തെരുവ് യുദ്ധം ! ബൽറാമിനെ വളഞ്ഞിട്ടടിച്ചു, ചോരയിൽ കുളിച്ച് പ്രതിഷേധം ; മന്ത്രി കെ ടി ജലീലിന്റെ എൻഐഎ ചോദ്യം ചെയ്യുന്നത് ഒമ്ബതാം മണിക്കൂറിലേക്ക് നീളുമ്പോഴും പ്രതിഷേധം ശക്തം

സ്വർണക്കടത്തു വിഷയവും അതെ തുടർന്ന പ്രതിഷേധവും സംസ്ഥാനത്ത് തെരുവ് യുദ്ധത്തിലേക്ക് കടക്കുന്നു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ ഒമ്ബതാം മണിക്കൂറിലേക്ക് നീളുമ്പോഴും പ്രതിഷേധം ശക്തമാകുകയാണ്. പുറത്തു പ്രതിഷേധക്കടലാണ് ഉടലെടുത്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തെരുവുകളില്‍ അങ്ങോളമിങ്ങോളം പ്രക്ഷോഭങ്ങൾ ശക്തമാകുകയാണ്.
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം നടത്തി. പാലക്കാട്ടു നടന്ന സമരത്തില്‍ വി ടി ബല്‍റാം എംഎല്‍എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.വി.ടി. ബൽറാം എംഎല്‍എ, പി.സരിന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ടടിച്ചു. തലയ്ക്ക് പരിക്കേറ്റ ബൽറാം ചോരയിൽ കുളിച്ചാണ് പിന്നീട് പ്രതിഷേധത്തിൽ പങ്കെടുത്തതും സംസാരിച്ചതും.
ആരുടെയോ ആജ്ഞാനുസരണം പ്രതിഷേധ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുളള ശ്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. എന്ത് പ്രകോപനത്തിന്റെ പേരിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തവരെ പോലീസ് മര്‍ദിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു നീതീകരണമില്ലാത്ത ആക്രമണമാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ അതിശക്തമായ അന്വേഷണം ഉണ്ടാകണം എന്നാണ് ആവശ്യപ്പെടുന്നത്. പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ശില്പയെ നാഭിക്ക് ചവിട്ടിയ പോലീസുകാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വനിതാപോലീസ് ആയിരുന്നില്ല വനിതാപ്രവര്‍ത്തകയെ അതിക്രൂരമായി മര്‍ദിച്ചത്. എംഎല്‍എ ആയ എനിക്ക് മര്‍ദനമേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. എന്തുപ്രകോപനമുണ്ടായതിന്റെ പേരിലാണ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതെന്ന് വ്യക്തമാക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പോലും രോമത്തിന് പരിക്കേറ്റിട്ടില്ല. ഒരു കല്ലുപോലും സമരക്കാരുടെ ഭാഗത്ത് നിന്ന് പോലീസിന്റെ നേരെ എറിഞ്ഞിട്ടില്ല. ഇത്തരത്തിലുളള ലാത്തിചാര്‍ജും നരനായാട്ടും നടത്താനുളള സാഹചര്യം ഉണ്ടായിരുന്നില്ല. ഡി.വൈ.എസ്.പി പ്രകോപിതനായി സമാധാനപരമായി പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പിടിച്ച് വലിച്ചിഴച്ചു. ഒരു പ്രവര്‍ത്തകന്റെ കൈപൊട്ടി എല്ലൊടിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പോലീസ് രാജിനെതിരെ കര്‍ശന നടപടി ഉണ്ടാകണം. ബല്‍റാം പറഞ്ഞു.
പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ നടന്നത് പോലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നവരോട് ഇതൊന്നും കണ്ട് സമരപാതയില്‍ പുറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവമോർച്ച കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാർച്ചിലും അക്രമം ഉണ്ടായി. പൊലീസ് ലാത്തി വീശി. മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു. ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ച രണ്ടു പ്രവർത്തകരെ അറസ്റ്റു ചെയ്തു. ജലീലിന്റെ രാജിക്കായി കൊച്ചി എന്‍ഐഎ ഓഫിസിനു മുന്നിലും പ്രതിഷേധം. കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെ.ടി. ജലീലിന് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണയാണ് ജലീലിന്റെ ബലമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗിനെ ജലീൽ ധാർമികത പഠിപ്പിക്കേണ്ടെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപിയും പറഞ്ഞു.
രാവിലെ ആറുമണിക്ക് സ്വകാര്യ കാറിലാണ് മന്ത്രി കെ.ടി. ജലീലിൽ രഹസ്യമായി എന്‍ഐഎ ഓഫിസിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് എത്തിയതുപോെല ചോദ്യം ചെയ്യല്‍ വിവരം മറച്ചുവയ്ക്കാനുള്ള മന്ത്രിയുടെ ശ്രമം ഇല്ലാതാവുകയായിരുന്നു.
https://www.facebook.com/Malayalivartha

























