രൂപേഷിന്റെയും ഭാര്യയുടെയും കസ്റ്റഡി: വിധി ഇന്ന്, രൂപേഷും ഷൈനയും ഒളിവില്‍ പോയിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍

ആന്ധ്രയിലെ മാവോയിസ്റ്റ് നേതാക്കളായ മല്ലരാജ റെഡ്ഡിയെയും ഭാര്യ ബീച്ച ജഗണ്ണയെയും പെരുമ്പാവൂരില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതു സംബന്ധിച്ച കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന രൂപേഷിനെയും ഭാര്യ ഷൈനയെയും 15 ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ആഭ്യന്തര സുരക്ഷാവിഭാഗം സമര്‍പ്പിച്ച അപേക്ഷയില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന്് വിധി പറയും. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവെടുപ്പിനായി പല സ്ഥലങ്ങളില്‍ കൊണ്ടുപോകേണ്ടതുണ്ടെന്നു കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
രൂപേഷും ഷൈനയും ഒളിവില്‍ പോയിരുന്നില്ലെന്നും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനരംത്തുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കസ്റ്റഡി അനുവദിച്ചാല്‍ ദിവസത്തിലൊരിക്കല്‍ അഭിഭാഷകനുമായി സംസാരിക്കാന്‍ സൗകര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയില്‍ ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നാവശ്യപ്പെട്ടു ഷൈനയും അപേക്ഷ നല്‍കി.
വാടാനപ്പള്ളി ഏങ്ങണ്ടിയൂര്‍ സ്വദേശി സുമേഷ് എന്ന വ്യാജ പേരില്‍ 2007 ഓഗസ്റ്റ് 30നു പെരുമ്പാവൂരില്‍ കാഞ്ഞിരക്കാട്ടു വീടു വാടകയ്‌ക്കെടുത്തു മല്ലരാജ റെഡ്ഡിയെയും റെഡ്ഡിയുടെ ഭാര്യയും പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് വനിതാ വിഭാഗം നേതാവുമായ ബീച്ചാ ജഗണ്ണെ എന്ന സുഗുണയെയും താമസിപ്പിച്ചുവെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനു ഗൂഢാലോചന നടത്തിയെന്നുമാണു കേസ്. മല്ലരാജ റെഡ്ഡിയെയും ഭാര്യയെയും പിന്നീട് ആന്ധ്ര പോലീസ് അവിടെ നിന്ന് അറസ്റ്റുചെയ്തിരുന്നു.
വീടു കുത്തിത്തുറന്നു രൂപേഷും സംഘവും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചെന്ന മുരളിയുടെ പരാതിയിലാണു രൂപേഷിനും ഷൈനയ്ക്കുമെതിരേ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്യന്നതിനു ഗൂഢാലോചന നടത്തുക, പ്രതികളെ ഒളിവില്‍ താമസിപ്പിക്കുക, ആള്‍മാറാട്ടം നടത്തി ചതിക്കുക, യുഎപിഎ 10, 13 വകുപ്പുകള്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കോയമ്പത്തൂരില്‍നിന്ന് ആന്ധ്ര പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















