മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ പെരുമാറുന്നു ;രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
പോലിസ് ആക്ട് നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ ഉയർന്നത് രൂക്ഷ വിമർശനങ്ങളാണ് .പ്രതിപക്ഷത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധവും സി പി ഐ എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയും ഒടുവിൽ സർക്കാരിന് ആ കരി നിയമം പിൻവലിക്കേണ്ടി വന്നു .എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ആ സർക്കാർ ഇത്തരം ഒരു നിയമത്തെ പറ്റി ആലോചിക്കുന്നത് തന്നെ അമ്പരപ്പോടെയേ നോക്കി കാണാൻ കഴിയൂ.വിമർശന ശബ്ദങ്ങളെ കരി നിയമം കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്നതിലെ വൈരുധ്യമാണ് ഇവിടെ നമ്മൾ ചർച്ച ചെയ്യേണ്ടത് .രണ്ടു വ്യക്തികൾ ചായക്കടയിൽ ഇരുന്ന് പരദൂഷണവും പറഞ്ഞാൽ പോലും പിടിച്ചു അകത്തിടാനുള്ള ഒരു നിയമ ഭേദഗതിയാണ് സർക്കാർ കൊണ്ടുവന്നത് എന്നായിരുന്നു അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ പറഞ്ഞത് .
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവശത്തിന് നേരെയുളള ശക്തമായ കടന്നുകയറ്റമാണ് പോലീസ് നിയമഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയന്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഈ ഓര്‍ഡിനന്‍സ് ജനവിരുദ്ധവും ഏകാധിപത്യവുമാണ്. ഓര്‍ഡിനന്‍സ് അടിയന്തരമായി കൊണ്ടുവരേണ്ട എന്തുസാഹചര്യമാണ് കേരളത്തിലുളളത്. നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത് ഗുണദോഷങ്ങള്‍ കണ്ടറിഞ്ഞ് വേണം ഇതുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍. എന്നാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത് നടപ്പിലാക്കി. ഇതിനെതിരേ താന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ പോകുന്ന നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണം. നിയമം വന്നതോടെ ആദ്യ പരാതി തൃശൂര്‍ വലപ്പാട് സ്റ്റേഷനില്‍ ഒരു സിപിഎം പ്രവര്‍ത്തകനെതിരേ ഇന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് അഭിപ്രായം പറയുന്നവരെ കല്‍തുറുങ്കിലടക്കാനുള്ള ഏകാധിപത്യ പ്രവണതക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. നിയമം പിന്‍വലിച്ചോടേണ്ട ഗതികേട് സര്‍ക്കാരിനുണ്ടാകും. ഇന്ത്യയിലെ പ്രമുഖരായ നേതാക്കളും എഴുത്തുകാരും നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്നും സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തി 118 ( എ ) എന്ന ഉപവകുപ്പ് ചേര്‍ത്തത്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. ആര്‍ക്കും പരാതിയില്ലങ്കിലും പൊലീസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നസിബിള്‍ വകുപ്പാണിത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയും. സി പി എമ്മിനും ഇടതു സര്‍ക്കാരിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നവരെയും, സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും എതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെയും നിശ്ബ്ദരാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം എന്ന് വ്യക്തമാകുന്നു എന്നാണ് നിയമത്തിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിൽ ഒന്ന് .എന്തായാലും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു .നിയമം നടപ്പാക്കുന്നതിൽ നിന്നും പിന്നോട്ട് പോകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha