അവസാനം ആകെ ട്വിസ്റ്റ്... ആ നാല് സെന്റ് വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദമ്പതികളുടെ മരണത്തിലേക്ക്; കുടി ഒഴിപ്പിക്കാനുള്ള പോലീസ് നടപടിക്കിടെ തീപിടിച്ചു പൊള്ളലേറ്റ ദമ്പതികള്‍ മരിച്ചതോടെ അനാഥമായി പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍; വ്യാജപട്ടയം ചമച്ചത് കോടതിയുത്തരവ് നേടിയെന്ന് നാട്ടുകാര്‍

ഒരു ജപ്തിയുടെ പേരില്‍ മറ്റൊരു കുടുംബം കൂടി ഇല്ലാതായിരിക്കുകയാണ്. എല്ലാം കഴിഞ്ഞപ്പോള്‍ ആകെ ട്വിസ്റ്റായി സ്റ്റേയും. പുറംപോക്കുഭൂമിയില്‍ ഒറ്റമുറിവീടുവച്ചു താമസിക്കുകയായിരുന്ന ദരിദ്രകുടുംബത്തെ കോടതി ഉത്തരവു പ്രകാരം പൊലീസ് കുടിയിറക്കാന്‍ നടത്തിയ ശ്രമത്തിനിടെ ഗുരുതരമായി തീപ്പൊള്ളലേറ്റ ദമ്പതികള്‍ മരണത്തിനു കീഴടങ്ങി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെടുത്തോട്ടം, ലക്ഷം വീട് കോളനിയില്‍ താമസിച്ചിരുന്ന രാജന്‍ (47), ഭാര്യ അമ്പിളി(42) എന്നിവരാണ് മരിച്ചത്. സമീപവാസിയായ സ്ത്രീ വ്യാജപട്ടയം ചമച്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍നിന്ന് ഒഴിപ്പിക്കല്‍ ഉത്തരവ് വാങ്ങിയതെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം. തീപിടിക്കാന്‍ കാരണം പോലീസാണെന്ന പരാതിയുമായി കുടുംബം രംഗത്തു വന്നതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രി ഒരുമണിയോടെ രാജനും ഇന്നലെ വൈകിട്ടോടെ അമ്പിളിയും മരിച്ചത്.
ഡിസംബര്‍ 22 നു ഉച്ചയ്ക്കാണ് സ്ഥലം ഉടമ എന്ന് അവകാശപ്പെടുന്ന പൊങ്ങില്‍ സ്വദേശി വസന്തയും കോടതി ജീവനക്കാരും പൊലീസും ഒഴിപ്പിക്കല്‍ നടപടിക്കായി രാജന്റെ വീട്ടില്‍ എത്തിയത്. ചോറ് കഴിച്ചുകൊണ്ടിരുന്ന കുടുംബത്തോട് വീടുവീട്ടിറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. സ്ത്രീ പറയുന്നത് കളവാണെന്നും സ്‌റ്റേ ഓഡര്‍ ഉടന്‍ കിട്ടുമെന്നും പറഞ്ഞിട്ടും പോലീസ് അത് ചെവിക്കൊള്ളാന്‍ തയ്യാറാകാതെ വന്നപ്പോള്‍ രാജന്‍ പെട്രോള്‍ എടുത്ത് ശരീരത്തിലൊഴിച്ച ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. എങ്ങനെയെങ്കിലും കോടതി ഒഴിപ്പിക്കല്‍ നടപടി നിറുത്തിവയ്പിക്കുകയായിരുന്നു രാജന്റെ ലക്ഷ്യം. അതിനിടെ എ.എസ്.ഐ അനില്‍കുമാര്‍ രാജന്റെ കൈയിലിരുന്ന ലൈറ്റര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. അതോടെ രാജന്റെയും തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയുടെയും ദേഹത്ത് തീ കത്തിപ്പടരുകയായിരുന്നു.
സംഭവം നടന്ന് 20 മിനിട്ടിനകം ഹൈക്കോടതിയില്‍ നിന്നുളള സ്‌റ്റേ ഓഡര്‍ രാജന്റെ വീട്ടില്‍ കിട്ടിയിരുന്നു. പോലീസ് അതിക്രമം കാട്ടിയില്ലായിരുന്നെങ്കില്‍ തീ പിടിക്കില്ലായിരുന്നു എന്നാണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജന്റെയും ഭാര്യയുടെയും മൊഴി. എ.എസ്.ഐ അനില്‍കുമാര്‍ രാജനോടും കുടുംബത്തോടും മോശമായി പെരുമാറിയെന്നും ഇളയ മകന്‍ പൊലീസ് മേലധികാരികള്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. രാജന്റെ വീട്ടില്‍ നടന്ന സംഭവങ്ങളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ പോലീസ് തിടുക്കംകൂട്ടിയതിനു പിന്നില്‍ പൊങ്ങില്‍ വസന്തയുടെ സ്വാധീനമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
70 ശതമാനത്തോളം പൊളളലേറ്റ രാജന്റെയും 40 ശതമാനം പൊളളലേറ്റ അമ്പിളിയുടെയും നില ഗുരുതരാവസ്ഥയിലായിരുന്നു. രാജന് ശ്വാസം മുട്ടലും അമ്പിളിക്ക് കിഡ്‌നി തകരാറും നേരിട്ടിരുന്നു. വീടിന്റെ ഏക ആശ്രയമായിരുന്ന രാജന്റെയും സുധ എന്ന് വിളിക്കുന്ന അമ്പിളിയുടെയും മരണത്തോടെ കുട്ടികള്‍ അനാഥരായി. പൊങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ ദിവാകരന്റെ മകനാണ് രാജന്‍. മക്കള്‍: രാഹൂല്‍ രാജന്‍, രഞ്ജിത്ത് രാജന്‍.
മാതാപിതാക്കളുടെ മരണത്തോടെ അനാഥമായിരിക്കുകയാണ് രാഹുലും രഞ്ജിത്തും. പറക്കമുറ്റാത്ത ഇരുവരും ഇനി എന്തു ചെയ്യണമെന്നറിയാതെ കേഴുകയാണ്. ആകെയുണ്ടായിരുന്ന കിടപ്പാടമാണ് തട്ടിയെടുക്കാന്‍ അയല്‍ക്കാരി ശ്രമിച്ചത്. യാതൊരു ഗതിയും ഇല്ലാതെവരവെ പിതാവ് കാണിച്ച അവിവേകം ആ കുടുംബത്തെ കത്തിച്ചുകളഞ്ഞു. ഇനിയാരോട് എന്ത് പരാതിപ്പെടണമെന്നറിയാതെ കേഴുകയാണ് അവര്‍.
"
https://www.facebook.com/Malayalivartha