കളികള്‍ മാറുമ്പോള്‍... സ്വപ്ന സുരേഷിന്റെ മൊഴിയുടെ സത്യാവസ്ഥ തേടി ഇഡി അന്വേഷണം കടുപ്പിക്കുന്നു; ജയിലറുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്ന് ഇ.ഡി. പറയുമ്പോള്‍ പറ്റില്ലെന്ന് ജയില്‍ വകുപ്പ്; അതേസമയം അവിടപ്പറയുന്നത് വേറെ ഇവിടെപ്പറയുന്നത് വേറെ എന്ന സ്റ്റൈലില്‍ സ്വപ്ന സുരേഷ്
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി നാട്ടില്‍ തീപിടിച്ചിരിക്കുകയാണ്. ആ മൊഴിയില്‍ പല ഉന്നതരുമുണ്ടെന്നാണ് പറയുന്നത്. അതിന്റെ വാസ്തവമറിയാന്‍ ഇഡി നീക്കം തുടങ്ങി. ഈ വിവാദത്തിലെ വാസ്തവമറിയാന്‍ സ്വപ്‌നയെയും സരിത്തിനെയും ജയിലുദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യംചെയ്യാന്‍ അനുമതി തേടി ഇ.ഡി. ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ശബ്ദരേഖ ചോര്‍ന്ന സാഹചര്യത്തില്‍ ഒരു തവണ ജയിലധികൃതരുടെ സാന്നിധ്യം ഒഴിവാക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം.
അതേസമയം, ജയിലില്‍ കഴിയുന്നയാളെ തങ്ങളുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയില്ലെന്ന് ജയില്‍വകുപ്പ് വ്യക്തമാക്കുന്നു. കോടതിക്കു ചട്ടങ്ങള്‍ക്കു വിരുദ്ധമായ ഉത്തരവിടാനാകില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, ജയിലില്‍ സുരക്ഷാഭീഷണിയുണ്ടെന്നു സ്വപ്‌ന നേരിട്ടു കോടതിയെ അറിയിച്ചതു പിന്നീട് മാറ്റിപ്പറഞ്ഞതിന്റെ കാരണമറിയാന്‍ ചോദ്യം ചെയ്യല്‍ ജയിലധികൃതരുടെ സാന്നിധ്യമില്ലാതെ സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.ഡി. വാദിക്കുന്നു.
അവിടപ്പറയുന്നത് വേറെ ഇവിടെപ്പറയുന്നത് വേറെ എന്ന സ്വപ്നയുടെ ഒന്നൊന്നര നീക്കത്തില്‍ എല്ലാവരും അമ്പരന്നിരിക്കുകയാണ്. സ്വപ്‌ന സുരേഷിന്റെ പല പ്രവൃത്തികളും മൊഴികളും അന്വേഷണം വഴിതെറ്റിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. ചോദ്യത്തിനു നേരിട്ടു മറുപടി നല്‍കാതെ മറ്റു പലതും പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. വിവിധ എജന്‍സികളുടെ ഒരേ ചോദ്യത്തിനു പലവിധമാണ് ഉത്തരം. സ്വര്‍ണക്കടത്തിനെപ്പറ്റി ചോദിക്കുമ്പോള്‍ മറ്റു പലതും പറയുന്നു.
കസ്റ്റംസ് കേസില്‍ അപ്രതീക്ഷിതമായി 164ാം വകുപ്പുപ്രകാരം മൊഴി നല്‍കിയതും അതില്‍ പല ഉന്നതരുടെയും പേരുകള്‍ വെളിപ്പെടുത്തിയതും ജയിലില്‍ തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു മജിസ്‌ട്രേറ്റിനോടു നേരിട്ടു പറഞ്ഞതും പിന്നീടു ദക്ഷിണമേഖലാ ഡി.ഐ.ജിയോടു മാറ്റിപ്പറഞ്ഞതും സ്വപ്‌നയുടെ ശബ്ദരേഖ പുറത്തായതുമെല്ലാം ആസൂത്രിതമാണോ എന്നാണു പരിശോധിക്കുന്നത്.
ലോക്കറില്‍ കണ്ടെത്തിയ പണം കമ്മീഷനാണെന്നു കസ്റ്റംസിനോടു പറഞ്ഞ സ്വപ്‌ന, അതു കൈക്കൂലിപ്പണമെന്നാണ് ഇ.ഡിയോടു പറഞ്ഞത്. കോടതിയില്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇതെന്നാണു വിലയിരുത്തല്‍. പ്രമുഖരുടെ പേരു പറയാന്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചെന്നായിരുന്നു ഒരിക്കല്‍ പരാതി. പിന്നീടതു നിഷേധിച്ച് എം. ശിവശങ്കറിനു പങ്കുണ്ടെന്നു സമ്മതിച്ചു. അടിക്കടി അഭിഭാഷകനെ മാറ്റുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിക്കടി മൊഴി മാറ്റുന്നതിനാല്‍ സ്വപ്‌നയെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെയാണു വക്കാലത്ത് ഒഴിഞ്ഞതെന്ന് അഭിഭാഷകര്‍ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാരുള്‍പ്പെടെ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍ തുടങ്ങിയവരെപ്പറ്റി സ്വപ്‌ന പറയുന്നുണ്ട്. തെളിവു നല്‍കാത്തതിനാല്‍ പലതും വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. അന്വേഷണം തങ്ങളിലൊതുങ്ങുന്നത് ഒഴിവാക്കി അന്വേഷകരെ വട്ടംചുറ്റിക്കാനുള്ള തന്ത്രമാണെന്നും സംശയിക്കുന്നു. സ്വപ്‌ന തനിക്കു പരിചയമുള്ളവരുടെയെല്ലാം പേരു പറയുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് ജയിലില്‍നിന്ന് ഇറങ്ങാമെന്നാകും പ്രതീക്ഷ. ചോദ്യത്തില്‍ നിന്നു മാറി സ്വപ്‌ന കാടുകയറിയാലും ഉത്തരംകിട്ടുന്നതുവരെ ചോദ്യം ആവര്‍ത്തിക്കുകയാണെന്നും അന്വേഷണ സംഘം പറയുന്നു.
വിയ്യൂര്‍ ജയിലില്‍നിന്ന് അട്ടക്കുളങ്ങരയില്‍ എത്തിയശേഷം കഴിഞ്ഞ 19നു ജയിലില്‍ തനിക്കു യാതൊരു ഭീഷണിയുമില്ലെന്നു ഡി.ഐ.ജിക്ക് എഴുതി നല്‍കിയിരുന്നു. എന്നാല്‍, തനിക്കു തുടര്‍ച്ചയായി ഭീഷണിയുണ്ടെന്നാണ് 25നു കോടതിയില്‍ പറഞ്ഞത്. വിയ്യൂരില്‍ സാധാരണ തടവുകാരിയായി പരിഗണിച്ചിരുന്നില്ലെന്നും മറ്റുള്ളവരോട് ഇടപെടാന്‍ അനുവദിക്കാതെ അകറ്റിനിര്‍ത്തിയതു മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും സ്വപ്‌ന രേഖാമൂലം പരാതിപ്പെട്ടിരുന്നു. ഇങ്ങനെ സ്വപ്ന അടിക്കടി നിലപാട് മാറുന്നത് അന്വേഷണ സംഘത്തേയും കുഴയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha