വി.എസേ. കാപ്പാത്തുങ്കോ... പോലീസ് നിയമഭേദഗതിക്ക് പിന്നാലെ വിജിലന്‍സ് റെയ്ഡിലും സിപിഎമ്മില്‍ കൂട്ടയടി; തോമസ് ഐസക്കിന് പിന്തുണയുമായി ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രിയുടെ വകുപ്പിനെ താറടിച്ച് കാണിച്ചപ്പോള്‍ ആഞ്ഞടിക്കാനൊരുങ്ങി മറുപക്ഷം; വി.എസിന്റെ കാലം ഓര്‍മ്മിപ്പിച്ച് സി.പി.എമ്മില്‍ പരസ്യ ചര്‍ച്ച
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം മാറിയതിന്റെ അലയൊലികള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ട് പോയ കോടിയേരി ബാലകൃഷ്ണന്റെ വില പാര്‍ട്ടി അറിയികുയാണ്. കോടിയേരി പോയിട്ട് അധിക നാള്‍ ആയിട്ടില്ലെങ്കിലും ഇത് രണ്ടാമത്തെ വിഷയത്തിലാണ് കൂട്ടയടി തുടങ്ങിയത്. പോലീസ് നിയമ ഭേദഗതിക്ക് പിന്നാലെ കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡും പരസ്യമായ അടിയിലേക്കാണ് പോകുന്നത്. രണ്ടും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേയാണ്. ആദ്യമായി പിണറായി വിജയനെതിരെ എതിര്‍സ്വരം ഉയരുകയാണ്.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ഭാഗമായ വിജിലന്‍സ്, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇയില്‍ നടത്തിയ വിവാദ റെയ്ഡിനെച്ചൊല്ലി പാര്‍ട്ടി നേതൃത്വത്തില്‍ത്തന്നെ അതൃപ്തി മറനീങ്ങിയതോടെ സി.പി.എമ്മില്‍ പുതിയ വിവാദത്തിന്റെ വെടിയൊച്ച ഉയരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയത്തിന് കൂടുതല്‍ ഗൗരവം കൈവരുകയാണ്. റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അതേസമയം, പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും, ചര്‍ച്ചയ്ക്കു ശേഷം അഭിപ്രായം പറയാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. റെയ്ഡിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ നിക്ഷിപ്തതാത്പര്യങ്ങളുണ്ടോ എന്ന് സി.പി.എം പരിശോധിക്കുമെന്ന് ഉറപ്പായി. ഇന്ന് ചേരുന്ന പാര്‍ട്ടി യോഗം ഇത് ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മില്‍ പടയൊരുക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ധനമന്ത്രി വിജിലന്‍സിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതികരിച്ചതോടെ റെയ്ഡ് വിവാദം തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കെതിരായ ആയുധമായെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന റെയ്ഡാണെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നില്ലെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് തിരഞ്ഞെടുപ്പു കാലത്തും വിവാദങ്ങളുടെ കേന്ദ്രമാകുന്നതിലെ അതൃപ്തിയാണ് സി.പി.എമ്മില്‍ ശക്തമാകുന്നത്.
പോലീസ് നിയമ ഭേദഗതിയില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എമ്മിന് തുറന്നു സമ്മതിക്കേണ്ടി വന്നതിനു പിന്നാലെയാണ് റെയ്ഡ് വിവാദം. ആഭ്യന്തരവകുപ്പില്‍ നിന്ന് തുടര്‍ച്ചയായി ഇത്തരം നോട്ടപ്പിശകുണ്ടാകുന്നതാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗസ്ഥര്‍ പല അട്ടിമറിനീക്കങ്ങള്‍ക്കും ചരടുവലിക്കാനിടയുണ്ടെന്നിരിക്കെ അതിന് കുട പിടിച്ചുകൊടുക്കണോ എന്നാണ് പാര്‍ട്ടിയിലെ ചോദ്യം.
സര്‍ക്കാരിന്റെ പല പദ്ധതികളിലേക്കും അന്വേഷണം നീട്ടി വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികളുടേത് രാഷ്ട്രീയ പകപോക്കലെന്നാരോപിച്ച് ഇടതുമുന്നണി സമരം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ അന്വേഷണ ഏജന്‍സി രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമിട്ടു കൊടുത്തതിലാണ് അമര്‍ഷം.
മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് അറിഞ്ഞാണ് റെയ്ഡ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി തുടക്കം മുതല്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതെന്ന് അറിയുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്ന ഐസക്കിന് വിജിലന്‍സിനെയും ശത്രുപക്ഷത്തു നിര്‍ത്തേണ്ടിവന്നു. സംശയമുന നീളുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിലേക്കാണെന്ന് സംസാരമുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു വേണ്ടിയാണ് പരിശോധന നടന്നതെന്ന് സംശയിക്കണമെന്ന ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം അതുകൊണ്ടുതന്നെ ഇരുതല മൂര്‍ച്ചയുള്ളതാണ്. ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയെന്നാണ് വിജിലന്‍സ് വാദം. അതിനാല്‍ കാര്യങ്ങളുടെ ന്യായാന്യായങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി ഒരുങ്ങിയേക്കും. മുഖ്യമന്ത്രി വിശദീകരണം തേടിയെന്ന വാര്‍ത്തകള്‍ക്കിടെ, വിജിലന്‍സ് ഇന്ന് പത്രക്കുറിപ്പിറക്കുമെന്നാണ് സൂചന. എന്തായാലും കോടിയേരി പോയതിന് ശേഷം എകെജി സെന്ററില്‍ തീയും പുകയും ഉയരുകയാണ്. ഇനിയെന്ത് ഉണ്ടാകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha