സക്കറിയയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം
കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ എഴുത്തച്ഛന്‍ സാഹിത്യ പുരസ്‌കാരം (5 ലക്ഷം രൂപ) സക്കറിയയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തിലുള്ള ഈ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാര സമര്‍പ്പണം പിന്നീടു നിര്‍വഹിക്കും.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും വികെഎന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.
ചെറുകഥ, നോവല്‍, പൊതു വിഷയങ്ങളിലെ മറ്റു രചനകള്‍, യാത്രാ വിവരണങ്ങള്‍ എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്നു സക്കറിയയുടെ സാഹിത്യ സംഭാവനകള്‍. ഇംഗ്ലിഷ്, ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്കും ഒട്ടേറെ ഇന്ത്യന്‍ ഭാഷകളിലേക്കും കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
20 വര്‍ഷത്തോളം കേരളത്തിനു പുറത്ത് പിടിഐ, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. 1992-ലാണു കേരളത്തിലേക്കു മടങ്ങിയത്. ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കേരളത്തിനകത്തും പുറത്തും വിവിധ കോളജുകളില്‍ പ്രവര്‍ത്തിച്ചു.
സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, ഒരു നസ്രാണി യുവാവും ഗൗളി ശാസ്ത്രവും, ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും, എന്തുണ്ടു വിശേഷം പീലാത്തോസേ, പ്രെയ്‌സ് ദ് ലോര്‍ഡ്, ബുദ്ധി ജീവികളെക്കൊണ്ട് എന്തു പ്രയോജനം, ഗോവിന്ദം ഭജ മൂഢമതേ, ഒരു ആഫ്രിക്കന്‍ യാത്ര, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, ഉരുളികുന്നത്തിന്റെ ലുത്തീനിയ എന്നിവയാണു പ്രധാന കൃതികള്‍.
'ജനങ്ങളും സമൂഹവും നല്‍കിയ സമ്മാനമാണിത്. ഞാന്‍ എഴുത്തുകാരനായി വളര്‍ന്നത് ഈ സമൂഹം ഉള്ളതു കൊണ്ടാണ്. നന്ദിയുണ്ട്, സന്തോഷമുണ്ട്. ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നു. എന്റെ അടിസ്ഥാന ഉത്തരവാദിത്തം ഞാന്‍ ജീവിക്കുന്ന സമൂഹത്തോടും സാധാരണ മനുഷ്യരോടുമാണ്. ആ ഉത്തരവാദിത്തം ഞാന്‍ തുടര്‍ന്നും കാട്ടും. പ്രതികരിക്കുന്ന എഴുത്തുകാരോട് അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ പുതിയൊരു കാലാവസ്ഥ ഇവിടെ ഉണ്ടായി വന്നിരിക്കുകയാണ്. ഈ പ്രതിസന്ധിക്കിടയിലൂടെയും നമ്മള്‍ കടന്നു പോകും. ഇതു കൊണ്ടൊന്നും തോറ്റു പോകുമെന്നു ഞാന്‍ കരുതുന്നില്ല'- സക്കറിയ പറഞ്ഞു.
https://www.facebook.com/Malayalivartha