ഒന്നും സത്യമാകരുതേ... ഒരു സ്വപ്നയെ താങ്ങാനുള്ള ശേഷി പോലും മലയാളക്കരയിലില്ല അപ്പോള്‍ പിന്നെ മറ്റൊരു സ്വപ്ന കൂടിയെത്തിയാലോ? യു.എസ്. കമ്പനി ബന്ധങ്ങളിലും മറ്റൊരു സ്വപ്‌നയെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ പത്രം; സംഭവം സത്യമോ കള്ളമോയെന്നറിയാതെ മലയാളികള്‍

ഒരു സ്വപ്ന മലയാളക്കരയില്‍ ഉണ്ടാക്കിയ പുക്കാറ് നമുക്കറിയാം. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന കള്ളക്കടത്ത് കലാപരിപാടികളും കമ്മീഷന്‍ പരിപാടികളും ഇപ്പോഴും തുടര്‍ന്നേനെ. രാമമൂര്‍ത്തി എന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സംശയമാണ് ഈ കലാപരിപാടിയുടെ പിന്നണി കലാകാരന്‍മാരെ പുറത്തെത്തിച്ചത്. അന്വേഷിച്ചിട്ടും അന്വേഷിച്ചിട്ടും കണ്ടെത്തി തീരാത്ത പിന്നണി കലാകാരന്‍മാരുടെ നീണ്ട ലിസ്റ്റാണുള്ളത്. പാവം ഒരു സ്വപ്നയ്ക്ക് ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ മറ്റൊരു സ്വപ്ന കൂടി വന്നാല്‍ എന്താവും അവസ്ഥ.
അങ്ങനെയൊരു സ്വപ്നയുണ്ടെന്നാണ് മലയാളത്തിലെ പ്രമുഖ പത്രമായ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ സത്യമെന്തെന്ന് ആര്‍ക്കും അറിയില്ലെങ്കിലും എന്താകുമെന്ന് കണ്ടറിയാം. മംഗളം വാര്‍ത്തയുടെ പൂര്‍ണ രൂപം ഇങ്ങനേയാണ്.
യു.എസ്. കമ്പനി ബന്ധങ്ങളിലും മറ്റൊരു സ്വപ്‌ന?
യു.എ.ഇ. കോണ്‍സുലേറ്റിനും സംസ്ഥാന സര്‍ക്കാരിനുമിടയിലെ 'സ്വപ്‌നബന്ധം' പോലെ യു.എസ്. കമ്പനികളുമായുള്ള ഇടപാടുകള്‍ക്കു പിന്നിലുമൊരു വനിതാ സാന്നിധ്യം. കോവിഡ് രോഗികളുടെ വിവരവിശകലനത്തിനായി സ്പ്രിങഌിനെ എത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന ഇടനിലക്കാരിയെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. ടെക്‌നോപാര്‍ക്കിലെ ഡൗണ്‍ടൗണ്‍ പദ്ധതിക്കായി ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസിനെ കൊണ്ടുവന്നതിലും ഇവരുടെ ഇടപെടല്‍ സംശയിക്കുന്നു.
മലയാളിയെങ്കിലും യു.എസ്. പൗരത്വമുള്ള ഇവര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സീനിയര്‍ ഫെലോയായിരുന്നു. പ്രതിപക്ഷനേതാവടക്കം വിവാദമുയര്‍ത്തിയതോടെ രാജിവച്ചു. ഒരു സുഗന്ധദ്രവ്യത്തിന്റെ പേരില്‍, സാമൂഹിക മാധ്യമങ്ങളില്‍ ഇരുപതിനായിരത്തിലേറെ ഫോളോവര്‍മാരുള്ള ഐഡിക്കു പിന്നില്‍ ഇവരാണെന്നു പറയപ്പെടുന്നു. സ്വപ്‌നയെപ്പോലെ, ഇവര്‍ക്കു സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിയമനം ലഭിച്ചതിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിലേക്കാണു വിരലുകള്‍ ചൂണ്ടപ്പെട്ടത്.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളില്‍നിന്നാണ് ഇവരെപ്പറ്റി ഇ.ഡിക്കു നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. പല യു.എസ്. കമ്പനികളെയും സര്‍ക്കാരുമായി അടുപ്പിച്ചതിനു പിന്നില്‍ ഇവരാണെന്നാണു കരുതുന്നത്. പല ഇടപാടുകള്‍ക്കും കമ്മിഷനായി വന്‍തുക ഉന്നതരിലെത്തിയെന്നാണു നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ചോദ്യംചെയ്യേണ്ടിവരുമെന്ന് ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ചോദ്യംചെയ്യേണ്ടിവരുമെന്ന് ഇ.ഡിയില്‍നിന്നു സൂചന ലഭിച്ചു. സ്വര്‍ണക്കടത്തിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങളാണ് ഇവരുടെ രാജിയിലേക്കുമെത്തിയത്. ഇവര്‍ കൈകാര്യം ചെയ്തിരുന്നതെന്നു കരുതുന്ന ഫെയ്‌സ്ബുക്ക് പേജിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചുവരുന്നു. സാമൂഹിക പ്രാധാന്യമുള്ള പല വിഷയങ്ങളിലും ഈ ഫെയ്‌സ് ബുക്ക് പേജ് സജീവമായിരുന്നു. അന്വേഷണം തുടങ്ങിയതോടെ പേജിലെ പല വിവരങ്ങളും അപ്രത്യക്ഷമായി.
സ്റ്റാര്‍ട്ടപ്പ് മിഷനിലെ ഫെലോ എന്നതിനപ്പുറം, പ്രളയ ദുരിതാശ്വാസം മുതല്‍ കോവിഡ് മാനേജ്‌മെന്റ് വരെ പൗരന്മാരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട ഐടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ഇവരുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നെന്നു വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ മെന്റര്‍ ചെയ്ത് ലാഭത്തിലെത്തിച്ച് അവര്‍ക്കു നിക്ഷേപങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ജോലിയാണു ചെയ്തിരുന്നത്. നിക്ഷേപത്തിനായി ചര്‍ച്ച നടത്തുന്നത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് പോലുള്ള കമ്പനികളുമായിട്ടാണ്.
കൊറോണ രോഗികളുടേതടക്കമുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമില്‍ ഇവര്‍ ചുമതല വഹിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യാക്കാരായ വിദേശ പൗരന്മാരെ ഇവിടെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഇവരുടെ കാര്യത്തില്‍ ഇത്തരത്തില്‍ അനുമതി ലഭിച്ചിരുന്നോ എന്ന ചോദ്യത്തിനു സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതികരിച്ചിട്ടില്ല. പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) കാര്‍ഡ് ഉണ്ടായിരുന്നെന്നും സാധാരണ ജീവനക്കാരിയായിരുന്നില്ലെന്നും ഫെലോഷിപ്പ് ചെയ്യുകയായിരുന്നെന്നുമൊക്കെയായിരുന്നു വിശദീകരണം. യു.എസ്. പൗരത്വമുള്ള വ്യക്തി ഇവിടെ ജോലി ചെയ്യാനെത്തിയതിലും ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു.
ഇങ്ങനെയാണ് മംഗളത്തിന്റെ റിപ്പോര്‍ട്ട് പോകുന്നത്. എന്തായാലും മറ്റൊരു സ്വപ്നയുടെ ഭാവി വരും ദിവസങ്ങളിലറിയാം.
"
https://www.facebook.com/Malayalivartha
























