പാകം ചെയ്യാന്‍ മുറിക്കുന്നതിനിടെ മത്സ്യത്തിന്റെ വയറ്റില്‍ വെട്ടിത്തിളങ്ങുന്ന നീലനിറം; ഐല ചെമ്പാന്‍' മത്സ്യത്തിനുള്ളിലാണ് നീല നിറം കാണപ്പെട്ടത്, ഇരുട്ട് സമയത്ത് മാത്രം ദൃശ്യമാകുന്ന ആ നീല നിറം പകലിൽ കാണില്ല

കൊറോണ വ്യാപനത്തിന് പിന്നാലെ മൽസ്യബന്ധനം നിരോധിച്ചതോടെ മൽസ്യ ലഭ്യത പാടെ കുറഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത് നന്നേ പ്രതിഫലിച്ചിരുന്നു. ട്രോളുകളിൽ പിന്നെ പ്രിയങ്കരൻ ഉണക്കമീനായി മാറുകയായിരുന്നു. നിലവിൽ മൽസ്യം ലഭ്യമാകാൻ തുടങ്ങിയതോടെ ഏറെ അമ്പരപ്പിക്കുന്ന ഒരു വാർത്ത കൂടി പുറത്തേക്ക് വരുകയാണ്. പാകം ചെയ്യാന്‍ മുറിക്കുന്നതിനിടെ മത്സ്യത്തിന്റെ വയറ്റില്‍ വെട്ടിത്തിളങ്ങുന്ന നീല നിറത്തിലുള്ള വസ്തുക്കള്‍ കാണപ്പെട്ടു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വില്‍പ്പന നടത്തിയ 'ഐല ചെമ്പാന്‍' മത്സ്യത്തിനുള്ളിലാണ് ഇത്തരത്തിൽ നീല നിറം കാണപ്പെട്ടത്. എന്നാൽ ഇരുട്ട് സമയത്ത് മാത്രം ദൃശ്യമാകുന്ന നീല നിറം പകല്‍ സമയത്തോ, വെളിച്ചം തെളിയിച്ചാലോ കാണാന്‍ സാധിക്കില്ല എന്നതാണ്.
അതേസമയം താനൂരില്‍ നിന്ന് എത്തിച്ച മത്സ്യമാണെന്ന് പറഞ്ഞാണ് വില്‍പ്പന നടത്തിയത്. കൊളത്തൂര്‍ പൊലിസ് സ്റ്റേഷന്റെയും ചന്തപ്പടിയുടേയും ഇടയിലുള്ള സ്ഥലത്ത് റോഡരികില്‍ വാഹനത്തില്‍ വില്‍പ്പന നടത്തിയ ആളില്‍ നിന്ന് വാങ്ങിയ മത്സ്യത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. മാലാപറമ്പ് സ്വദേശിയായ കുന്നത്ത് വീട്ടില്‍ സാം വാങ്ങിയ മത്സ്യം പാകം ചെയ്യാനായി മുറിച്ച് നോക്കിയപ്പോഴാണ് വെട്ടിതിളങ്ങുന്ന നീല നിറം ശ്രദ്ധയില്‍പ്പെട്ടത്.
ഇതേതുടർന്ന് മറ്റ് മത്സ്യങ്ങള്‍ മുറിച്ചു നോക്കിയപ്പോഴും സമാന രീതിയില്‍ എല്ലാ മത്സ്യങ്ങളുടേയും വയറിനുള്ളില്‍ വെട്ടിതിളങ്ങുന്ന ഈ വസ്തുക്കള്‍ കണ്ടെത്തുകയുണ്ടായി. ജില്ലയിലെ മറ്റിടങ്ങളായ എടപ്പാള്‍, പുലാമന്തോള്‍, ചട്ടിപ്പറമ്പ്, മലപ്പുറം എന്നീ ഭാഗങ്ങളില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഇത്തരത്തിൽ വെട്ടിത്തിളങ്ങുന്ന നീലനിരത്തിനു പിന്നിൽ എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha

























