ഈ സാധാരണക്കാരനെ അടുത്തറിയാം... ഇക്കണോമിക് സര്‍വീസില്‍ നിന്നും കാക്കികുപ്പായത്തിലേക്ക്...

ചെയ്യുന്ന ജോലിയോട് സത്യസന്ധതയും കൂറും പുലര്‍ത്തുന്ന കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനാണ് പുതിയ ഡിജിപി ടിപി സെന്‍കുമാര്‍. പലപ്പോഴും നിലപാടുകളിലെ കാര്‍ക്കശ്യം കാരണം പൊലീസ് കുപ്പായത്തില്‍ നിന്നും മാറ്റപ്പെട്ട വ്യക്തികൂടിയാണ് സെന്‍കുമാര്‍. എങ്കിലും തന്റെ കര്‍ത്തവ്യത്തോട് മടികാണിക്കാതെ ആത്മര്‍ത്ഥതയോടെ ചെയ്യുന്ന ജോലി ഫലപ്രദമായി ചെയ്യുകയായരുന്നു സെന്‍കുമാര്‍ ചെയ്തത്. കാക്കി ഇട്ടാണെങ്കിലും അല്ലെങ്കിലും ജോലിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനം സ്വീകരിച്ചതുകൊണ്ടു കൂടിയാണ് സെന്‍കുമാറിനെ തേടി ഒടുവില്‍ ഡിജിപി പദവിയും എത്തിയത്.
തൃശ്ശൂര്‍ കാടുകുറ്റി സ്വദേശിയണ് സെന്‍കുമാര്‍. സാധാരണക്കാരനായ സെന്‍കുമാര്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കി. അതിനുശേഷം ഇക്കണോമിക സര്‍വീസില്‍ എത്തിയ അദ്ദേഹത്തിന് 1983ലാണ് ഐപിഎസ് പദവി ലഭിച്ചത്. കാസര്‍കോഡായിരുന്നു ആദ്യ നിയമനം. ഇവിടെ എഎസ്പിയായി ജോലി തുടങ്ങിയ സെന്‍കുമാര്‍ പിന്നീട് അതിവേഗം ഉന്നത പദവിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് വിവിധ ജില്ലകളില്‍ എസ്പിയായി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ പ്രമാദമായ പല കേസുകളുടെയും അന്വേഷണ ചുമതലയും സെന്‍കുമാറിന് ആയിരുന്നു. പൊലീസിന്റെ വിവിധ മേഖലകളില്‍ മാറി മാറി പ്രവര്‍ത്തിച്ചു. മൂന്നു പതിറ്റാണ്ടു നീണ്ട സര്‍വ്വീസിനിടെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കി.
വിതുര, പന്തളം പെണ്‍വാണിഭകേസുകള്‍, മാഞ്ചിയംതേക്ക്ആട്, ലിസ് സാമ്പത്തിക തട്ടിപ്പുകള്‍, ഫ്രഞ്ച് ചാരകേസ് തുടങ്ങി പ്രമാദമായ കേസകളുട അന്വേഷണ ചുമതല സെന്‍കുമാറിനായിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍, കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹനവകുപ്പ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവര്‍ത്തിച്ചു. ഇതില്‍ കെഎസ്ആര്‍ടിസി മേധാവിയായിരിക്കേ പുതിയ ബസുകളും പരിഷ്‌ക്കാരങ്ങളും ഏര്‍പ്പെടുത്തി മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച്ചവച്ചത്.
പൊലീസ് സേനയില്‍ അച്ചടക്കവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ വിവാദത്തില്‍ ചാടുകയും ചെയ്തു. കലാഭവന്‍ മണിയെ അനുകൂലിച്ച് പ്രസംഗിച്ച സംഭവമായിരുന്നു അതില്‍ ഒന്ന്. കലാഭവന്‍ മണിയോടുള്ള ഉദ്യോഗസ്ഥരുടെ മനോഭാവത്തെ ഉദ്ദേശിച്ചു നടത്തിയ അഭിപ്രായം ചിലര്‍ വിവാദമാക്കുകയായിരുന്നു. മണിക്ക് പകരം സൂപ്പര്‍സ്റ്റാറുകള്‍ ആയിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നാണ് കൊല്ലത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്. വെള്ളക്കാരെ സല്യൂട്ട് ചെയ്യാനും കറുത്തവരെ ചവിട്ടിത്തേക്കുന്നതുമായ സമീപനം ഇനിയും മാറിയിട്ടില്ല എന്നാണ് ഈ സംഭവം കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കോടതി കേറേണ്ട സാഹചര്യവും അദ്ദേഹത്തിന് ഉണ്ടായി.
കേസുകളിലെ സാക്ഷികള്‍ക്ക് നീതി നിഷേധിക്കുന്ന കോടതിക്കെതിരെ അദ്ദേഹം തുറന്നടിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു. ഇന്റലിജന്റ്‌സ് എഡിജിപിയായിരുന്ന വേളയില്‍ ജോലിയുടെ പേരില്‍ അദ്ദേഹം തീവ്രവാദികളുടെ നോട്ടപ്പുള്ളി ആകുകയും ചെയ്തു. ഇതിന്റെ പേരില്‍ പൊലീസ് പ്രത്യേകം സുരക്ഷ വാഗ്ദാനം ചെയ്തപ്പോഴും അദ്ദേഹം അത് നിരസിക്കുകയും ചെയ്്തു. ഇന്റലിജന്റ്‌സ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച്ചവച്ചിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് പേര് കേള്‍പ്പിച്ച സെന്‍കുമാര്‍ ഏറെകാലവും പ്രവര്‍ത്തിച്ചത് കേരളത്തില്‍ തന്നെയായിരുന്നു. 32 വര്‍ഷം അദ്ദേഹം കേരളത്തില്‍ ജോലി നോക്കി.
എന്തും രാഷ്ട്രീയ വിവാദമാകുന്ന കേരളത്തിലെ സാഹചര്യത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു സെന്‍കുമാര്‍. ഏത് തസ്തികയിലും വിശ്വസിച്ച് സെന്‍കുമാറിനെ ഏല്‍പ്പിക്കാം എന്ന ബോധ്യം സര്‍ക്കാറിനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ജയിലിലെ ഫോണ്‍വിളി വിവാദമായപ്പോള്‍ സെന്‍കുമാറിനെ ജയില്‍മേധാവിയായി സര്‍ക്കാര്‍ തീരുമാനിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനത്ത ബിരുദത്തിന് പുറമേ നിയമ ബിരുദവുമുള്ള പുതിയ പൊലീസ് മേധാവി റോഡപകടകളെ കുറിച്ചുള്ള ഗവേഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ വരെയാണ് സെന്‍കുമാറിന്റെ സര്‍വ്വീസ് കാലാവധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























