നാടിനെ നടുക്കിയ കൊല നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകിയെക്കുറിച്ച് ഒന്നും പറയാനാകാതെ പോലീസ്

കോട്ടയത്തെ കൊലപാതകം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും പ്രതിയെക്കുറിച് തുമ്പു കിട്ടാതെ പോലീസ് കുഴങ്ങുന്നു. പ്രതിയുടെ പേര് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. ഇയാള്‍ പാറമ്പുഴയില്‍ അലക്കു കമ്പനിയില്‍ പറഞ്ഞ പേര് യഥാര്‍ഥമല്ല എന്നാണ് പോലീസ് നിഗമനം. ജയ്‌സിംഗ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിഹാല്‍ സിംഗ് ആണെന്ന സംശയവും ഉയരുന്നു. അതും വ്യക്തമല്ല എന്നാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു.കുര്യാക്കോസ് പറഞ്ഞത്.
പ്രതിയുടെ ചിത്രം എന്ന നിലയില്‍ പ്രചരിക്കുന്നത് യഥാര്‍ഥ ചിത്രമാണോ എന്നും പറയാനാവില്ലെന്ന് ഡിവൈഎസ്പി പറയുന്നു. ചില ചിത്രങ്ങള്‍ക്ക് പ്രതിയുമായി സാമ്യമുണ്ടെന്നും അദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട പ്രവീണിന്റെ കൂട്ടുകാരും ചിത്രം പ്രതിയുടേതാണെന്നു ഉറപ്പിക്കുന്നില്ല.
പ്രതികളെ സംബന്ധിച്ച കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. ഒരാള്‍ തനിച്ചാണോ അതോ സഹായികളായി ആരെങ്കിലുമുണ്ടായിരുന്നോ എന്നും അറിയില്ല. എന്തായാലും പ്രതി ക്രൂരനായ കൊടും കുറ്റവാളിയാണെന്ന കാര്യത്തില്‍ സംശയമില്ല. മൂന്നു പേരെ ഒരാള്‍ തനിച്ച് കൊലപ്പെടുത്തിയെന്നത് നാട്ടുകാര്‍ പോലും വിശ്വസിക്കുന്നില്ല. എന്നാല്‍ മറ്റാരുടേയും വിരലടയാളം പോലീസിന് ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു വിവരം.
സമര്‍ഥരായ ക്വട്ടേഷന്‍ സംഘത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നുവെന്ന സംശയവും ബലപ്പെടുന്നുണ്ട്. അതായിരിക്കാം വിരലടയാളം ലഭിക്കാതിരുന്നതിന് കാരണം. ഓരോ ദിവസം കഴിയുന്തോറും കൊലക്കേസില്‍ ദുരൂഹത വര്‍ധിക്കുകയാണ്. പണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നു പറയുമ്പോഴും മൂന്നു പേരെ കൊലപ്പെടുത്തിയിട്ട് കാര്യമായൊന്നും കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു ദൂരൂഹത.
ഒരാഴ്ചയായി നിഹാല്‍ സിംഗ് ആരോഗ്യകാര്യങ്ങളില്‍ വലിയ ശ്രദ്ധപതിപ്പിച്ചിരുന്നതായി പാറമ്പുഴ നിവാസികള്‍ പറയുന്നു. സ്ഥിരമായി ഇയാള്‍ രാവിലെ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ദിവസവും നാലുകവര്‍ പാലും അഞ്ചു മുട്ടയും ഇയാള്‍ അടുത്തുള്ള കടയില്‍ നിന്നും വാങ്ങിയിരുന്നതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
പാമ്പാടി സിഐ സാജുവര്‍ഗീസും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ സ്‌ക്വാഡിലുള്ള ഒരു പോലീസുകാരനും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്ന നാട്ടുകാരനും ഇന്നലെ രാത്രിയില്‍ വിമാന മാര്‍ഗം മുംബൈയിലേക്ക് പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























