിലുള്ള അപകടകരമായ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പറയുന്നു. ചൈന കൈയേറിയ തെക്കന്‍ പാംഗോംഗ് തീരത്തുള്ള പ്രദേശങ്ങള്‍ ഇന്ത്യ പിടിച്ചെടുത്തതോടെ ചൈനയും ഇന്ത്യയും തമ്മിലെ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി നിലനില്‍ക്കുകയായിരുന്നു. പ്രദേശത്തെ കാലാ ടോപ്പ്, ഹെല്‍മെറ്റ് ടോപ്പ് എന്നീ കൊടുമുടി പ്രദേശങ്ങള്‍ ഇന്ത്യയുടെ കയ്യിലായതോടെ ഇത് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് സൈന്യമെന്ന്, വെടിവയ്പ്പുണ്ടായ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനാ വൃത്തങ്ങളും വ്യക്തമാക്കുന്നുണ്ട്.
അതിര്‍ത്തിസംഘര്‍ഷം പരിഹരിക്കാന്‍ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്കെയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായ ശേഷവും ചൈന പ്രകോപനം തുടരുകയാണ്. അരുണാചല്‍പ്രദേശില്‍ നിന്നുള്ള 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന വിവരംകൂടി പുറത്തുവന്നതോടെ സംഘര്‍ഷം വീണ്ടും കനത്തു.
ചൈന ഇപ്പോഴും പ്രകോപനപരമായി പെരുമാറുകയാണെന്നും വന്‍തോതില്‍ സൈനിക സന്നാഹവും നടത്തുകയാണെന്നും ഇന്ത്യന്‍ സൈന്യം ചൂണ്ടിക്കാട്ടി. പാംഗോങ്ങില്‍ നിന്നടക്കം ചൈന പിന്മാറണമെന്നും നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതിന് ചൈന തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നതായി യുഎസ് റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിലെ സംഭവ വികാസങ്ങളെക്കുറിച്ച് യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സൈനികശേഷി വര്‍ധിപ്പിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ വിശാലമായ അടിസ്ഥാന സൗകര്യ വികസനമാണ് ചൈന ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ ജീബൂട്ടിയിലാണ് ചൈനയ്ക്ക് സൈനികത്താവളം ഉള്ളത്. ചൈനയുടെ പ്രകോപനപരമായ ഈ നീക്കത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha