വിടില്ല മോളേ... ഉന്നതരെ സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തി സ്വപ്ന; ചോദ്യം ചെയ്യല്‍ കടുപ്പിച്ചതോടെ ചിലത് വിട്ടു പറഞ്ഞെങ്കിലും പലതും ഒളിപ്പിച്ചു; നിര്‍ണായക നീക്കം നടത്തി ഓരോരുത്തരെയായി പൊക്കാനുറച്ച് അന്വേഷണ സംഘം

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. അതായത് മലയാളികള്‍ സ്വപ്നയുടെ പുറകേ നടന്നിട്ട് അത്രയും കാലമായെന്ന് സാരം. എന്നിട്ടും എവിടെയെത്തി എന്നാര്‍ക്കും പിടി കിട്ടുന്നില്ല. അതിന് കാരണം അറസ്റ്റിലായി രണ്ടുമാസത്തിലേറെയായിട്ടും സ്വപ്നാ സുരേഷ് ഇപ്പോഴും അന്വേഷണത്തോട് പ്രതിരോധം തീര്‍ക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സ്വപ്ന ഒന്നും പറയാതെ പ്രതിരോധം തീര്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘം നിര്‍ണായക നീക്കം നടത്തി. സ്വര്‍ണക്കടത്ത് കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉപയോഗിച്ച് സ്വപ്ന ബാക്കിവച്ചവ പറയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ബുധനാഴ്ച വൈകീട്ട് എന്‍ഫോഴ്‌സ്‌മെന്റ് ദക്ഷിണമേഖല ചുമതലയുള്ള സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാറും എന്‍.ഐ.എ. എസ്.പി. രാഹുലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജലീല്‍ ഇ.ഡി.യോട് പറഞ്ഞ കാര്യങ്ങളിലും ഡിജിറ്റല്‍ തെളിവുകളില്‍നിന്ന് എന്‍.ഐ.എ.യ്ക്ക് ലഭിച്ച വിവരങ്ങളിലും വൈരുധ്യമുള്ളതായി വ്യക്തമായി. ഇതോടെയാണ് നേരിട്ട് ഹാജരാകാന്‍ ജലീലിനോട് എന്‍.ഐ.എ. നിര്‍ദേശിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ ഓരോരുത്തരും ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിച്ചിരുന്നു. കള്ളക്കടത്തില്‍ പങ്കാളികളായവര്‍ക്ക് പരസ്പരം വിശ്വാസമില്ല എന്നതാണ് ഇതിനു കാരണം. ഈ തെളിവുകളെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞു എന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 4000 ജി.ബി.യോളം വരും ഈ ഡിജിറ്റല്‍ തെളിവുകള്‍. ഇവയെല്ലാം ഡീകോഡ് ചെയ്ത് വിലയിരുത്തുകയാണ് അന്വേഷണസംഘം.
സ്വപ്‌ന ഒന്നും തുറന്നുപറയുന്നില്ല. കേസില്‍ പങ്കാളിയായ ഉന്നതരെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും അവര്‍ നടത്തിയിട്ടുണ്ടെന്നും വിലയിരുത്തുന്നു.
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസും എന്‍.ഐ.എ.യും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയത്. ഇതില്ലെങ്കില്‍ സ്വപ്‌നയടക്കം ഏതാനും പ്രതികളില്‍ കേസ് അവസാനിക്കുമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇനിയും ചോദ്യംചെയ്യലും അറസ്റ്റും ഉണ്ടാകുമെന്ന സൂചനയുമുണ്ട്.
അതേസമയം യു.എ.ഇയില്‍ നിന്ന് 7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ആരുടെ ആവശ്യ പ്രകാരമാണെന്നാണ് എന്‍.ഐ.എ അന്വേഷണം നടത്തുന്നത്. ഇതിലാണ് ജലീലിനെ ഇന്നലെ ചോദ്യം ചെയ്തത്. റംസാന്‍ റിലീഫായി ഭക്ഷ്യക്കിറ്റുകള്‍ക്കൊപ്പം വിതരണം ചെയ്യാനാണ് കോണ്‍സുലേറ്റ് മതഗ്രന്ഥം കൈമാറിയതെന്നാണ് ജലീലിന്റെ വാദം. ആയിരം ഭക്ഷ്യക്കിറ്റുകളാണ് മന്ത്രി തന്റെ മണ്ഡലമായ തവനൂരില്‍ വിതരണം ചെയ്തത്. എന്നാല്‍ മതഗ്രന്ഥങ്ങള്‍ ഇവയ്‌ക്കൊപ്പം നല്‍കിയില്ല. മാത്രമല്ല, മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ട് പന്താവൂരിലെ സ്ഥാപനത്തില്‍ മതഗ്രന്ഥങ്ങള്‍ എത്തിച്ചു. ഈ സാഹചര്യത്തിലാണ് ആരാണ് ആവശ്യപ്പെട്ടതെന്ന് കണ്ടെത്താനുള്ള പ്രത്യേക അന്വേഷണം. സ്വപ്നയെയും സരിത്തിനെയും ഇതിനായി ചോദ്യംചെയ്യും. സ്വപ്നയും സംഘവുമാണ് മതഗ്രന്ഥങ്ങള്‍ ആവശ്യപ്പെട്ടതെങ്കില്‍ ലക്ഷ്യം സ്വര്‍ണക്കടത്താണെന്ന് ഉറപ്പിക്കാം.
നയതന്ത്ര ചാനലിലൂടെ സ്വപ്നയും സംഘവും 23 തവണ സ്വര്‍ണം കടത്തിയെങ്കിലും പരമാവധി 152 കിലോഗ്രാം ഭാരമുള്ള ബാഗുകളാണെത്തിച്ചിരുന്നത്. കസ്റ്റംസ് മുപ്പതു കിലോ സ്വര്‍ണം പിടികൂടിയ ബാഗിന്റെ ഭാരം 79 കിലോയായിരുന്നു. വന്‍തോതില്‍ സ്വര്‍ണം കടത്താനാണ് 250 പായ്ക്കറ്റുകളിലായി മതഗ്രന്ഥങ്ങളെന്ന പേരില്‍ 4479 കിലോഗ്രാം കാര്‍ഗോയെത്തിച്ചതെന്നാണ് സംശയം. ഇത്രയും മതഗ്രന്ഥങ്ങള്‍ക്ക് ആവശ്യപ്പെട്ടതാരാണെന്നും ഡിപ്ലോമാറ്റിക് ചാനലിലൂടെ കാര്‍ഗോ അയച്ചതാരാണെന്നും കണ്ടെത്തുന്നതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് എന്‍.ഐ.എ പറയുന്നു. ഇതിന് പിന്നാലെ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം കടക്കുമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha

























