കളികള്‍ കൈവിടുമ്പോള്‍... ജലീലിനെ ചോദ്യം ചെയ്ത് ചൂടാറും മുമ്പേ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനുറച്ച് എന്‍ഐഎ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തതിലെ വിവരങ്ങള്‍ ശേഖരിച്ചു; ഈ ആഴ്ച നിര്‍ണാകം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയെ എന്‍ഐഎ സംഘം പലവഴിക്ക് തിരിയുമെന്ന് ആരും വിചാരിച്ചതല്ല. മന്ത്രി കെ.ടി. ജലീലിന് എന്‍ഐഎയ്ക്ക് മുമ്പാകെ ഹാജരാകേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചതല്ല. അതിന് പിന്നാലെ ബിനീഷ് കോടിയേരിയേയും എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കൊച്ചിയില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഇ.ഡി.യില്‍നിന്ന് എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട്.
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ഉണ്ടാകും. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ശേഖരിച്ചിട്ടുണ്ട്. ബെംഗളൂരു മയക്കുമരുന്ന് കേസ് നിലവില്‍ എന്‍.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നതില്‍ പ്രാഥമിക അവലോകനം നടന്നിട്ടുണ്ട്.
ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് പലതവണ ബിനീഷ് സ്വന്തം അക്കൗണ്ടില്‍നിന്നും ലക്ഷക്കണക്കിനു രൂപ നല്‍കിയതായി തെളിഞ്ഞിരുന്നു. ഈ പണം വിദേശികളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിന് അനൂപ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എന്‍.ഐ.എ. സംശയിക്കുന്നത്.
അതേസമയം ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഫോഴ്‌സ്‌മെന്റാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളിലെ സാമ്പത്തിക ഇടപാടുകളിലെ വിശദാംശങ്ങള്‍ പരിശോധിക്കും. ബിനീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന. ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും അന്വേഷിക്കും. ബനീഷിന്റെ വരുമാനം സംബന്ധിച്ച കണക്കെടുപ്പും ഇ.ഡി നടത്തും.
നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍.ഐ.എ. സംഘം ഇന്നലെയാണ് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് എന്‍.ഐ.എ. ഓഫീസിലെത്തിയ മന്ത്രിയെ അഞ്ചര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. മുഖ്യപ്രതി സ്വപ്നാ സുരേഷുമായും യു.എ.ഇ. കോണ്‍സുലേറ്റ് ജനറലുമായുമുള്ള ബന്ധത്തെപ്പറ്റി എന്‍.ഐ.എ. ചോദിച്ചു. നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ എത്തിയതിനെപ്പറ്റിയും ചോദിച്ചു. ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കും.
ഇതാദ്യമായിട്ടാണ് ഒരു കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യംചെയ്യുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ രണ്ടു ദിവസങ്ങളിലായി ജലീലിനെ ചോദ്യംചെയ്തിരുന്നു. മുമ്പ് പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി മൂന്നു സന്ദര്‍ഭങ്ങളില്‍ക്കൂടി സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് ജലീല്‍ പറഞ്ഞതായാണ് വിവരം. ജലീലും സ്വപ്നയും തമ്മില്‍ നടത്തിയ 16 ഫോണ്‍ വിളികളുടെ വിവരങ്ങള്‍ മുന്നില്‍ വെച്ചായിരുന്നു ചോദ്യങ്ങള്‍.
യു.എ.ഇ.യില്‍നിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങള്‍ എന്തായിരുന്നെന്ന് അറിയില്ലെന്ന് ജലീല്‍ എന്‍.ഐ.എ.യുടെ മുന്നിലും ആവര്‍ത്തിച്ചു. തനിക്കു ലഭിച്ച പാക്കറ്റുകളില്‍ ഉണ്ടായിരുന്നത് മതഗ്രന്ഥങ്ങളായിരുന്നെന്ന് ജലീല്‍ പറഞ്ഞു. മാര്‍ച്ച് നാലിനെത്തിയ 4478 കിലോഗ്രാം ബാഗേജില്‍നിന്നുള്ള 32 പാക്കറ്റുകളാണ് മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ചത്. ഇതിനായി എന്തിനാണ് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതെന്നും ആരുടെ നിര്‍ദേശമാണ് അനുസരിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ആരുടെയും നിര്‍ദേശമുണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഒമ്പതുമുതല്‍ മൂന്നരവരെ നീണ്ട ചോദ്യചെയ്യലില്‍ ഒരുമണിക്കൂര്‍ ഇടവേളയുണ്ടായിരുന്നു. പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കിയശേഷം അഞ്ചുമണിക്കാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























