എത്രവേഗമാ മാറിയത്... പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടാതായോ; ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടെന്നായിരിക്കുന്നതായി ബിജെപി പറഞ്ഞപ്പോള്‍ നാം പുച്ഛിച്ച് തള്ളി. എന്നാല്‍ ഇതിനെപ്പറ്റി പല സൂചനകളാണ് പുറത്ത് വരുന്നത്.
പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിസഭയില്‍ നിന്ന് ആരും തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പില്‍ പ്രചരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത് സി പി. എം കേന്ദ്ര കമ്മിറ്റിയാണെന്നാണ് സൂചന. ഇപ്പോള്‍ നിലയ്ക്കകള്ളിയില്ലാതെ പാര്‍ട്ടി തിരിച്ചു പറയുന്നു എന്നു മാത്രം.
തദ്ദേശ തെരഞ്ഞടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ സി പി എമ്മിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായി ഒരു സര്‍വേ നടന്നിരുന്നു. തെരഞ്ഞടുപ്പില്‍ ഇടതിന്റെ സാധ്യതകളാണ് സര്‍വേയില്‍ പരിശോധിച്ചത്. തീര്‍ത്തും നിരാശാജനകമായ ഫലമാണ് സര്‍വേ പ്രവചിച്ചതെന്നാണ് രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് മനസിലാകുന്നത്. സര്‍വേ നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയാണ്. സര്‍വേയുടെ സംഘാടകര്‍ സി പി എം ആണെന്ന കാര്യം പൂര്‍ണമായും മറച്ചുവച്ചു കൊണ്ടാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതില്‍ അത്ഭുതമില്ല. കാരണം തെരഞ്ഞടുപ്പ് സമയത്ത് സര്‍വേകള്‍ പതിവുള്ളതാണ്
പിണറായിക്ക് പുറമേ കോടിയേരിക്കെതിരെയും റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പാണ് അദ്ദേഹത്തിനെതിരെയും പരാമര്‍ശമുണ്ടായത്.
മുഖ്യമന്ത്രിയെ രംഗത്തിറക്കിയാല്‍ കിട്ടാന്‍ സാധ്യതയുള്ള സീറ്റുകള്‍ പോലും കിട്ടാതെ പോകുമെന്ന് സര്‍വേയില്‍ നിന്നും മനസിലാക്കിയതോടെയാണ് സി പി എം പിന്‍വാങ്ങിയത്.
യോഗങ്ങള്‍ പോട്ടെ. സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ക്കൊപ്പം പോലും പിണറായി വിജയന്റെ പടം കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പിണറായിക്കും സമകാലികരായ നേതാക്കള്‍ക്കും പകരം ഇ എം എസ്, ഇ കെ നായനാര്‍, പി കൃഷ്ണപിള്ള തുടങ്ങിയ കളങ്കമേല്‍ക്കാത്ത നേതാക്കളുടെ ചിത്രങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
അടുത്ത ദിവസങ്ങളിലാണ് ഇത് വാര്‍ത്തയായത്. തദ്ദേശതെരഞ്ഞെടുപ്പിലെ ഇടത് നായകന്‍ പിണറായി തന്നെയെന്ന് സിപിഎം വിശദീകരിച്ചത് അങ്ങനെയാണ്. മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങാത്തത് എതിരാളികള്‍ ആയുധമാക്കുന്നതിനിടെയാണ് പാര്‍ട്ടി വിശദീകരണം. പ്രചാരണത്തിന്റെ അവസാന ലാപ്പിലും മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തില്‍ തന്നെയാണ് യുഡിഎഫും ബിജെപിയും കേന്ദ്രീകരിക്കുന്നത്.
യുഡിഎഫ്ബിജെപിനേതാക്കള്‍ നേരിട്ട് കളത്തിലിറങ്ങുമ്പോള്‍ സൈബറിടം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റം ഈ തെരഞ്ഞടുപ്പിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരായ അഴിമതി ആരോപണങ്ങളെ കൂടി ചേര്‍ത്ത് എവിടെ പിണറായി എന്ന പ്രതിപക്ഷനേതാക്കളുടെ ചോദ്യങ്ങള്‍ക്കാണ് സിപിഎം മറുപടി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് പാര്‍ട്ടി പറഞ്ഞു. തെരഞ്ഞടുപ്പ് പോസ്റ്ററുകളിലും ഫ്‌ലക്‌സുകളിലും മുഖ്യമന്ത്രിയുടേയോ നേതാക്കന്‍മാരുടേയോ ചിത്രങ്ങളുടെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല അദ്ദേഹത്തിന്റെ ഊര്‍ജ്ജമാണ് പ്രധാനം പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായി സിപിഎം നേതാവ് ഗോവിന്ദന്‍ മാസ്റ്റര്‍ ആലപ്പുഴയില്‍ പറഞ്ഞു.
വികസനവിളംബരമെന്ന പേരിലുള്ള മുഖ്യമന്ത്രിയുടെ വിര്‍ച്വല്‍ പ്രസംഗം നടത്തി. അടുത്ത ദിവസം എല്‍ഡിഎഫിന്റെ വെബ്‌റാലി ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്. എന്നാല്‍ നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്തത് ബോധപൂര്‍വ്വമാണെന്നാണ് ബിജെപിയുടെ ആരോപണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
സിഎം രവീന്ദ്രനുള്ള ഇഡി നോട്ടീസ് അടക്കം പറഞ്ഞ് ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ പ്രചാരണ ഫോക്കസ് മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ തന്നെയാണ്. തദ്ദേശതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാറിനുള്ള മാര്‍ക്കിടല്‍ കൂടിയാണെന്ന് തുടക്കം മുതല്‍ യുഡിഎഫും ബിജെപിയും പറയുന്നുണ്ട്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രിയാണ് തങ്ങളുടെ നായകന്‍ എന്ന സിപിഎം മറുപടി പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് തന്നെയാണെന്ന് മനസിലാക്കാം.
തദ്ദേശ തെരഞ്ഞടുപ്പില്‍ യുവജനങ്ങളെ മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തതും സര്‍വേക്ക് ശേഷമാണ്. പാര്‍ട്ടിയുടെ പിടിവള്ളി യുവജനങ്ങളില്‍ മാത്രമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വ്യക്തിപരമായ വോട്ടുകളിലാണ് പാര്‍ട്ടിയുടെ കണ്ണ്. എങ്കിലും പ്രതീക്ഷ ഒരു ശതമാനം പോലുമില്ല. കാരണം സര്‍ക്കാരിനെ കുറിച്ച് പ്രചരണം നടത്തിയാല്‍ തലകുനിക്കേണ്ട സാഹചര്യമാണ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ളത്.
"
https://www.facebook.com/Malayalivartha