ശബരിമല സന്നിധാനത്ത് യുവാവിനെ കാണാതായിട്ട് അഞ്ചുവര്‍ഷം; ഉന്നതര്‍ കൊന്നുകുഴിച്ചു മൂടിയെന്ന് ആരോപണം

മകന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് അഞ്ചു വര്‍ഷമായി തോരാക്കണ്ണീരുമായി ഒരു കുടുംബം. ശബരിമല സന്നിധാനത്ത് മരാമത്ത് വിഭാഗം താല്‍ക്കാലിക ജീവനക്കാരനായിരുന്ന നാരങ്ങാനം കണ്ണാട്ടുതറയില്‍ രവീന്ദ്രന്റെ മകന്‍ അഭിലാഷി(27)നെയാണ് 2010 മെയ് 22 മുതല്‍ അവിടെനിന്ന് കാണാതായത്. ഏതെങ്കിലും വിധത്തില്‍ അഭിലാഷിന്റെ തിരോധാനവുമായി ബന്ധമുള്ള നാട്ടിലൂടെ നെഞ്ചുവിരിച്ചു നടക്കുമ്പോള്‍ അവരെ തൊടാന്‍ മടിക്കുകയാണ് പൊലീസ്. കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും മുന്നില്‍ അധികാരികള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. പിടിപാടും സ്വാധീനവുമുള്ളവരുടെ പിന്തുണയോടെ ഈ യുവാവിനെ കൊന്ന് സെപ്ടിക് ടാങ്കില്‍ തള്ളിയെന്നാണ് മാതാപിതാക്കാള്‍ വിശ്വസിക്കുന്നത്. പക്ഷേ, ഔദ്യോഗിക സ്ഥിരീകരണമില്ല. മകന്റെ കൊലയാളികളെ വേണ്ട, അവന്റെ ശരീരമെങ്കിലും കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കാന്‍ സമീപിക്കാത്ത അധികാരദൈവങ്ങളില്ല. കോടതികള്‍ ഇല്ല.
ഓരോ ഘട്ടത്തിലും ഓരോ അന്വേഷണ ഉദ്യോഗസ്ഥര്‍. അവര്‍ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ പത്രങ്ങളിലും ബസ് സ്റ്റാന്‍ഡിലുമൊക്കെ ഒരു ലുക്ക് ഔട്ട് നോട്ടീസ്. തീര്‍ന്നു, അന്വേഷണം. ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചുമടക്കം നിരവധിപ്പേര്‍ അന്വേഷിച്ചു മടക്കിയ കേസാണിത്. ശബരിമലയിലെ ഉള്‍വനത്തിലെവിടെയോ, അല്ലെങ്കില്‍ സന്നിധാനത്തെ ഏതെങ്കിലും സെപ്റ്റിക് ടാങ്കിനുള്ളില്‍ അഭിലാഷിനെ കൊന്നു കുഴിച്ചു മൂടിയെന്ന് നാട്ടുകാരും ബന്ധുക്കളും കരുതുന്നു. 2010 മെയ് 22 ന് അഭിലാഷ് വീട്ടിലേക്ക് പുറപ്പെട്ടിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. പക്ഷേ, അയാള്‍ വീട്ടിലെത്തിയില്ല. രണ്ടുമൊബൈല്‍ ഫോണുകളുണ്ടായിരുന്നു. അതു രണ്ടും സ്വിച്ച്ഡ് ഓഫ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശബരിമല വിട്ട് അയാള്‍ മറ്റെങ്ങും പോയിട്ടില്ലെന്ന് വ്യക്തമായി.
പൊലീസ് അന്വേഷണം വഴിതിരിയുന്നത് കണ്ട് നാട്ടുകാരും അഭിലാഷിന്റെ ബന്ധുക്കളും സ്വന്തം നിലയില്‍ അന്വേഷിച്ചിറങ്ങി. ഇവര്‍ ഒളികാമറയും സൗണ്ട് റെക്കോഡറും ഉപയോഗിച്ച് ശബരിമലയില്‍ സ്ഥിരം അന്തേവാസികള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അഭിലാഷിനെ കാണാതാകുന്നതിനു തലേന്നു രാത്രിയാണ് അതൊക്കെ നടന്നത്. ഭക്തര്‍ പുണ്യസ്ഥലമെന്നു കരുതുന്ന ശബരിമല ക്ഷേത്രശ്രീകോവിലില്‍പ്പോലും ഉദ്യോഗസ്ഥര്‍ നടത്തുന്ന പേക്കൂത്തുകള്‍. മദ്യപിച്ചും മാംസം പാകം ചെയ്ത് ഭക്ഷിച്ചും ജോലിക്കാര്‍ ഇവിടെ ആഘോഷിക്കുന്നതിന്റെ കഥകള്‍ അഭിലാഷിന്റെ ചെറിയച്ഛന്‍ സോമനും അന്നത്തെ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റും പത്രസമ്മേളനം നടത്തി പുറത്തു വിട്ടു. ഇവര്‍ സമാഹരിച്ച തെളിവുകള്‍ സ്വീകരിക്കാന്‍ പൊലീസ് തയാറായില്ല. അഭിലാഷിന്റെ നാട്ടുകാര്‍ സംസാരിച്ച് മൊഴി റെക്കോഡ് ചെയ്തവര്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അതൊക്കെ നിഷേധിച്ചു. അവര്‍ നേരത്തേ പറഞ്ഞ കാര്യങ്ങള്‍ റെക്കോഡ് ചെയ്തിരുന്നത് നല്‍കിയെങ്കിലും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല.
