അന്വേഷണം തുടരുമ്പോള്‍... ലൈഫ് അഴിമതി കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാമെങ്കില്‍ യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിര്‍മ്മാണങ്ങളില്‍ നടത്തിയത് കോടികളുടെ അഴിമതി

പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാമെങ്കില്‍ യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിര്‍മ്മാണങ്ങളില്‍ കേരള സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയത് കോടികളുടെ അഴിമതി. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന കാര്യത്തില്‍ വ്യക്തമല്ല. എന്നാല്‍ ഒരു വിദേശ രാജ്യത്തിന് ഒരു സംസ്ഥാനത്ത് എത്തി കണ്ണുപൊടിയുന്ന അഴിമതികള്‍ നടത്താന്‍ അത്ര എളുപ്പമല്ല.
തകര്‍ന്നു തരിപ്പണമായ സംസ്ഥാന ഖജനാവിലേക്ക് എത്തിനോക്കാതെ വിദേശപണത്തില്‍ കണ്ണുവച്ചാല്‍ കോടികള്‍ അടിച്ചുമാറ്റാമെന്ന പുതിയ തിരിച്ചറിവാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.
ഈ സാഹചര്യത്തില്‍ ലൈഫ്മിഷന്‍ കേസില്‍ കോഴപ്പണം വാങ്ങിയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടാണെന്ന് യൂണീടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പന്‍ ചോദിക്കുന്നു. ഇവിടെയാണ് ഈപ്പന്റെ കള്ള കളി. സര്‍ക്കാരിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം പോലും മിണ്ടുന്നില്ല. എല്ലാം കോണ്‍സുലേറ്റില്‍ ഒരുക്കി നിര്‍ത്താനാണ് ഈപ്പന്‍ ശ്രമിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം അനുസരിച്ച് അന്വേഷണം ഒരിക്കലും യു എ ഇ കോണ്‍സുലേറ്റിലേക്ക് വ്യാപിക്കില്ല. കേന്ദ്ര സര്‍ക്കാരിന് അതില്‍ താല്‍പര്യമില്ല. ലൈഫ് അഴിമതി കോണ്‍സുലേറ്റില്‍ ഒതുക്കി നിര്‍ത്തിയാല്‍ അന്വേഷണം ഒരിടത്തും എത്തില്ലെന്ന് സന്തോഷ് ഈപ്പന് അറിയാം. തനിക്ക് സുഖമായി രക്ഷപ്പെടാനും കഴിയും.
കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗം മേധാവിയായ ഈജിപ്ത് പൗരന്‍ ഖാലിദ് കമ്മിഷന്‍ ആവശ്യപ്പെടുകയും 3.80 കോടി താന്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഈപ്പന്‍ പറയുന്നു . കമ്മിഷന്‍ കാര്യത്തില്‍ പണം കൈമാറുന്നതിന് തൊട്ടുമുമ്പ് ഖാലിദും കോണ്‍സല്‍ ജനറലും ചര്‍ച്ചനടത്തിയിരുന്നു. വടക്കാഞ്ചേരി ഭവനസമുച്ചയ നിര്‍മാണക്കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത് താന്‍ മാത്രമല്ല കോണ്‍സല്‍ ജനറലുമാണ്. തനിക്കുമാത്രമെതിരേ എന്തുകൊണ്ടാണ് അന്വേഷണമെന്നും സന്തോഷ് ഈപ്പന്‍ ചോദിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഒരു സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിലേക്കാണ് ഈപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. അതല്ല സത്യമെങ്കില്‍ പിണറായി സര്‍ക്കാരിലെ ആരെയും വിസ്മയിപ്പിക്കും.
മുന്‍ ജീവനക്കാരനായ യദു സുരേന്ദ്രന്‍ വഴിയാണ് വടക്കാഞ്ചേരിയിലെ ഈ പദ്ധതിയെക്കുറിച്ച് അറിയുന്നത്. ചര്‍ച്ചകള്‍ നടന്നതെല്ലാം ഹോട്ടലുകളിലായിരുന്നു, ആദ്യം സന്ദീപ് നായരുമായിട്ടും പിന്നീട് സ്വപ്നയുമായിട്ടും. സംശയം തോന്നിയതിനാല്‍ കോണ്‍സുലേറ്റ് ഓഫീസില്‍വേണം ചര്‍ച്ചയെന്ന് താനാണ് ആവശ്യപ്പെട്ടത്. കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം തലവന്‍ ഖാലിദും ചര്‍ച്ചയില്‍ പങ്കെടുത്തു. പിന്നീട് പുറത്തുവെച്ച് കമ്മിഷന്‍ ആവശ്യപ്പെട്ടത് ഖാലിദാണ്. ചര്‍ച്ചനടക്കുമ്പോള്‍ ഖാലിദ് ഈ വിവരങ്ങള്‍ കോണ്‍സല്‍ ജനറലുമായി പങ്കുവെക്കുന്നുണ്ടായിരുന്നു.
നിര്‍മാണത്തിനായി 18.75 കോടി രൂപ ലഭിക്കും. 80,000 ചതുരശ്ര അടി നിര്‍മാണത്തിന് ലാഭമടക്കം പരമാവധി 14 കോടി മതിയാകും. ബാക്കിത്തുക കമ്മിഷനായി കൊടുത്താലും നഷ്ടമില്ല എന്ന് കണക്കുകൂട്ടിയതിന് കാരണം ഇതാണ്.
തന്റെ അക്കൗണ്ടിലേക്ക് ഏഴേമുക്കാല്‍ കോടി രൂപവന്നു. ഇതില്‍ 3.80 കോടി ബാഗിലാക്കി ഖാലിദിന് കൈമാറി. വിജിലന്‍സ് പറയുന്ന 4.20 കോടിയുടെ കമ്മിഷന്‍ കാര്യത്തില്‍ തനിക്കറിവില്ല. സന്ദീപിന്റെ കമ്പനിയായ ഇസോമങ്കിന് 60 ലക്ഷത്തിനടുത്ത് കൈമാറിയിട്ടുണ്ട്.
കമ്മിഷന്‍ കൊടുത്താല്‍ കോണ്‍സുലേറ്റില്‍നിന്നു വീണ്ടും കരാര്‍ ലഭിക്കുമെന്ന് അറിഞ്ഞിരുന്നു. ഹൈദരാബാദ് കോണ്‍സുലേറ്റ് കെട്ടിടം നിര്‍മാണത്തിന് ആലോചിക്കുന്നതായി കമ്മിഷന്‍ ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടത്തിനായി 70 സെന്റ് കവടിയാറില്‍ ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ ഓഫീസും റെസിഡന്‍ഷ്യല്‍ ബംഗ്ലാവുമായിരുന്നു പ്രോജക്ട്. കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്. വടക്കാഞ്ചേരി പദ്ധതിയില്‍ നഷ്ടംവന്നാലും ഈ രണ്ട് നിര്‍മാണക്കരാറിലൂടെ ലാഭമുണ്ടാക്കാം എന്നുകരുതിയതായി ഈപ്പന്‍ പറയുന്നു.
അതു കൊണ്ടു തന്നെ കേന്ദ്ര ഏജന്‍സികളുടെ അനേഷണത്തില്‍ ഒരു ഉമ്മാക്കിയും സംഭവിക്കില്ലെന്ന് ചുരുക്കം.
"
https://www.facebook.com/Malayalivartha
























