കേരള തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷായെ കേരളത്തിലെത്തിക്കാൻ സംസ്ഥാന ഘടകം... തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ ഷാ കേരള നേതൃത്തിന്റെ ആവശ്യം നിരസിച്ചു; കേരളത്തിലെ ബി.ജെ.പിയുടെ ആഗ്രഹം നടപ്പാകുമെന്ന് തോന്നുന്നില്ലെന്ന് കേന്ദ്ര നേതൃത്വം...
കേരളത്തിലെ 8000 വാർഡുകളിലെങ്കിലും വിജയം നേടുകയെന്നും 200 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുകയെന്നുമുള്ള ബി.ജെ.പി കേരളാ ഘടകത്തിന്റെ ലക്ഷ്യം നേടാനാകും എന്നുള്ള വിശ്വാസമില്ലെന്ന് പാർട്ടി കേന്ദ്ര നേതൃത്വം. പാർട്ടി സംസ്ഥാന ഘടകത്തിലെ ഉൾപ്പോരാണ് ഈ ലക്ഷ്യം നേടുന്നതിന് തടസം നിൽക്കുന്നതെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
8000 വാര്‍ഡുകള്‍, 190 പഞ്ചായത്തുകള്‍, 24 നഗരസഭകള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നീ നിലകളിൽ വിജയം നേടാൻ കഴിയുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഈ കണക്ക് കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം. കേരള തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കേരളത്തിലെത്തിക്കാൻ സംസ്ഥാന ഘടകം പദ്ധതിയിട്ടിരുന്നു.
എന്നാൽ തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ ഷാ കേരള നേതൃത്തിന്റെ ആവശ്യം നിരസിക്കുകയാണുണ്ടായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ച് സീറ്റുകളെങ്കിലും സ്വന്തമാക്കണമെന്നും പാർട്ടി കേരള ഘടകം ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഷായെയും കേരളത്തിൽ എത്തിച്ച് പ്രചാരണം നടത്തികൊണ്ട് ഇക്കാര്യം സാധിച്ചെടുക്കാം എന്നായിരുന്നു കേരള ഘടകത്തിന്റെ പദ്ധതി.
എന്നാൽ തിരുവനന്തപുരം ഒഴിച്ചുള്ള മറ്റിടങ്ങളിലെല്ലാം ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. ശബരിമല യുവതീപ്രവേശനം തങ്ങളെ സഹായിക്കുമെന്ന സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷയും അസ്ഥാനത്തായി.
ഇക്കാരണം കൊണ്ടുകൂടിയാണ് കേരള ഘടകത്തിന്റെ അവകാശവാദങ്ങളെ കേന്ദ്ര നേതൃത്വം വിലവയ്ക്കാത്തതെന്നാണ് വിവരം. കേരളാ ബി.ജെ.പിയിലെ ഉൾപ്പോര് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെ ബാധിക്കുന്നുവെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന്‍ അമിത് ഷായെ നേരിട്ടറിയിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യത്തിന്റെ അന്തകനും കാലനുമാണെന്ന് ആരോപിച്ച് കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കേരള പോലീസ് ആക്ടിലെ 118 (A) ഭേദഗതി ചെയ്തതിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്.
കെ സുരേന്ദ്രന്‍ പറഞ്ഞതിങ്ങനെയായിരുന്നു. കേരള സര്‍ക്കാരിന് നേരെയുള്ള ആരോപണങ്ങളെ തടയിടാനാണ് ഇപ്പോള്‍ പോലീസ് വകുപ്പില്‍ നിയമഭേദഗതി ചെയ്തിരിക്കുന്നത്. ഭാരതീയ ജനതാപാര്‍ട്ടി ശക്തമായി ഇതിനെ നേരിടും. ഞങ്ങള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപരമായും രാഷ്ട്രീയപരമായും അടിയന്തരാവസ്ഥ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായി പോരാട്ടം നടത്തും. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണിത്. ജനാതിപത്യത്തെ പിണറായി വിജയന്‍ കശാപ്പ് ചെയ്യുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
അഴിമതി കേസുകള്‍ പുറത്തുവരാതിരിക്കാനാണ് പത്രമാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും കൂച്ചുവിലങ്ങിടാന്‍ ഇത്തരം ഒരു കരിനിയമം കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്രയും ഗുരുതരമായൊരു കരിനിയമം ഒരു സര്‍ക്കാരും നടപ്പിലാക്കിയിട്ടില്ല. പിണറായി വിജയന്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറി. ജനാധിപത്യത്തിന്റെ കാലനായി മാറിയ പിണറായി വിജയന്‍ ജനാധിപത്യത്തെ പോലീസിനെ ഉപയോഗിച്ച് കശാപ്പ് ചെയ്യുകയാണ്. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായ മൂടികെട്ടാനുള്ള പോലീസിനെ ഉപയോഗിച്ചുള്ള നീക്കത്തിനെതിരെ ശക്തപരമായ പോരാട്ടം ബിജെപി രാഷ്ട്രീയ പരമായും നിയമപരമായും നടത്തും. കെ സുരേന്ദ്രന്‍ വ്യക്കമാക്കി.
https://www.facebook.com/Malayalivartha