അഭിലാഷ് കൊല്ലപ്പെടുന്നതിന്/കാണാതാകുന്നതിന് തലേന്ന് ശ്രീകോവിലിന് അടിയിലെ മുറിയില്‍ മദ്യസല്‍ക്കാരം നടന്നിരുന്നുവത്രേ. അന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവും അഭിലാഷും തമ്മില്‍ വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായിരുന്നു അഭിലാഷിന്റെ തിരോധാനം. ഇതേപ്പറ്റി ഓഫ് സീസണില്‍ സന്നിധാനത്ത് കട നടത്തുന്ന ചില വ്യാപാരികള്‍ക്ക് അറിയാമായിരുന്നു. ഈ വിവരം പുറത്തു പറയുന്നതില്‍ നിന്ന് ആരോ അവരെ വിലക്കി. സീസണ്‍ അല്ലാത്തപ്പോള്‍ നടക്കുന്ന നിരവധി കൊള്ളരുതായ്മകള്‍ ഇവര്‍ അഭിലാഷിന്റെ നാട്ടുകാരോട് പറഞ്ഞിരുന്നു. ഈ വിവരം അഭിലാഷ് പുറത്തു പറയുമെന്ന് ഭയന്നാണ് അയാളെ വകവരുത്തിയത് എന്നാണ് ബന്ധുക്കള്‍ വിശ്വസിക്കുന്നത്.
ദേവസ്വം മരാമത്തിലെ ഉന്നത ഉദ്യോഗസ്ഥനെയാണ് അഭിലാഷിന്റെ ബന്ധുക്കള്‍ക്ക് സംശയം. ഇയാളുടെ അടുത്ത അനുയായി ആയ ജീവനക്കാരനുമായി അഭിലാഷ് വാക്കേറ്റവും സംഘട്ടനവും നടത്തിയത്. ഈ ജീവനക്കാരന്‍ പിന്നീട് തിരുവനന്തപുരത്തുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു. ലോക്കല്‍ പൊലീസും പത്തനംതിട്ട ഡിവൈ.എസ്പിയും അന്വേഷിച്ച കേസിന് തുമ്പുണ്ടാകാതെ വന്നപ്പോള്‍ അഭിലാഷിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശിച്ചു. അന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്പിയായിരുന്ന പി.കെ. ജഗദീശ് അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. കുറെ ലുക്ക്ഔട്ട് നോട്ടീസും പത്രപ്പരസ്യങ്ങളും നല്‍കി. എന്നിട്ടും രക്ഷയൊന്നുമില്ലെന്ന് പറഞ്ഞ് ഒരു ഒഴുക്കന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ് കൈകഴുകി.
തുടര്‍ന്ന് അന്വേഷണം െ്രെകംബ്രാഞ്ചിനു നല്‍കി. വീണ്ടും വന്നു ലുക്ക് ഔട്ട് നോട്ടീസും പത്രപ്പരസ്യവും. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെ െ്രെകംബ്രാഞ്ച് ഡിവൈ.എസ്പിക്ക് മാറ്റമായി. പിന്നാലെ, വന്ന ഡിവൈ.എസ്പി അഭിലാഷിന്റെ മാതാപിതാക്കളുടെ മൊഴി എടുത്തു. വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവില്‍ െ്രെകംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. അദ്ദേഹം ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ഫോണില്‍ വിളിച്ചിട്ടും രക്ഷയില്ല. ഇന്നേവരെ കോള്‍ അറ്റന്‍ഡ് ചെയ്തിട്ടില്ല. ഏതറ്റം വരെ പോകാനുമുള്ള മനക്കരുത്തുമായിട്ടാണ് അഭിലാഷിന്റെ പിതാവ് രവീന്ദ്രന്‍ നില്‍ക്കുന്നത്. വീണ്ടുമൊരു ഹേബിയസ് കോര്‍പ്പസ് കൂടി നല്‍കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
അന്വേഷണം നടത്തുന്നവരൊന്നും അഭിലാഷിന്റെ ബന്ധുക്കളുടെ കൈവശമുള്ള തെളിവുകള്‍ പരിശോധിക്കാന്‍ തയാറല്ല. ദേവസ്വം ബോര്‍ഡിലെ ഉന്നതന്റെ പിടിപാടാണ് ഇതിന് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. മകന്റെ ശവശരീരമെങ്കിലും കിട്ടിയിരുന്നെങ്കില്‍ അവന്‍ മരിച്ചെന്ന് വിശ്വസിക്കുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. അതു കിട്ടാത്തിടത്തോളം കാലം നേരിയ പ്രതീക്ഷ ഈ മനസുകളിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















