സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലിൽ ഒന്നും തോന്നുന്നില്ല... ഇനിയും കാര്യങ്ങള്‍ പുറത്തു വരാന്‍ കിടക്കുന്നു... നാളെ എല്ലാക്കാര്യങ്ങളും പുറത്തു വരുമെന്ന പ്രതീക്ഷയുണ്ട്... കേസില്‍ എനിക്കറിയാവുന്ന രഹസ്യങ്ങള്‍ മറ്റു ചിലരെ വേദനിപ്പിക്കുന്നതാണ്, അതിനാലാണ് വെളിപ്പെടുത്താതിരിക്കുന്നത്... സോളാര്‍ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതിനപ്പുറത്ത് അധികാരങ്ങള്‍ ഈ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. ഉള്ള അധികാരങ്ങള്‍ വെട്ടിക്കുറക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'കേരള സര്‍ക്കാരിന് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. പരസ്യങ്ങളില്‍ മാത്രമാണ് നേട്ടം.
സ്വജന പക്ഷപാതവും അഴിമതിയുമാണ് നടന്നത്. ജനങ്ങള്‍ക്ക് നേട്ടമൊന്നുമുണ്ടായില്ല. പകരം പിന്‍വാതില്‍ നിയമനങ്ങള്‍ വര്‍ധിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ഇതിനുള്ള പ്രതികരണം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതീവ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്' . 'പാലാരി വട്ടം പാലം 30% പൂര്‍ത്തിയായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പൂര്‍ണമായ പരിശോധനകള്‍ നടത്താത തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നടപടി ക്രമങ്ങള്‍ പാലിച്ചല്ല പാലം പൊളിച്ചത്. പാലത്തില്‍ ബലക്ഷയ പരിശോധന നടത്തിയിട്ടില്ല. '
'സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലിനോട് ഒന്നും തോന്നുന്നില്ല. അന്നും ഇന്നും വലിയ പ്രതീക്ഷയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. ഇനിയും കാര്യങ്ങള്‍ പുറത്തു വരാന്‍ കിടക്കുന്നു. നാളെ എല്ലാക്കാര്യങ്ങളും പുറത്തു വരുമെന്ന പ്രതീക്ഷയുണ്ട്. കേസില്‍ എനിക്കറിയാവുന്ന രഹസ്യങ്ങള്‍ മറ്റു ചിലരെ വേദനിപ്പിക്കുന്നതാണ്, അതിനാലാണ് വെളിപ്പെടുത്താതിരിക്കുന്നത്. എല്ലാം നല്ലത് സംഭവിക്കും എന്നാണ് വിശ്വാസം. ബാര്‍ കോഴ, സോളാര്‍ കേസുകള്‍ വീണ്ടും ചര്‍ച്ച ചെയ്യും തോറും സത്യം കൂടുതല്‍ വ്യക്തമാകും. സത്യമല്ലാത്തൊരു കാര്യം ശാശ്വതമായി നിലനില്‍ക്കില്ല.' കെ.എസ്.എഫ്.ഇ നല്ല സ്ഥാപനമാണ്. കിഫ്ബിയുടെ തിരിച്ചടവ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണം. വികസനത്തിന് പണം കടമെടുക്കുന്നതില്‍ തെറ്റില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha